Sorry, you need to enable JavaScript to visit this website.

യാത്രക്കാരെ മറന്ന വിമാന കമ്പനിക്ക് പത്ത് ലക്ഷം പിഴയിട്ട് ഡി.ജി.സി.എ

ന്യൂദല്‍ഹി- യാത്രക്കാരെ കയറ്റാതെ പോയ ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി.
ഈ മാസം ആദ്യം ബംഗളൂരുവില്‍നിന്ന് ദല്‍ഹിയിലേക്ക് വന്ന വിമാനമാണ് അമ്പതിലേറെ യാത്രക്കാരെ കയറ്റാതെ പറന്നത്. ജനുവരി ഒമ്പതിന് ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ബോര്‍ഡിംഗിനായി ഷട്ടില്‍ ബസില്‍ കാത്തുനില്‍ക്കുകയായിരുന്നു യാത്രക്കാര്‍. ഒരു ബസിലെ യാത്രക്കാരെ വിമാനത്തിലെ ക്യാ്പറ്റനും ജീവനക്കാരും പൂര്‍ണമായും മറന്നുവെന്നാണ് യാത്രക്കാര്‍ സോഷ്യല്‍ മീഡയിയില്‍ പ്രതികരിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗോ ഫസ്റ്റ് വിസമ്മതിച്ചിരുന്നുവെങ്കിലും  ഉപയോക്താക്കളോട് അവരുടെ വിശദാംശങ്ങള്‍ പങ്കിടാന്‍ ഒരു ട്വീറ്റിന് മറുപടിയായി ആവശ്യപ്പെടുകയും അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഗോ ഫസ്റ്റിലെ ആളുകള്‍  ഉറങ്ങിക്കൊണ്ടാണോ പ്രവര്‍ത്തിക്കുന്നതെന്നും അടിസ്ഥാന പരിശോധനകളൊന്നുമില്ലേയെന്നും യാത്രക്കാര്‍ ട്വീറ്റ് ചെയ്തിരുന്നു.
വിമന കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഡിജിസിഎ പിഴവിധിച്ചത്. ഒന്നിലധികം പിഴവുകളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു. ശരിയായ ആശയവിനിമയം, ഏകോപനം, സ്ഥിരീകരണം എന്നിവയുടെ അഭാവമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്.
ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, ലോഡും ട്രിം ഷീറ്റും തയ്യാറാക്കല്‍, ഫ് ളൈറ്റ് ഡിസ്പാച്ച്, പാസഞ്ചര്‍/കാര്‍ഗോ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് മതിയായ ക്രമീകരണം ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടു- ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News