Sorry, you need to enable JavaScript to visit this website.

അസാധാരണ പ്രതിഭാസം; ജോഷിമഠ് ഭീതിയിൽ, ഗ്രാമങ്ങളിൽ പലായനം

ജോഷിമഠ് - റോഡുകൾ താണും ഭൂമി വിണ്ടുകീറിയും കെട്ടിടങ്ങൾ ഇടിഞ്ഞുവീണും ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രം കൂടിയായ ജോഷിമഠ് രാജ്യത്തെ ഞെട്ടിക്കുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് 300 കിലോമീറ്റർ അകലെയാണീ അസാധാരണ പ്രതിഭാസം.
 കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ഞൂറിലധികം വീടുകളാണ് വിണ്ടുകീറിയത്. ഇതോടെ നാല് വാർഡുകളിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഈ ഗ്രാമങ്ങളിൽ നിന്ന് ആളുകളെ മുഴുവാനും ഒഴിപ്പിക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
ജോഷിമഠിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു. അപകടം മുന്നിൽ കണ്ടുള്ള ഒഴിപ്പിക്കൽ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി അഭ്യർത്ഥിച്ചു. അപകട മേഖലകളെ വിവിധ സോണുകളായി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്.
   ജോഷിമഠിലെ സാഹചര്യങ്ങൾ പഠിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നിവിടങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരമായുള്ളത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽ സുപ്രീകോടതി നാളെ തീരുമാനമെടുക്കും.
 പ്രദേശത്തേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും ജോഷി മഠിലെ തപോവൻ ഹൈഡ്രോ പവർ പ്രൊജക്ട് അടക്കമുള്ള നിർമ്മാണങ്ങളാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതുവരെ 68 കുടുംബങ്ങളെ മാത്രമാണ് ഒഴിപ്പിച്ചതെന്നും നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
 രക്ഷാപ്രവർത്തനം മന്ദഗതിയിൽ ആയതോടെയാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി എല്ലാവരുടെയും സഹകരണം തേടിയത്. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ജോഷിമഠിനെ തകർക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഇനിയെങ്കിലും കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു. ജനങ്ങളെ എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് കേന്ദ്രസംഘം സമർപ്പിക്കുന്ന റിപ്പോർട്ടിലെ നിർദ്ദേശ പ്രകാരം ഹ്രസ്വ-ദീർഘകാല പരിഹാര പദ്ധതികൾ നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

Latest News