Sorry, you need to enable JavaScript to visit this website.

'ഇവർ ഭാഗ്യം ചെയ്ത കുട്ടികൾ'; ബേപ്പൂർ സുൽത്താന്റെ വീട്ടിലെത്തി രചനാ മത്സരാർത്ഥികൾ

കോഴിക്കോട് - മലയാളത്തിന്റെ വിശ്വ വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വൈലാൽ വീട് സന്ദർശിച്ച് രചനാ മത്സരത്തിലെ വിജയികൾ. 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താന്റെ വീട്ടിലേക്കൊരു യാത്രയുടെ ഭാഗമായിട്ടായിരുന്നു യാത്ര.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികളായിരുന്നു യാത്രാ അംഗങ്ങൾ. 
 വൈലാലിലെ വീട്ടിലെത്തിയ യാത്രാ സംഘത്തെ ബഷീറിന്റെ മകൻ അനീസ് ബഷീറും കുടുംബവും ചേർന്ന് സ്വീകരിച്ചു. ഭാഗ്യം ലഭിച്ച കുട്ടികളാണ് നിങ്ങളെന്നും എം.ടിയെയും ബഷീറിനെയും പോലുള്ള എഴുത്തുകാർ വളർന്നു വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 
 വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ബഷീർ ഇന്നും ഓർമിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മാങ്കോസ്റ്റിൻ മരവും ബഷീറിന്റെ ഗ്രാമഫോണും കഥകളിലൂടെ മാത്രം അറിഞ്ഞ ബഷീറിന്റെ സാഹിത്യലോകവും കൺമുമ്പിൽ കണ്ടതോടെ പലർക്കും അതൊരു പുതിയ അനുഭവമായി. ശേഷം കുട്ടികൾക്കെല്ലാം ഹൽവ വിതരണം ചെയ്തു. മധുരം നുണഞ്ഞ് സന്തോഷത്തോടെ മടങ്ങിയ കുട്ടികൾക്ക് കോഴിക്കോടിന്റെ ചരിത്രം പറഞ്ഞ് രജീഷ് രാഘവനും യാത്ര നയിക്കാൻ ഡി.ടി.പി.സി പോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് ഇർഷാദും മുന്നിൽ നിന്നു. യാത്രയുടെ ഫ്‌ലാഗ് ഓഫ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് നിർവ്വഹിച്ചു.
.

Latest News