മഹാപ്രളയം ശിക്ഷ; കാന്തപുരം പറഞ്ഞത് വിശ്വാസികളോട് മാത്രം

 

എങ്ങനെയാണ് ഒരു ഇസ്‌ലാമിക വിശ്വാസി പ്രളയത്തെ, ദുരന്തങ്ങളെ കാണേണ്ടത്? ജീവിതവും അതുമായി ബന്ധപ്പെട്ട സര്‍വ്വവും, സകല ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയത്തോടെയാണ് നടക്കുന്നത് എന്ന് ഇസ്‌ലാമിന്റെ മൗലികമായ വിശ്വാസമാണ്. ഖുര്‍ആനിലെ തന്നെ, അനേകം സൂക്തങ്ങളുണ്ട്; എങ്ങനെ മേഘങ്ങളെ രൂപപ്പെടുത്തുന്നു, മഴയെ വര്‍ഷിപ്പിക്കുന്നു, പ്രപഞ്ചത്തെ മനുഷ്യന് അനുഗ്രഹമാക്കി മാറ്റുന്നു എന്നതൊക്കെ സംബന്ധിച്ച്. പരീക്ഷണമെന്ന നിലയിലോ ശിക്ഷയെന്ന നിലയിലോ ഒക്കെ അല്ലാഹുവിന്റെ 'അദാബ്' ഇറങ്ങും എന്നും. അതിനാല്‍ തന്നെ, ഇസ്‌ലാമിക വിശ്വാസികള്‍ക്ക് ദുരന്തങ്ങളായാലൂം അനുഗ്രഹങ്ങള്‍ ആയാലും പലപല പാഠങ്ങളാണ് അവ തരുന്നത്. മതപണ്ഡിതര്‍ അത്തരം വിഷയങ്ങളെ കുറിച്ച് വിശ്വാസികള്‍ക്ക് ബോധനം നല്‍കുകയും ചെയ്യും.

ഇസ്!ലാമിക വിശ്വാസികളല്ലാത്തവക്ക്, യുക്തിവാദികള്‍ക്ക്, അല്ലെങ്കില്‍ മതത്തിനകത്തെ യുക്തിവാദികളില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല ഇതെല്ലാം. വിശ്വാസികളോട് ഇസ്‌ലാമിക പണ്ഡിതന്മാര്‍ നടത്തുന്ന സംബോധനകള്‍, അവര്‍ക്കു അരുചികരമാവുന്നു എന്നത്, വിശ്വാസികളെ സംബന്ധിച്ചു , ഇസ്‌ലാമിക വിശ്വാസി എത്തിയ ചിന്തയുടെ, ആത്മീയ ബോധത്തിന്റെ, ദൈവ വൈശ്വാസത്തിന്റെ തലത്തിലേക്ക് അവര്‍ എത്തിയില്ല എന്നതുകൊണ്ടാണ്. അതെ തലത്തില്‍, സ്വബോധത്തന്റെ അല്ലെങ്കില്‍ നിലവിലുള്ള ശാസ്ത്രീയം എന്ന് പറയുന്ന അനുഭവവേദ്യമായ , പരീക്ഷങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ബോധ്യമായ അവരുടെ തോന്നലുകളില്‍ വിശ്വാസികളുടെ ബോധം ശരിയല്ല എന്നും തോന്നാം. ആകാശത്തെ കുറിച്ച്, നക്ഷത്രങ്ങളുടെ വൈപുല്യത്തെ കുറിച്ച് ഇപ്പോഴും ഒരു പരിധിക്കപ്പുറം അറിവുകള്‍ ഒന്നും ലഭ്യമല്ലാത്ത അവസ്ഥയില്‍ ശാസ്ത്രത്തെ മാത്രമേ ഉപജീവിക്കൂ, ആ കാര്യങ്ങളെ കുറിച്ചെല്ലാം ഉള്ള അല്ലാഹുവിന്റെയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും വിവരണത്തെ അടിസ്ഥനത്തിലുള്ള അറിവെല്ലാം പരിഹാസ്യമാണ് എന്നും വിധിക്കുന്ന ചിലര്‍ ഇപ്പ്‌പോള്‍, ഈ ദുരിത നിവാരണ സമയത്ത് പോലും കാണുന്നു, അന്യനെ ആക്രമിക്കാന്‍ നടക്കുന്നത്. അറിവിന്റെ വൈവിധ്യങ്ങളെ, മതം പകരുന്ന ബോധ്യത്തെ മനസ്സിലാക്കാത്ത ചിലരുടെ അനവസരത്തിലുള്ള , ശരാശരിക്കും താഴെയുള്ള സ്വഭാവമായി കാണാവുന്നതാണ് അവയെ.

മക്കയില്‍ നിന്ന് ഹജ്ജിനു പോയ സന്ദര്‍ഭത്തില്‍ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിശ്വാസികളെ സംബോധന ചെയ്ത്, ഇപ്പോള്‍ ഉണ്ടായ പ്രളയം പോലുള്ളവ അല്ലാഹുവിന്റെ പരീക്ഷണവും ശിക്ഷയുമാണെന്ന് മനസിലാക്കണമെന്നും മതത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കണമെന്നുമുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സന്ദേശത്തെ എടുത്ത് കുറെയെണ്ണം വന്നിട്ടുണ്ട്. വിശ്വാസികളെ സംബോധന നടത്തി പറഞ്ഞ പ്രയോഗങ്ങളെ പൊതുവായ സംബോധന എന്ന തലത്തില്‍ പ്രസിദ്ധീകരിച്ച 'മലയാളം ന്യൂസി'ന്റെ താല്‍പര്യവും വ്യക്തമാണ്. പ്രളയ കാലത്തും , ഈ രൂപത്തില്‍ നെഗറ്റിവ് ജേര്‍ണലിസം നടത്തുന്ന മാധ്യമത്തിനും , ആ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് അങ്ങേയറ്റം നിന്ദാപരമായ പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്കും ഒരേ വികാരമേയുള്ളൂ. അത്, കേരളീയരുടെ ഈ ദുരിതകാലത്തും തങ്ങളുടെ മാര്‍ക്കറ്റ് കൂട്ടുക എന്നതു മാത്രമാണ്.

(കാരന്തൂര്‍ മര്‍ക്കസ് മീഡിയ കോഓര്‍ഡിനേറ്റാണ് ലേഖകന്‍)


മഹാപ്രളയം, സുന്നി ഐക്യം
കാന്തപുരം സംസാരിക്കുന്നു (വിഡിയോ)

മലയാളം ന്യൂസ് വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ്
ലൈക്ക് ചെയ്യാം


 

 

Latest News