Sorry, you need to enable JavaScript to visit this website.

കുപ്രചാരണങ്ങള്‍ കൊണ്ട് ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ കഴിയില്ല-എ.എ.യൂസഫലി

ദുബായ്- സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍ തന്നേയും കുടുംബത്തേയും ബാധിക്കില്ലെന്നും നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ നേരിടുമെന്നും ലുലു ചെയര്‍മാന്‍ എം.എ.യുസഫലി.
പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി സമന്‍സ് അയച്ചെന്ന പ്രചാരണത്തിനിടെയാണ് യൂസഫലിയുടെ പ്രതികരണം.   ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ടതുണ്ടങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും താന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും നിക്ഷേപ സംരംഭങ്ങളില്‍ നിന്നും തന്നെ പിന്തിരിപ്പിക്കില്ല. സമൂഹമാധ്യമങ്ങളില്‍ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും യൂസഫലി പറഞ്ഞു.

310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രൂപ ഇന്ത്യയ്ക്ക് ഉള്ളിലും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ്പ് നല്‍കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളില്‍ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കുമെന്ന് ഇടനിലക്കാരന്‍ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരന്‍ വിജേഷ് പിള്ള സമീപിച്ചെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.  അനുസരിച്ചില്ലെങ്കില്‍ വകവരുത്തുമെന്നു പറയാന്‍ എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചതായും വിജേഷ് പിള്ള പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News