നല്ല വായു പോലും ശ്വസിക്കാന്‍ കിട്ടുന്നില്ല, ഒറ്റ മുറിയില്‍ ജീവിതം നരകമായി നിരവധി പേര്‍

മൂന്നാര്‍ :  ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം ആയിരക്കണക്കിനാളുകളാണ് മൂന്നാറില്‍ വിനോദ സഞ്ചാരികളായി എത്തുന്നത്. നല്ല ശുദ്ധ വായു കിട്ടുന്നിടമാണ് മൂന്നാര്‍. എന്നാല്‍ ഇവിടുത്തെ ഒറ്റമുറി ലയങ്ങളില്‍ ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതം നരക തുല്യമാണ്.
തൊഴിലാളികള്‍ക്ക് ഒരു ദിവസം പോലും നല്ലവായു ശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇവിടെ സന്ദര്‍ശനം നടത്തിയ  കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മേലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. മൂന്നാറിലെ തൊളിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയാണ് സംഘം പഠനം നടത്തിയത്. ശുദ്ധവായു കിട്ടാത്തതടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ മൂന്നാറിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ആരോഗ്യ സര്‍വ്വകലാശാല തീരുമാനിച്ചു.

ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു ദിവസം പോലും നല്ലവായു ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മേല്‍ അഭിപ്രായപ്പെട്ടു.  ലയങ്ങളിലെ മൂന്ന് തലമുറക്കാര്‍ ഒറ്റമുറിയില്‍ താമസിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'  പതിറ്റാണ്ടുകളായി തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ ഒറ്റമുറി ലയങ്ങളിലാണ് താമസിക്കുന്നത്. മൂന്ന് തലമുറകളില്‍ ഉള്ള ആളുകള്‍ ഒരുമുറിയില്‍ കഴിയുന്നു. പ്രായമുള്ളവര്‍ കുട്ടികള്‍ ചെറുപ്പക്കാര്‍ എന്നിവര്‍ ഒരേ മുറിയില്‍ കഴിയുന്നത് ഒരു ദിവസം പോലും നല്ല വായു ശ്വസിക്കാതെയാണ്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാകും. ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് അകത്തുനിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ആളുകള്‍ മൂന്നാറിലെത്തുന്നത് ശുദ്ധവായു ലഭിക്കുന്നതിനും കാലവസ്ഥ ആസ്വാദിക്കുന്നതിനുമാണ്. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് നല്ല വായു ലഭിക്കാത്തത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്.' - പഠനം നടത്തിയ സംഘം വ്യക്തമാക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

Latest News