Sorry, you need to enable JavaScript to visit this website.

ജയില്‍ മോചിതനായി മടങ്ങാനിരിക്കെ ജിദ്ദയില്‍ മരിച്ച കരീം ഹാജിക്ക് നാട്ടില്‍ അന്ത്യവിശ്രമം

ജിദ്ദ-കഴിഞ്ഞയാഴ്ച ജിദ്ദയില്‍ മരിച്ച ദീര്‍ഘകാലം പ്രവാസിയും സാമൂഹ്യ സേവകനുമായിരുന്ന ഒളവട്ടൂര്‍ കരടുകണ്ടം സ്വദേശി ചെറുകുന്നന്‍ അബ്ദുല്‍ കരീം ഹാജി (66) യുടെ മൃതദേഹം നാട്ടിലെത്തിച്ച് മറവു ചെയ്തു.
ജിദ്ദയിലെ കന്തറയില്‍  ബിസിനസ് സ്ഥാപനം നടത്തിയിരുന്ന അദ്ദേഹത്തിന് പന്ത്രണ്ട് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ സ്‌പോണ്‍സര്‍ നല്‍കിയ പരാതിയില്‍ ജയിലില്‍ അകപ്പെടുകയും  ആറ് വര്‍ഷം  ജയില്‍ വാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് നിയമപ്രശ്‌നങ്ങള്‍ തീര്‍ത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. മൂത്ര സംബന്ധമായ രോഗം കാരണം ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിയോഗ വാര്‍ത്തയറിഞ്ഞ ബന്ധുക്കള്‍ മൃതദേഹമെങ്കിലും ഒരു നോക്ക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജിദ്ദ ഐ.സി.എഫ് വെല്‍ഫെയര്‍ ടീം ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു.
കരീം ഹാജിയുടെ ബന്ധു സാജിദ്, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ബാസ് , ഐ സി എഫ് വെല്‍ഫയര്‍ ടീം അങ്ങഗങ്ങളായ അബു മിസ്ബാഹ് ഐക്കരപ്പടി, അബ്ബാസ് ചെങ്ങാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആവശ്യമായ രേഖകള്‍ ശരിയാക്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.
ജിദ്ദ മഹ്ജര്‍ ആശുപത്രിയില്‍ ബന്ധു മിത്രാദികളും സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു. ജിദ്ദ ഐ സി എഫ് ദാഇ മുഹ്‌യുദ്ധീന്‍ അഹ്‌സനി പയ്യന്നൂര്‍ മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.
ഇന്ന് രാവലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഒളവട്ടൂര്‍ ആലങ്ങാട് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്തു.
ഭാര്യ: ഖദീജ, മക്കള്‍: അഷ്‌റഫ്, സുഹൈല്‍, നജീബ, ഫിന്‍സിയാ, റോഷ്‌ന

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News