Sorry, you need to enable JavaScript to visit this website.

മലയാളിയുടെ മനോഭാവം വിജയ് ബാബു ശരിക്കും ഉപയോഗിച്ചു

വിജയ് ബാബു ശരിക്കും കുറ്റവാളിയാണോയെന്ന് അയാള്‍ക്കും ആ പെണ്‍കുട്ടിക്കും മാത്രമേ അറിയൂ. പക്ഷെ, ആ ലൈവ് വീഡിയോ ചെയ്തതിലൂടെ ഒരു കാര്യം ഉറപ്പാണ്, അയാള്‍ ഓഡിയന്‍സിന്റെ പള്‍സറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണെന്ന്. ആര്‍ക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാള്‍ക്കറിയാം.

റേപ് ചെയ്യപ്പെട്ട, അല്ലെങ്കില്‍ അങ്ങനെ പരാതി പറഞ്ഞ, പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് കൃത്യമായ നിയമം ഉണ്ടെന്നും അതറിയാമെന്നും അയാള്‍ സമ്മതിക്കുന്നുണ്ട്. എന്നിട്ടും നിയമം ലംഘിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് പണവും സ്വാധീനവും മാത്രമല്ല, നമ്മളെ പറ്റി അയാള്‍ക്കുള്ള വ്യക്തമായ ആ ധാരണ കൂടിയാണ്.

നമുക്കറിയാം, 3 വര്‍ഷം മുമ്പ് തെലങ്കാനയില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാവുകയും ശേഷം പ്രതികള്‍ ആ പെണ്‍കുട്ടിയെ ജീവനോടെയോ അല്ലാതെയോ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. ഇത്രയും ക്രൂരമായ ഒരു പ്രവൃത്തി നടന്ന ശേഷമുള്ള ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍, പ്രത്യേകിച്ചും പോണ്‍ സൈറ്റുകളില്‍, ഏറ്റവും കൂടുതല്‍ തെരയപ്പെട്ട കീ വേഡ്, Telangana girl rape video ആയിരുന്നു. കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടപ്പോഴും സോളാര്‍ അഴിമതിക്കേസ് കത്തി നിന്നപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. മനുഷ്യന്റെ, പ്രത്യേകിച്ച് മലയാളിയുടെ ഈ മനോഭാവത്തെ കൃത്യമായി ഉപയോഗിക്കുകയാണ് വളരെ ആത്മവിശ്വാസത്തോടെ വിജയ് ബാബുവും ചെയ്തത്.

ഒരു കേസില്‍ ഇരയായോ വില്ലത്തിയായോ സഹായിയായോ നോക്കി നിന്നവളായോ ഒരു പെണ്ണ് വന്നാല്‍, പിന്നീടുള്ള ശ്രദ്ധ മുഴുവന്‍ അവളിലേക്ക് പോകുമെന്നും പിന്നെ വരുന്ന ഒരുവിധമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടത് അവളുടെ മാത്രം ബാധ്യതയാണെന്നും നമ്മളൊരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ. അത് കൃത്യ സമയത്ത് ഉപയോഗിക്കുകയാണ് അയാള്‍ ചെയ്തത്.

നമ്മളതില്‍ കൊത്താന്‍ പാടില്ല. കൊത്തിയാല്‍ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവും. സ്ലട് ഷെയിമിംഗിലും ഇക്കിളിക്കഥകളിലും അഭിരമിക്കുന്ന നമുക്കിടയിലേക്ക് ഇനി ഇത്തരമൊരു കേസുമായി കടന്നുവരാന്‍ യഥാര്‍ത്ഥ ഇരകള്‍ മടിക്കും. അവരാ ട്രോമയില്‍ തന്നെ മരിക്കും. പ്രതികള്‍ നിരപരാധിയായി ചമഞ്ഞ് പുതിയ ഇരകളെ തേടിക്കൊണ്ടുമിരിക്കും.

ഈ കേസില്‍ അയാള്‍ കുറ്റക്കാരനാണോ അല്ലയോ എന്നത് നമുക്കറിയില്ല. പക്ഷെ, അയാള്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. അത് നിയമവിരുദ്ധമാണ്. അക്കാര്യത്തില്‍ അയാള്‍ കുറ്റക്കാരനുമാണ്.

Section 375 എന്നൊരു ഹിന്ദി സിനിമയുണ്ട്. കണ്ടിട്ടില്ലെങ്കില്‍ കാണണം. ആമസോണില്‍ ഉണ്ട്. പ്രശസ്തനായ ഒരു സിനിമാ സംവിധായകനെതിരേ അയാളുടെ കീഴിലെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് റേപ് കേസ് ഫയല്‍ ചെയ്യുന്നതാണ് കഥ. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത്, അങ്ങനെ വാങ്ങിയ കണ്‍സെന്റിന്റെ പുറത്ത് ഉഭയസമ്മതത്തോടെ  അവര്‍ sex ചെയ്യുന്നുണ്ട്. പക്ഷെ അയാള്‍ക്കവളില്‍ താല്‍പര്യം തീരുമ്പോള്‍ പറഞ്ഞതും ചെയ്തതും എല്ലാം മറക്കുന്നു. ഈ ട്രോമയില്‍ നിന്നും പുറത്തു വരുന്ന പെണ്‍കുട്ടി കേസ് കൊടുക്കുന്നു. ബാക്കി കഥ പറഞ്ഞാല്‍ സ്‌പോയിലര്‍ ആവും. പക്ഷെ ക്ലൈമാക്‌സില്‍ ആ പെണ്‍കുട്ടി പറയുന്ന ഒരു ഡയലോഗുണ്ട്,

'What he said was right, he didn't rape me. But it was nothing short of it..' എന്നുവച്ചാല്‍ അയാളെന്നെ റേപ് ചെയ്തിട്ടില്ലാ. പക്ഷെ, ചെയ്ത കാര്യങ്ങള്‍ റേപില്‍ ഒട്ടും കുറഞ്ഞതുമല്ല, എന്ന്. ഇരയായ പെണ്‍കുട്ടി വെറുതേ പോയി കേസു കൊടുത്താല്‍ നിയമത്തിന് മുന്നില്‍ ഇത്തരം കേസുകള്‍ പ്രൂവ് ചെയ്യാന്‍ പ്രയാസമാണ്. സോഷ്യല്‍ മീഡിയയില്‍ ഏതോ ലോകത്തിരുന്ന് ഏതോ ഒരുത്തന്‍ ചോദിക്കുന്ന വഷളന്‍ ചോദ്യങ്ങള്‍ തന്നെ കോടതി മുറിയിലും അവള്‍ക്ക് നേരിടേണ്ടി വരും. ഒടുവില്‍ തെളിവുകളില്ലായെന്ന പേരില്‍ പ്രതി രക്ഷപ്പെടുകയും ചെയ്യും. ഈ പറഞ്ഞ സിനിമയില്‍ പക്ഷെ, മുന്‍കരുതലായി ചില വളഞ്ഞവഴികള്‍ സ്വീകരിക്കുന്നുണ്ട് നായിക. ആ സിനിമയെയോ അതിലവള്‍ സ്വീകരിക്കുന്ന മാര്‍ഗത്തെയോ ഞാന്‍ ഒരിക്കലും എന്‍ഡോഴ്‌സ് ചെയ്യുന്നില്ല.

പക്ഷെ, നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന 100 കേസുകളെടുത്താല്‍ അതില്‍ വലിയൊരു ശതമാനവും ഇത്തരം റേപ് കേസുകള്‍ ആണെന്നതും നമ്മളോര്‍ക്കണം. അതിനേറ്റവും നല്ല ഉദാഹരണം കഴിഞ്ഞ 5 വര്‍ഷമായി നമ്മുടെ മുന്നില്‍ തന്നെയുണ്ടല്ലോ.

 

 

Latest News