Sorry, you need to enable JavaScript to visit this website.

രാജവെമ്പാല കടിച്ചാൽ ആശുപത്രിയിൽ പോകേണ്ടതില്ലേ?

രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ASV ആശുപത്രികളിൽ ഇല്ല" എന്നൊരു സ്ക്രീൻഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്.

ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്പാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്കത്തിലെ റെസ്പിറേറ്ററി സെന്ററിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടാനും അങ്ങനെ മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വെന്റിലേറ്ററി സപ്പോർട്ട് അടക്കം ആവശ്യമായി വരാം. രാജവെമ്പാലയുടെ കടിയേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്.

ഇന്ത്യയിൽ കാണുന്ന പാമ്പുകളിൽ ഏറ്റവും കൂടുതൽ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടൻ ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ മരണം സംഭവിക്കാൻ സാധ്യതയുള്ള കരയിൽ കാണുന്ന പാമ്പ് വെള്ളിക്കെട്ടൻ ആണ്. എന്നാൽ ഒരു കടിയിൽ ഏറ്റവും കൂടുതൽ വിഷം കുത്തിവെക്കാൻ കഴിവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയാണ് വേണ്ടത്.

രാജവെമ്പാലയുടെ വിഷത്തിന് എതിരായ ASV ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. സാധാരണ ആശുപത്രികളിൽ അത് ലഭ്യവുമല്ല.

ഇതാദ്യമായാണ് കേരളത്തിൽ രാജവമ്പാല കടിച്ച് ഒരു മരണം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പ് ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന റിപ്പോർട്ടുകൾ മാത്രമേയുള്ളൂ.

ഹ്യൂമൻ ആനിമൽ കോൺഫ്ലിക്റ്റ് കുറവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കാരണം വനങ്ങളിലാണ് ഇവരുടെ ആവാസവ്യവസ്ഥ. അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ പിടിച്ച് ഷോ കാണിക്കുന്നവരെ രാജവെമ്പാല കടിച്ചതായി വാർത്തകൾ വന്നിട്ടില്ല. മറ്റു പല പാമ്പുകളുടെ കടികൾ ഏറ്റിട്ടുള്ള ഇത്തരം ആൾക്കാർക്ക് പോലും രാജവെമ്പാലയുടെ കടിയേറ്റതായി കേരളത്തിൽ നിന്നും വാർത്ത വന്നിട്ടില്ല.

കരയിൽ കാണുന്ന പാമ്പുകളിൽ രാജവെമ്പാലയേക്കാൾ കൂടുതൽ മനുഷ്യ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഒരു പാമ്പാണ് മുഴമൂക്കൻ കുഴി മണ്ഡലി. അതിനെതിരെ പോലും ASV നിലവിൽ ആശുപത്രികളിൽ ലഭ്യമല്ല. ഇതിനുള്ള പഠനങ്ങൾ നടക്കുന്നുണ്ട് എന്നാണ് വായിച്ചറിഞ്ഞത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി, അണലി എന്നീ പാമ്പുകളുടെ കടിയേറ്റ് ആണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ASV നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഈ നാല് എണ്ണവുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കുഴിമണ്ഡലി കടിച്ച് ഉണ്ടായിട്ടുള്ള മനുഷ്യ മരണങ്ങൾ വളരെ വളരെ കുറവാണ്. ബഹുഭൂരിപക്ഷം അവസരങ്ങളിലും ശാസ്ത്രീയമായ ചികിത്സ കൊണ്ട് ആൾക്കാർ രക്ഷപ്പെടുകയാണ് പതിവ്. പിന്നെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കടൽ പാമ്പുകളുടെ കടിയേറ്റ് ആണ്. ഇവയ്ക്കെതിരെയും ASV നമ്മുടെ ആശുപത്രികളിൽ ലഭ്യമല്ല. എന്നാൽ ശാസ്ത്രീയമായ ചികിത്സയിലൂടെ, വെന്റിലേറ്ററി സപ്പോർട്ട് അടക്കം ലഭിച്ച് ജീവൻ രക്ഷപ്പെട്ടവർ ഉണ്ട്.

തിരുവനന്തപുരം മൃഗശാലയിൽ നടന്ന വിഷയത്തിലെ മരണ കാരണത്തെക്കുറിച്ച് പോസ്റ്റ്മോർട്ടം പരിശോധനയുടെ ഫലം വന്ന ശേഷം ചർച്ച ചെയ്യുകയാവും നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. കാരണം അപ്പോൾ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മറ്റ് അസുഖങ്ങളോ മറ്റുകാരണങ്ങളോ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തേണ്ടതുണ്ട്. അതല്ലാതെ ഉള്ള ചർച്ചകൾ ഫലപ്രദമല്ല എന്നാണ് അഭിപ്രായം.

Latest News