പ്രവാസികളെ കുരുക്കാൻ കഞ്ചാവ് മയക്കുമരുന്ന് മാഫിയ കുരുക്കുന്ന കളികളെ സംബന്ധിച്ച് ദമാം ക്രിമിനൽ കോർട്ടിലെ അഭിഭാഷകൻ മുഹമ്മദ് നജാത്തി ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്:
ദമാം കസ്റ്റംസ് ഓഫീസിൽ നിന്നും അരുണിന് ഒരു ഫോൺ കോൾ വന്നു. താങ്കളുടെ പേരിൽ ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴി ഒരു പാർസൽ എത്തിയിട്ടുണ്ട്. ഹാജരാകണം എന്നായിരുന്നു അറിയിപ്പ്. ചെന്നപ്പോൾ ഒരു മരുന്ന് ബോട്ടിൽ, വിദഗ്ദമായ രീതിയിൽ അതിന്റെ അടപ്പിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവ് , അരുണിന്റെ സൗദിയിലെ അഡ്രസ്സിലും മൊബൈൽ നമ്പറിലുമാണ് സാധനം ഇന്ത്യയിൽ നിന്നും അയച്ചിട്ടുള്ളത്. അയച്ച ആളുടെ മേൽ വിലാസവും മൊബൈൽനമ്പറുംരേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അരുണിന് ആളെ ഒട്ടും പരിചയമില്ല.( കൊടുങ്ങല്ലൂർ കേന്ദ്രമാക്കിയുള്ള മേൽവിലാസമാണ് നൽകിയിട്ടുള്ളത്). കേസ് ദമാം ക്രിമിനൽ കോടതിയിലെത്തി. താനറിയാതെ തന്നെ ചതിക്കാൻ ആരൊ എടുത്ത വേലയാണിതെന്ന് അരുൺ കോടതിയിൽ വാദിച്ചു. അരുണിന്റെ വാദം കോടതി ശരിവെച്ചു. തെളിവിന്റെ അഭാവത്തിൽ കോടതി അരുണിനെ വെറുതെ വിട്ടു. അരുൺ തൃശൂർ സ്വദേശിയും അൽ കോബാർ അൽ ഹാജിരി കമ്പനിയിലെ ജീവനക്കാരനുമാണ്.
കഞ്ചാവ് മാഫിയയിൽ പെട്ട് ഒട്ടനവധിപ്രവാസി മലയാളികൾ അടുത്ത കാലങ്ങളിൽ സൗദിയിൽ പിടിയിലായിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ് ചിലരെ നാട് കടത്തിയിട്ടുമുണ്ട്. പിടിയിലാകുന്നവരിലധികവും ചെറുപ്രായക്കാരും നല്ല നിലയിൽ ജോലി ചെയ്യുന്നവരും ഒരു വിധം നല്ല ശമ്പളം പറ്റുന്നവരുമാണെന്നാണ് അനുഭവം. കഞ്ചാവ്,വില്പനയിൽസ്വദേശിമാഫിയകളുടെ കൂടെ ഒപ്പത്തിനൊപ്പം മലയാളി മാഫിയ സംഘങ്ങളുമുണ്ട്. ഈയടുത്ത് ദമാംആന്റി നാർ ക്കോട്ടിക്കിന്റെ കഞ്ചാവ് വേട്ടയിൽ മൂന്ന് സ്വദേശികളും രണ്ട് മലയാളികളും പിടിക്കപ്പെട്ടു. മലയാളി ജാമ്യത്തിലിറങ്ങി മുങ്ങി. മലയാളികൾക്ക് കഞ്ചാവെത്തിച്ചിരുന്ന വമ്പനാണ് മുങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ചെറുത്ത് നിൽപിൽ ഒരു സ്വദേശി വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത സംഭവവുമുണ്ടായി. കൂടെയുള്ളവർക്ക് അഞ്ച് വർഷം വീതം തടവാണ് ദമാം കോടതി വിധിച്ചത്. നീണ്ടുപോകുന്നു ഇത്തരം കഞ്ചാവ് കേസുകളുടെ പരമ്പര ,നാട്ടിലും വൻ കഞ്ചാവ് കടത്ത് മാഫിയ തന്നെ സൗദ്യയെ ലക്ഷ്യം വെച്ച് പ്രവർത്തിച്ചു വരുന്നതായാണ് അറിവ്. നാം കൂടുതൽ ഉണർന്നിരിക്കുക.