റിയാദ്- കോവിഡ് രോഗം ഭേദമായതിന്റെ അനുഭവസാക്ഷ്യം പങ്കിട്ട് പ്രവാസി മലയാളി. ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ അനുഭവം അനസ് കണ്ണൂർ പങ്കുവെക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്.
നെഗറ്റീവ് എന്ന് കേട്ടപ്പോൾ സന്തോഷം തോന്നിയ ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ജീവിതത്തിൽ കഴിഞ്ഞു പോയിരുന്നത്.
മറ്റ് ജോലി ഒന്നും ഇല്ലെങ്കിലും ബോസിന്റെ മകൾ ഡോക്ടർ ആയതിനാൽ കോവിഡ് ഡ്യൂട്ടി ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ കൊണ്ടുപോയി വിടുക. ഡ്യൂട്ടി കഴിഞ്ഞാൽ തിരിച്ചെടുക്കുക എന്നതായിരുന്നു എന്റെ ജോലി. ഡ്രൈവർസീറ്റ് തെർമോക്കോൾ ഉപയോഗിച്ച് പ്രത്യേക ക്യാബിൻ ആക്കിയും മാസ്‌ക്കും ഗ്ലൗസും സാനിറ്റൈസർ അടക്കം എല്ലാ മുൻകരുതലും എടുത്തിരുന്നു. എന്നിട്ടും നിർഭാഗ്യവശാൽ എനിക്ക് അസുഖം വന്നു.
കാരണമായി തോന്നുന്നത് ഡ്യൂട്ടി കഴിഞ്ഞാൽ വണ്ടി ക്‌ളീൻ ചെയ്യുമ്പോൾ ഞാൻ തനിച്ചാണല്ലോ എന്നുകരുതി വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നില്ല. അസുഖം വന്നത് ആദ്യമായി എനിക്ക് അനുഭവപ്പെട്ടത് ഉറക്കം ഇല്ലായ്മയാണ്. മൂന്നു ദിവസം ഉറങ്ങിയില്ല. എന്തൊക്കെയോ അസ്വസ്ഥത കൂടെ നല്ല തലവേദനയും. ഉള്ളിൽ ചൂട് അനുഭവപ്പെടുന്നപോലെയും തോന്നി. തൊണ്ട ചെറുതായി ഡ്രൈ ആയി ഫീൽ ചെയ്യുകയും ചെയ്തു. അപ്പോളും പനി ഉണ്ടായിരുന്നില്ല. തലവേദന കൂടിയപ്പോൾ ആണ് കാണിക്കാൻ പോയത്.ആദ്യ പരിശോധനയിൽ തന്നെ പോസിറ്റിവ്. ആകെ ഒരു വെപ്രാളം തോന്നി ഒന്നാമത് ഞാൻ ഇവിടെ തനിച്ചാണ് കൂടാതെ, കുറച്ചു ദിവസം മുന്നേ റിയാദിൽ കോവിഡ് ബാധിച്ചു മരിച്ച ഒരാളുടെ ബോഡി ഒറ്റക്ക് ഒരു സാമൂഹ്യ പ്രവർത്തകൻ അടക്കം ചെയ്തിരുന്നത് വായിച്ചിരുന്നു മനസ്സ് പതറിപ്പോവാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒന്ന് രണ്ട് കൂട്ടുകാരെ മാത്രം വിവരം അറിയിച്ചു. വീട്ടിൽ ഒന്ന് രണ്ടുമരണം അടുത്തടുത്ത് നടന്നതാണ് എനിക്ക് അസുഖം കൂടി ഉണ്ടെന്നറിഞ്ഞാൽ അവർ കൂടുതൽ ടെൻഷൻ ആവും അതുകൊണ്ടു അറിയിച്ചില്ല
അസുഖം ആയിട്ടും ഹോസ്പിറ്റൽ ആക്കുന്ന പരിപാടിയൊന്നും ഇവിടെയില്ല. കുറച്ചു മരുന്നുകൾ മാർഗ നിർദ്ദേശങ്ങൾ ആരുമായും ബന്ധപ്പെടരുത് എന്നുള്ള ഉപദേശവും കൂടെ ഫോണിൽ ഒരു ആപ്പും ഇൻസ്റ്റാൾ ചെയ്തു തന്നു. ഗുളികയോടൊപ്പം പ്രോട്ടീൻ ഫുഡ് കഴിക്കാനും വെയിൽ കൊള്ളാനും മലയാളി നഴ്‌സ് ഉപദേശിച്ചു.ബ്രീത്തിങ് പ്രോബ്ലം ഉണ്ടായാൽ ഹെൽപ്പ് ലൈനിൽ വിളിച്ചാൽ ആംബുലൻസ് വരും എന്നും പറഞ്ഞു. രണ്ടാഴ്ച ഏകദേശം ആവുന്നു ഇപ്പോൾ. മൂന്ന് ടെസ്റ്റും നെഗറ്റിവ് ആയി.
അനുഭവത്തിൽ എനിക്ക് തോന്നുന്നത് മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് മരണ നിരക്ക് കൂടുതൽ എന്നാണ്. ഭയം തീരെ വേണ്ട. ജനിച്ചാൽ ഒരുനാൾ മരിക്കും. പിന്നെ എന്തിന് പേടിച്ചു മരിക്കണം എന്നാണ് ഒരു മലയാളി ഡോകടർ പറഞ്ഞത്. ശരാശരി ആരോഗ്യം ഉള്ള ഒരാൾക്ക് അസുഖം വന്നാൽ ഹോസ്പിറ്റലിൽ കാണിച്ചാൽ രണ്ടാഴ്ച കൊണ്ട് അസുഖം മാറും. കാണിച്ചില്ല എങ്കിൽ പതിനാല് ദിവസം കൊണ്ടും മാറും അത്രയേ ഉള്ളു എന്ന്.
എന്ന് വിചാരിച്ചു എന്തെങ്കിലും ലക്ഷണങ്ങളുണ്ടായാൽ കാണിക്കാതിരിക്കരുത്. മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. മറ്റുള്ളവർക്ക് പകരാതിരിക്കാൻ നമ്മൾ പ്രത്യേകം ശദ്ധിക്കുക...
ബ്രീത്തിങ് പ്രോബ്ലം ഉണ്ടായാൽ ഉപയോഗിക്കേണ്ട ബെഡ് വരെ റെഡിയാക്കി തന്ന ബോസ് മരണമാസല്ലേ, ഇവറ്റകൾ സ്‌നേഹിച്ചാൽ അങ്ങനെയാ...
നമ്മൾ ചെയ്യുന്നത്തിന്റെ നൻമ്മകളുടെ ഫലം നമ്മളെ തേടി എത്തുക തന്നെ ചെയ്യും.