ഖത്തറുമായി ബന്ധമുള്ള 59 വ്യക്തികളെയും 12 സംഘടനകളെയും ഭീകരരായി പ്രഖ്യാപിച്ചു
റിയാദ് - ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീർ നടത്തിയ ആദ്യവട്ട മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെടുകയും പ്രഖ്യാപിത നിലപാടുകളിൽ ഖത്തർ ഉറച്ചുനിൽക്കുകയും ചെയ്തതോടെ കൂടുതൽ കടുത്ത നടപടികളുമായി സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഒറ്റക്കെട്ടായി രംഗത്തെത്തി. ഖത്തറിനെതിരായ സമ്മർദം ശക്തമാക്കുന്നതിന് ഖത്തറുമായി ബന്ധമുള്ള, ഒമ്പതു രാജ്യങ്ങളിൽനിന്നുള്ള 59 വ്യക്തികളെയും മൂന്നു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ട് സംഘടനകളെയും സ്ഥാപനങ്ങളെയും ഭീകര പട്ടികയിൽ പെടുത്തി നാലു രാജ്യങ്ങളും സംയുക്ത തീരുമാനമെടുത്തു.
ഭീകര വിരുദ്ധ പോരാട്ടത്തിനും ഭീകരതക്ക് പണം ലഭിക്കുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിനും തീവ്രവാദ വിരുദ്ധ പോരാട്ടത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് നാലു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. രാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും അഭയവും സഹായവും നൽകരുതെന്ന് ആവശ്യപ്പെടുന്ന കരാറുകളുടെ ലംഘനം ഖത്തർ തുടരുകയാണ്. 2013 ലും 2014 ലും റിയാദിൽ ഒപ്പുവെച്ച കരാറുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആവർത്തിച്ച് നടത്തിയ ആശയ വിനിമയങ്ങൾ ഖത്തർ അവഗണിച്ചു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുകയോ ഖത്തർ പിന്തുണ നൽകുകയോ ചെയ്യുന്ന സംഘടനകൾ നാലു രാജ്യങ്ങളുടെയും ദേശീയ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഭീകര പട്ടികയിൽ പെടുത്തുന്നത്.
കൂടുതൽ വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടുത്തി പട്ടിക പതിവായി പുതുക്കുമെന്നും പ്രസ്താവന പറഞ്ഞു. ഒരു ഭാഗത്ത് ഭീകര വിരുദ്ധ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിക്കുകയും മറുവശത്ത് ഭീകര സംഘടനകൾക്ക് അഭയവും പിന്തുണയും സഹായവും നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഖത്തർ കാണിക്കുന്നത്. ഖത്തറിന്റെ സംശയകരമായ അജണ്ടകൾ നടപ്പാക്കുന്നതിന് കൂട്ടുനിൽക്കുന്ന സംഘടനകളെയും വ്യക്തികളെയുമാണ് ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മേഖലയിൽ ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഭീകര പട്ടികയിൽ പെടുത്തിയ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമെതിരായ നിയമ നടപടികളുമായി മുന്നോട്ടു പോകും. ഇക്കാര്യത്തിൽ പ്രാദേശിക, ആഗോള തലത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഭീകര പ്രവർത്തനങ്ങളും ഭീകരതയുടെ ഫണ്ടിംഗ് തടയുന്നതിനുമുള്ള ശ്രമങ്ങൾ തുടരും. ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് ലോകത്തുള്ള എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തനം തുടരുമെന്നും സംയുക്ത പ്രസ്താവന പറഞ്ഞു.






