മന്ത്രി മണിക്കെതിരായ അച്ചടക്ക നടപടിയെ ഇ.എം.എസിനെതിരെ നടപടിയെടുത്തതിനോട് സി.പി.എം തുലനം ചെയ്യുന്നത് ഇ.എം.എസിനെ അപമാനിക്കുകയാണ്. സൗമ്യകേസിൽ ഗോവിന്ദച്ചാമിയെ ശിക്ഷിച്ചതുപോലെയാണ് കോടതിയലക്ഷ്യകേസിൽ ഇ.എം.എസിന് സുപ്രിംകോടതി അമ്പതുരൂപ പിഴശിക്ഷ നൽകിയതെന്ന് താരതമ്യം ചെയ്യുന്നതുപോലെയാണ് അത്. ഇ.എം.എസ് മന്ത്രിസഭയുടെ അറുപതാം വാർഷികം കൊണ്ടാടിയ സി.പി.എം നേതൃത്വത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് വെളിപ്പെടുത്തുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മണിയെപ്പോലെ ഇ.എം.എസിനെയും പാർട്ടി പരസ്യമായി താക്കീത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞത്. ബാബ്‌റി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പിളരുകയും പ്രസിഡന്റ് സുലൈമാൻ സേട്ടുതന്നെ ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിക്കുകയും ചെയ്ത ദേശീയ-രാഷ്ട്രീയ പരിതഃസ്ഥിതി വിലയിരുത്തിയതിൽ ഇ.എം.എസിന്റെ ലേഖനത്തിൽവന്ന ചില പരാമർശങ്ങളാണ് അന്ന് രാഷ്ട്രീയ വിവാദമായത്. തുടർന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോ പരസ്യമായി ശാസിച്ചത്. മതമൗലികത രണ്ടുതരമാണെന്ന ദാർശനിക വീക്ഷണത്തെ രാഷ്ട്രീയത്തിലെ പ്രയോഗതലവുമായി ബന്ധപ്പെടുത്തിയപ്പോൾ. ഗാന്ധിജിയെയും ജിന്നയെയും സേട്ടിനെയും മഅ്ദനിയെയും ഇ.എം.എസ് ഒരുപോലെ തുലനംചെയ്‌തെന്ന വിമർശനവും വിവാദവും ഉയർന്നപ്പോൾ.
മന്ത്രികൂടിയായ സി.പി.എം നേതാവ് എം.എം മണി സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീകളുടെ സമരത്തെ അവഹേളിക്കുകയും ലൈംഗിക ചുവയോടെ ക്രിമിനൽ വകുപ്പുകൾ ആകർഷിക്കുംവിധം ആഭാസപ്രസംഗം നടത്തുകയും ചെയ്‌തെന്നാണ് ആരോപണം. സി.പി.എമ്മിലെ ഒരു മന്ത്രിയും രണ്ടു വനിതാ സംഘടനാ നേതാക്കളുമടക്കം മന്ത്രി മണിയെ തള്ളിപ്പറയുന്നതിൽ ഭാഗഭാക്കായതാണ്. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് കേസെടുക്കാത്തതിൽ ഹൈക്കോടതി ക്ഷുഭിതമായി പരാമർശം നടത്തി. ഇതിനിടയ്ക്കാണ് സി.പി.എം സംസ്ഥാന സമിതി പാർട്ടിക്ക് പേരുദോഷമുണ്ടാക്കിയെന്നു പറഞ്ഞ് മണിയെ പരസ്യമായി ശാസിച്ചത്.
മാധ്യമപ്രവർത്തകരുടെയും സ്ത്രീകളുടെയും അന്തസ്സിനെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മണിയുടെ പ്രസംഗത്തെ ഗ്രാമീണശൈലി എന്നുപറഞ്ഞ് ന്യായീകരിക്കുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഈ വൈരുദ്ധ്യങ്ങൾക്കിടയിലാണ് മണിയെ ന്യായീകരിക്കാൻ ഇ.എം.എസിന്റെ കാര്യം സംസ്ഥാനസെക്രട്ടറി ഉപയോഗപ്പെടുത്തിയത്. പാർട്ടിയുടെ നടപടി അംഗീകരിക്കുന്നു, എനിക്കു തെറ്റുപറ്റി എന്നുമാത്രമാണ് ഇ.എം.എസ് പരസ്യ നടപടിയെപ്പറ്റി അന്ന് സംസ്ഥാന സമിതിമുമ്പാകെ പറഞ്ഞത്. പരസ്യമായി ആ സംഭവത്തിൽ ഇ.എം.എസ് ഒരു പരാമർശവും നടത്തിയില്ല. മന്ത്രി മണിയാകട്ടെ എല്ലാം കൈവിട്ടുപോയി ഇനി പറഞ്ഞിട്ടെന്തുകാര്യം എന്നാണ് പാർട്ടി നടപടിയോട് പരസ്യമായി പ്രതികരിച്ചത്. എന്റെ ശൈലി മാറ്റണമെങ്കിൽ താൻ മരിക്കണമെന്നാണ് ഇപ്പോഴും ആവർത്തിക്കുന്നത്.
ഒളിവുകാലത്ത് ഗ്രാമങ്ങളിലെ നിരക്ഷരരും പാവപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതമായിരുന്നു തന്റെ സർവ്വകലാശാല എന്നാണ് ഇ.എം.എസ് പറഞ്ഞിരുന്നത്. തൊഴിലാളിവർഗത്തിന്റെ ദത്തുപുത്രനെന്നു സ്വയം അഭിമാനിച്ചു. ആ സംസ്‌ക്കാരവും രാഷ്ട്രീയ മാതൃകയുമാണ് മന്ത്രി മണി തള്ളിപ്പറയുന്നത്. വാമൊഴി വഴക്കവും ഗ്രാമീണ സൗന്ദര്യ ശൈലിയും സി.പി.എമ്മിന്റെ പുതിയ രാഷ്ട്രീയായുധമാക്കി കൊണ്ടുവന്നത് പിണറായി വിജയനാണ്. എടോ ഗോപാലകൃഷ്ണൻ വിളിയും കുലംകുത്തി പ്രയോഗങ്ങളും ന്യായീകരിക്കാനാണ് എം.എം മണി വൺ,ടു,ത്രീ കൊലവെറി പ്രസംഗം നടത്തിയത്. കൊലക്കേസിൽ പ്രതിയായ മണിയെ മന്ത്രിയാക്കിയതും ഇപ്പോൾ സംരക്ഷിക്കാൻ വ്യഗ്രത കാട്ടുന്നതും പിണറായി വിജയൻതന്നെ. ഇത് അധികാരത്തിന്റെ മേലാളഭാഷയാണെന്ന് കേരളത്തോട് വിളിച്ചുപറഞ്ഞത് വിജയൻ മാസ്റ്ററായിരുന്നു.
സി.പി.ഐ - സി.പി.എം ദേശീയ നേതൃത്വങ്ങൾ സമ്മർദ്ദം ചെലുത്തിയാണ് മണിയെ സംസ്ഥാന കമ്മറ്റിയിൽനിന്ന് മുമ്പ് പുറത്താക്കിയത്. തന്റെ എന്തെങ്കിലും ഗുണം കാണാതെ സെക്രട്ടേറിയറ്റിലും മന്ത്രിസ്ഥാനത്തും എത്തിക്കുമോയെന്ന് മണി ആവർത്തിച്ചു ചോദിക്കുമ്പോൾ
അതിന്റെ പിന്നിലെ അധികാരത്തിന്റെ മേലാള ധാർഷ്ട്യവും സ്വാധീനവും വ്യക്തമാണ്. ഇതുമായി ഇ.എം.എസിനെ കൂട്ടിചേർത്ത് ന്യായീകരിക്കുന്നത് മണി ചെയ്യുന്നതിനേക്കാൾ വലിയ കുറ്റമാണെന്ന് സി.പി.എം നേതൃത്വവും അതിന്റെ സംസ്ഥാന സെക്രട്ടറിയും തിരിച്ചറിയണം.