Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായിയും ജിഷ്ണുവിന്റെ അമ്മയും

രണ്ട് കമ്യൂണിസ്റ്റു പാർട്ടികൾ നയിക്കുന്ന സർക്കാരിന്റെ മുഖ്യമന്ത്രിയും മാർക്‌സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ മാർക്‌സിന്റെ ഒരു നിരീക്ഷണം ഓർമപ്പെടുത്താൻ വൈകി.  ചരിത്ര സംഭവങ്ങൾ പുനരവതരിക്കുന്നത് പലപ്പോഴും പ്രഹസനമായിട്ടായിരിക്കും എന്ന പ്രവചനാത്മക നിരീക്ഷണം.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഇത് ഓർക്കുന്നില്ലെങ്കിൽ മാർക്‌സിസത്തോടും ചരിത്രത്തോടു തന്നെയും ചെയ്യുന്ന വലിയ അപരാധമായിരിക്കും.  
1957 ലെ ഇ.എം.എസ് ഗവണ്മെന്റിന്റെ അറുപതാം വാർഷികത്തിന്റെ ഉദ്ഘാടനം പോലീസ് ആസ്ഥാനത്തിനു മുമ്പിൽ ജിഷ്ണുവിന്റെ അമ്മയെയും ഒപ്പം ഉണ്ടായിരുന്നവരെയും കൈകാര്യം ചെയ്തുകൊണ്ട് പോലീസാണ് ആദ്യം നിർവഹിച്ചത്.  അതോടെ വാർഷികാഘോഷത്തിന്റെ തുടക്ക ദിനത്തിൽ തന്നെ മാർക്‌സ് പറഞ്ഞതു പോലെ ഈ സർക്കാർ ഒരു പ്രഹസന രൂപമായി.  ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കളും ബഹുജനങ്ങളും വിട്ടുനിൽക്കുകയും കേരളം പിറ്റേന്ന് ഹർത്താൽ ആചരിക്കുകയും ചെയ്തതോടെ അത് കൂടുതൽ വ്യക്തമായി.  പുതിയ പ്രതീക്ഷയുടെയും കൂട്ടായ്മയുടെയും തുടർച്ചയായി മാറേണ്ടതിനു പകരം ഗവണ്മെന്റിന്റെ നയത്തോടും മനുഷ്യത്വ രഹിതമായ പോലീസ് നടപടികളോടുമുള്ള പ്രതിഷേധ വികാരത്തിന്റെയും സഹന സമരങ്ങളുടെയും പരമ്പരയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കയാണ്.  
1957 ഏപ്രിൽ 5 ന് ഇ.എം.എസും നിയുക്ത മന്ത്രിമാരും ആലപ്പുഴയിൽ വലിയ ചുടുകാട്ടിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് തിരുവനന്തപുരത്തെത്തി സത്യപ്രതിജ്ഞ ചെയ്തത്.  ആ വഴിക്കുള്ള വല്ല അനുസ്മരണമോ പ്രതിജ്ഞയോ വജ്ര ജൂബിലി ആഘോഷത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ട് നടന്നോയെന്നറിയില്ല.  1957 ലേത് ഒരു അനുഷ്ഠാന ചടങ്ങായിരുന്നില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട കയ്യൂർ സമര സേനാനികൾ തൊട്ട് പുന്നപ്ര  വയലാറിലേതടക്കം വിവിധ സമര മുഖങ്ങളിൽ പങ്കെടുത്ത് രക്തസാക്ഷികളായവർ ചെയ്ത ത്യാഗങ്ങളുടെ ആദ്യ ഫലമാണ് കേരളത്തിന്റെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് എന്നാണ് ഇ.എം.എസ് വിശേഷിപ്പിച്ചത്. രക്തസാക്ഷികൾ ഉയർത്തിപ്പിടിച്ച ആവശ്യങ്ങളും തുല്യനീതി എന്ന അവരുടെ വിപ്ലവ സ്വപ്‌നവും ഉറപ്പ് വരുത്താൻ ജനങ്ങളുടെ കൈയിലെ ഉപകരണമായിരിക്കും തന്റെ ഗവണ്മെന്റെന്നാണ് പ്രഖ്യാപിച്ചത്. 
അതിന്റെ തുടർച്ച സൂക്ഷിക്കാൻ പിന്നീടു വന്ന ഇടതു ഗവണ്മെന്റുകൾ പരമാവധി ശ്രദ്ധിച്ചിരുന്നു.  എന്നാൽ ഈ ജൂബിലി ആഘോഷമടക്കം ഈ ഗവണ്മെന്റിൽ നിന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത് ആ ചരിത്ര തുടർച്ചയ്ക്ക്  അപഹാസ്യവും അവിശ്വാസ്യതയും സൃഷ്ടിക്കുന്ന സംഭവ പരമ്പരകളാണ്.  മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരസ്യമായ അറിയിപ്പു നൽകിയാണ് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും പോലീസ് ആസ്ഥാനത്തിനു മുമ്പിൽ പ്രതിഷേധ സമരത്തിനെത്തിയത്.  അവർ വന്നത് പോലീസ് മേധാവിയുമായുള്ള കൂടിക്കാഴ്ചക്കായിരുന്നില്ല.  മൂന്നു മാസമായിട്ടും മകൻ ജിഷ്ണുവിന്റെ കൊലയാളികളെ പിടികൂടാത്ത പോലീസ് നയത്തിൽ പ്രതിഷേധിക്കാനായിരുന്നു.  അവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതും സമയം നിശ്ചയിച്ചതും പോലീസ് മേധാവിയായിരുന്നു. 
ജനപക്ഷ പോലീസ് നയമാണെങ്കിൽ പോലീസ് മേധാവി ചെയ്യേണ്ടിയിരുന്നത് ഈ പ്രതിഷേധ സമരം തന്നെ ഒഴിവാക്കുകയായിരുന്നു. മനസ്സും ആരോഗ്യവും തകർന്ന  ആ അമ്മയെ  വീട്ടിൽ ചെന്നു കണ്ട് കാര്യങ്ങൾ മനസ്സിലാക്കുകയും ആ കുടുംബത്തിന് ആത്മവിശ്വാസം പകരുകയുമായിരുന്നു. മറിച്ച്, ഈ കുടുംബത്തെ വീട്ടിലും ഹോട്ടലിലും വഴിയിലും നിരീക്ഷിച്ച് രഹസ്യ റിപ്പോർട്ട് സമ്പാദിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യേണ്ടിയിരുന്നത് ജിഷ്ണുവിന്റെ ജീവനെടുക്കുന്നതിന് ഉത്തരവാദികളായ പ്രതികളെ നിരീക്ഷിക്കുന്നതിലും പിടികൂടുന്നതിലുമായിരുന്നു.  അത് ചെയ്തിരുന്നെങ്കിൽ ഈ ദുരന്തവും ഇടതുപക്ഷ ഗവണ്മെന്റിന്റെ പ്രതിഛായയുടെ തകർച്ചയും ഒഴിവാക്കാമായിരുന്നു.  
  തോക്കു സന്ന്യാസി മുതൽ ദൃശ്യരും അദൃശ്യരുമായ  ഇരുപത്താറോളം പേർ ജിഷ്ണുവിന്റെ അമ്മയുടെ സംഘത്തിലുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അവരെ നിയമപരമായി കൈകാര്യം ചെയ്യുന്നതിനു പകരം ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് മുറയിൽ കൈകാര്യം ചെയ്ത് വഷളാക്കിയത് പോലീസിനെ നയിക്കുന്നവരുടെ ഇരട്ട അജണ്ടയോ കഴിവുകേടോ മാത്രമാണ്.
മകന്റെ മരണത്തിൽ നെഞ്ചുരുകുന്ന, കണ്ണീര് തോരാത്ത ആ അമ്മയുടെയും ബന്ധുക്കളുടെയും  പ്രതീകാത്മക പ്രതിഷേധം സർക്കാരിനും പോലീസിനുമെതിരായ കേരളത്തിന്റെ പ്രതിഷേധാഗ്നിയാക്കി ആളിക്കത്തിച്ചത്  ഈ പോലീസ് നടപടിയാണ്. കുടുംബാംഗങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറിയ ക്രിമിനലുകളാണ് കുഴപ്പം സൃഷ്ടിച്ചതെന്നും പോലീസ് നടപടിയിൽ തെറ്റില്ലെന്നുമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. എന്നാൽ ജിഷ്ണുവിന്റെ അമ്മ പറയുന്നത്: 'പോലീസുകാർ എന്നെ നിലത്തിട്ട് വലിച്ചിഴച്ചു.  എന്റെ ഇടുപ്പിന് മർദ്ദനമേറ്റു' എന്നാണ്.  'കൂടെ നിൽക്കുന്നവരെ മാറ്റി ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത് എന്നു കൂടി മുഖ്യമന്ത്രി വിശദീകരിക്കുന്നു. 
പാർട്ടി മുഖപത്രമാകട്ടെ 'ജിഷ്ണുവിന്റെ അമ്മ മഹിജ റോഡിൽ കിടന്നു പ്രതിഷേധിച്ചു. ഇവരെ വനിതാ പോലീസുകാർ താങ്ങിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി'  എന്നാണ് പറയുന്നത്. 
റോഡിൽ സ്വയം കിടന്ന് പ്രതിഷേധിക്കുകയായിരുന്നെങ്കിൽ ആ അമ്മയെ ആദ്യം പേരൂർക്കട ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പോലീസ് തന്നെ കൊണ്ടുപോയത് എന്തുകൊണ്ടാണ്.  നടന്നതെല്ലാം തത്സമയം നേരിൽ കണ്ട ജനങ്ങൾക്ക് കാര്യം ബോധ്യപ്പെട്ടതാണ്.  എന്നിട്ടും ഇങ്ങനെ പറയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു.  ജിഷ്ണുവിന്റെ അമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിലും അച്ഛനും ബന്ധുക്കളും ആശുപത്രി വളപ്പിലും കുഞ്ഞനുജത്തി നാദാപുരത്തെ വീട്ടിലും സമരം നടത്തേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കാൻ ബാധ്യസ്ഥനാണ്. തിരുവനന്തപുരത്തുനിന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പറയുന്നത് 'മകൻ നഷ്ടപ്പെട്ട ഒരമ്മയോടുള്ള കരുതൽ തന്റെ സർക്കാരിന്റെ ഭാഗത്തുനിന്ന് ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നൽകുന്നുണ്ടെന്നാണ്! അപ്പുറത്തെ വേദിയിൽ നിന്ന് വോട്ട് അഭ്യർത്ഥിക്കുന്ന മന്ത്രി എം.എം. മണി പറയുന്നത് ഇനിയും സമരം ചെയ്താൽ ജിഷ്ണുവിന്റെ അമ്മയെ പോലീസ് കൈകാര്യം ചെയ്യുമെന്നാണ്.  
മലപ്പുറം തെരഞ്ഞെടുപ്പിൽ ഗവണ്മെന്റിനെ നാറ്റിക്കാൻ തന്നെയാണോ പോലീസിന്റെ ഭാവം എന്ന് മുൻ മുഖ്യമന്ത്രി വി.എസ് ഡി.ജി.പിയെ വിളിച്ച് ചോദിച്ചു.  പോലീസ് സ്‌റ്റേഷനു മുമ്പിൽ സമരമാകാമെങ്കിൽ പോലീസ് ആസ്ഥാനത്ത് അത് പാടില്ലെന്നാണോയെന്ന് ചോദിക്കുന്നത് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ്.  
ജിഷ്ണുവിന്റെ അമ്മയെ ബലം പ്രയോഗിച്ച് വലിച്ചുമാറ്റുന്നതു കണ്ടപ്പോൾ മനസ്സ് പൊള്ളിപ്പോയെന്ന് സുഗതകുമാരി പറഞ്ഞു. അവിടെ നടന്ന സംഭവങ്ങൾ ഇടതുപക്ഷ – ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് സമരം ഉദ്ഘാടനം ചെയ്യാനാകാതെ മടങ്ങിയ സെബാസ്റ്റ്യൻ പോൾ വിമർശിക്കുന്നു.  മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജുകളിൽ നാനാഭാഗത്തുനിന്നും പ്രതിഷേധ കുറിപ്പുകൾ നിറയുന്നു.  
ജിഷ്ണു പ്രണോയ് എന്ന തൃശൂർ പാമ്പാടി കോളേജിലെ കൊല്ലപ്പെട്ട വിദ്യാർത്ഥി കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല സൃഷ്ടിച്ച രക്തസാക്ഷിയാണ്.  പ്രണോയിയുടെ കുടുംബം ഇടതുപക്ഷ രാഷ്ട്രീയ മനസ്സുള്ളവരാണ്.  കോളേജ് മാനേജ്‌മെന്റുകളുടെ ചെയ്തികൾക്കും പീഡനങ്ങൾക്കുമെതിരെ അധികാരികൾക്ക് പരാതി നൽകിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ അണിനിരത്താൻ ശ്രമിച്ചതിനുമാണ് ജിഷ്ണു വധിക്കപ്പെട്ടത്.  
അതിനുമപ്പുറം ജിഷ്ണു മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചേറ്റിയവനായിരുന്നു. നിയമസഭാ ഫലം വന്നപ്പോൾ ഫെയ്‌സ് ബുക്കിൽ ജിഷ്ണു പ്രണോയ് എഴുതിയത് മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്.  'പിണറായി എന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും.  ചിലർ ഭയക്കും.  ചിലർ കിടന്ന് മോങ്ങും.  ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെ ഓർത്ത് അഭിമാനംകൊള്ളുന്നു.  ലാൽ സലാം' കഴിഞ്ഞ വർഷം വിഷുവിന് ജിഷ്ണു വിഷുക്കണി സമർപ്പിച്ചത് പിണറായി വിജയനായിരുന്നു എന്ന് സഹോദരി അവിഷ്ണ പറയുന്നു.  മുഖ്യമന്ത്രി പിണറായി വിജയന് സ്വയം കണ്ണടച്ച് ഒരു നിമിഷം ചിന്തിക്കേണ്ടതില്ലേ.  
കാക്കിക്കുപ്പായക്കാരുടെ കൈക്കരുത്തിൽകക്കയം ക്യാമ്പിൽ ഇഞ്ചിഞ്ചായി പിടഞ്ഞുപിടഞ്ഞ് നേർത്തുനേർത്ത രോദനമായി അവസാനിച്ച പി. രാജന്റെ അച്ഛൻ ഈച്ചരവാര്യരേയും ഓർക്കുക.  ഇപ്പോൾ പിണറായി വിജയൻ ഇരിക്കുന്ന കസേരയിൽ ഇരുന്നുകൊണ്ട് അന്നത്തെ കേരള മുഖ്യമന്ത്രി ഇങ്ങനെ ചോദിച്ചു : 'എന്താ നിങ്ങളുടെ മകനെ തേടി തോളിൽ തോർത്തുമിട്ട് ഞാൻ പോകണോ?' ജിഷ്ണുവിന്റെ അമ്മയുടെ കണ്ണിൽനിന്ന് ചോരയൊഴുക്കാൻ ഇടയാക്കുന്ന, പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ മനസ്സിൽ സ്വേഛാധിപത്യ പ്രവണതയുടെ ഒരു കഴുകൻ ചിറകിട്ടടിക്കുന്നുണ്ട് എന്നു വ്യക്തമാണ്.  അതിനെ വർഗീകരിച്ച് മാനവികതയുടെ ഒരു തലത്തിലേക്ക് രൂപാന്തരപ്പെടുത്തേണ്ടതുണ്ട്.  
ആ സെക്ടേറിയനിസം രാഷ്ട്രീയമായി തിരുത്തിക്കേണ്ടതുണ്ട്.  അതിനുള്ള കരുത്തും രാഷ്ട്രീയവും പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിയുടെ പാർട്ടിക്കും ഘടക കക്ഷികൾക്കും കരുത്തില്ലാതെ പോയിരിക്കുന്നു.  ആ ദുരന്തത്തിലാണ് കേരളത്തിലെ ഇടതുജനാധിപത്യ മുന്നണി ഭരണം ഇപ്പോൾ.
 

Latest News