Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്നു വിധികളും അത് നൽകുന്ന രാഷ്ട്രീയ പാഠങ്ങളും

വ്യത്യസ്ത പാഠങ്ങളുടെ മുന്നറിയിപ്പുമായി മൂന്നു വിധികളാണ് തുടർച്ചയായുണ്ടായത്.  ബാബ്‌രി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനാ കുറ്റം ചേർത്ത് ലാൽ കൃഷ്ണ അദ്വാനിയടക്കമുള്ള ബി.ജെ.പിയിലെയും സംഘ് പരിവാറിലെയും പതിനാല് ഉന്നത നേതാക്കളെ വിചാരണ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ്.  ബി.ജെ.പിയെ നിരാകരിച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ജനവിധി.  സ്വജനപക്ഷപാതമെന്ന അഴിമതി നടത്തിയ കേരളത്തിൽനിന്നുള്ള രണ്ട് കേന്ദ്ര കമ്മറ്റിയംഗങ്ങൾക്കെതിരെ പരസ്യമായി നടപടിയെടുത്ത കേന്ദ്രക്കമ്മിറ്റി വിധി.  
പഠിച്ചാലും പഠിച്ചില്ലെങ്കിലും ബി.ജെ.പി മുതൽ സി.പി.എം വരെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പാഠങ്ങൾ ഏറെയുണ്ട് ഈ വിധികളിൽ.  ജനങ്ങൾക്കാകട്ടെ, ഈ തീർപ്പുകളിൽ ആശ്വസിക്കാനും തിരിച്ചറിവ് നേടാനും   ഏറെയുണ്ടുതാനും. 
 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചതിന് സമാനമായ ക്രൂരതയും ഭീകരതയുമെന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് 1992 ൽ ബാബ്‌രി മസ്ജിദ് തകർത്ത സംഭവം. കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനോ ഒന്നിച്ച് വിചാരണ നടത്താനോ കഴിഞ്ഞില്ല.  ഗൂഢാലോചനാ കുറ്റം തന്നെ അന്വേഷണ കോടതിയും ഹൈക്കോടതിയും റദ്ദാക്കി. 
 ഈ ദേശീയ ദുരന്തം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സൃഷ്ടിച്ച ബി.ജെ.പിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ഭരണം തുടരുകയുമാണ്. രാഷ്ട്രീയാധികാരം കൈപ്പിടിയിലായാൽ നീതി നിഷേധിക്കുക മാത്രമേ സാധ്യമാകൂ എന്ന ബോധ്യത്തിൽ കഴിയുന്ന ജനങ്ങൾക്ക് ആശയും പ്രതീക്ഷയും പകർന്നിരിക്കുകയാണ്  ഭരണഘടനയുടെ 142 ാം അനുഛേദം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള    സുപ്രീം കോടതിയുടെ ഈ ഇടപെടൽ.  എല്ലാ കേസുകളും ലഖ്‌നൗ കോടതിയിലേക്ക് മാറ്റി രണ്ടു വർഷത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ഉത്തരവ്.  
ഏതൊരു ക്രിമിനൽ കുറ്റത്തിന്റെയും പ്രഭവ കേന്ദ്രം ഗൂഢാലോചനക്കാരാണ്.  അവർ നിയമത്തിനു മുമ്പിൽനിന്ന് രക്ഷിക്കപ്പെടുന്നതോടെ നീതിനിഷേധം ദുരന്തമായി തുടരുന്നു.  രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഗൂഢാലോചനക്കാരും രാഷ്ട്രീയ ഹത്യ നടത്തുന്നവരുമാകുമ്പോൾ ബാബ്‌രി മസ്ജിദ് തകർത്തതും ടി.പി ചന്ദ്രശേഖരൻ വധവുമൊക്കെ നേരിടുന്നത് സമാനമായ പ്രശ്‌നമാണ്.  അന്വേഷണവും തെളിവും വിചാരണയും അട്ടിമറിക്കപ്പെടുന്നത് എന്നും തുടരാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ ഈ ചരിത്ര വിധി നൽകുന്ന സന്ദേശം.  
കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ എന്നത് ഒരു പഴഞ്ചൊല്ല് പോലെ സമൂഹം ഏറ്റുപറയുന്നതാണ്.  അതിന്റെ പേരിൽ കൊലപാതകക്കേസുകളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന രാഷ്ട്രീയ  പാർട്ടികളും നിരപരാധികൾ ചമയാറുണ്ട്.  എന്നാൽ പ്രധാനമന്ത്രി മോഡിക്കു കീഴിൽ പ്രവർത്തിക്കുന്ന സി.ബി.ഐ തന്നെയാണ് അദ്വാനിയടക്കമുള്ളവരെ ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തി വിചാരണയ്ക്കു വിധേയമാക്കണമെന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.  അദ്വാനിയടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തി ശിക്ഷിക്കണമെന്ന് ലഖ്‌നൗ കോടതിയിൽ വാദിക്കാൻ പോകുന്നത്.  ഇത് സി.ബി.ഐയെ ഉപയോഗിച്ച് അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും മറ്റുമെതിരെ പ്രധാനമന്ത്രി മോഡി ചെയ്യിച്ചതാണെന്ന കറുത്ത തമാശ പറയാൻ ലാലുയാദവിനേ കഴിയൂ.  ലാവ്‌ലിൻ കേസിൽ ആ നിലപാടെടുത്ത സി.പി.എമ്മിനു തന്നെ കല്യാൺ സിങും ഉമാ ഭാരതിയും രാജിവെച്ച് സുപ്രീം കോടതി വിധിക്കു വിധേയരാകണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്താങ്ങേണ്ടിവരുന്നു. 
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു ഫലം മൊത്തത്തിൽ  ബി.ജെ.പിക്കേൽപിച്ച തിരിച്ചടിയായി മാറി.  രണ്ടു വർഷത്തിനകം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ പതിനൊന്ന് സീറ്റ് പിടിച്ചെടുക്കാൻ  ബി.ജെ.പിയുടെ ദേശീയ നേതൃത്വം ഭുവനേശ്വറിൽ സമ്മേളിച്ച് ആസൂത്രണം നടത്തിയതിന്റെ പിറകെ ഇത് സംഭവിച്ചപ്പോൾ വിശേഷിച്ചും.  കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തോട് ആയിരം വോട്ടു പോലും  കൂടുതൽ ചേർക്കാൻ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലായി ഉൾക്കൊള്ളുന്ന  മലപ്പുറത്തെ ജനങ്ങൾ കൂട്ടാക്കിയില്ല. ഇതാണ് വസ്തുത. അത് ന്യൂനപക്ഷ വർഗീയതയുടെ വിജയമാക്കി ചുരുക്കി കണ്ടുകൂടാ.  ആ വോട്ട് കൂടി കിട്ടത്തക്ക വർഗീയ പരിലാളന യു.ഡി.എഫും ഇടതുപക്ഷവും ഒരുപോലെ നടത്തിയിട്ടുണ്ട്. കേന്ദ്ര പിൻബലത്തോടെ കേരള ഭരണം പിടിക്കാനുള്ള കുതിപ്പിലാണ് തങ്ങളെന്ന ബി.ജെ.പി-സംഘ് പരിവാർ അഹന്തയ്ക്ക് കണ്ണടച്ചുള്ള പ്രഹരമാണ് ആറു ലക്ഷത്തിലേറെ വോട്ടുകൾ ബി.ജെ.പിക്കെതിരെ രേഖപ്പെടുത്തിയത്.  
ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഉയർത്തുന്ന വിഷയങ്ങളും ജനവിധിയുടെ ഘടകങ്ങളും വ്യത്യസ്തമാണ്. എല്ലാം ശരിയാകുമെന്ന ഉറപ്പിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് എന്തുകൊണ്ട്  കിട്ടാതെ പോയി എന്ന് പരിശോധിക്കേണ്ടതുണ്ട്. ആർ.എസ്.എസ് - സംഘ് പരിവാർ ഭീഷണിയെ നേരിടാൻ ഇടതുമുന്നണിയെന്ന മുദ്രാവാക്യം മലപ്പുറത്തെ ജനവിധി അംഗീകരിച്ചില്ല. ഇടതു നയം സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിൽ നടന്ന പരസ്യമായ ഏറ്റുമുട്ടലും ജിഷ്ണുവിന്റെ അമ്മ നടത്തിയ സമരത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാടും ഉൾപ്പെട്ട പ്രശ്‌നങ്ങളോടുള്ള അമർഷവും  അവിശ്വാസവും ജനവിധിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
മതമൗലിക വാദത്തോട് സന്ധി ചെയ്യാത്ത  സംസ്ഥാന കമ്മിറ്റിയംഗമായ  പി.കെ. സൈനബയ്ക്ക് രണ്ടാമൂഴം അനുവദിക്കാതെ എം.ബി ഫൈസലിനെപ്പോലുള്ള ഒരാളെ നിർത്തിയത് തീർച്ചയായും ഒരു ലക്ഷം വോട്ട് എൽ.ഡി.എഫിന് നേടിക്കൊടുത്തിട്ടുണ്ട്. 
ഇതിന്റെ പ്രത്യാഘാതം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സംഘ് പരിവാറിന്റെ തീവ്ര ഹിന്ദുത്വത്തിന് സഹായകമാകുമെന്ന് എൽ.ഡി.എഫ് തിരിച്ചറിയാതെ പോയാൽ ദുരന്തമായിരിക്കും. 
 ഐക്യമില്ലായ്മയുടെ പര്യായമായിരുന്ന യു.ഡി.എഫ് വിശേഷിച്ചും മുസ്‌ലിം ലീഗും കോൺഗ്രസും എൽ.ഡി.എഫിനേക്കാൾ ഐക്യത്തോടെ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതാണ് മറിച്ചുള്ള ജനവിധിക്കു കാരണം.   മതനിരപേക്ഷതയടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അണികളെയും ജനങ്ങളെയും പഠിപ്പിക്കാനും മുതിർന്നാൽ മാത്രമേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ അടിച്ചിരുത്താനാവൂ എന്ന് സി.പി.എമ്മും സി.പി.ഐയും മനസ്സിലാക്കേണ്ടതുണ്ട്.  
ബന്ധു നിയമനങ്ങളുടെ പേരിൽ വ്യവസായ മന്ത്രി സ്ഥാനം രാജിവെച്ച കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി ജയരാജനെതിരെ അച്ചടക്ക നടപടിയെടുത്തു എന്നത് പല നിലയ്ക്കും വായിച്ചെടുക്കേണ്ട തീരുമാനമാണ്.  ഗൂഢാലോചനാ കേസിൽ പ്രതിയാക്കി വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടും കേന്ദ്ര മന്ത്രി ഉമാ ഭാരതി രാജിവെക്കില്ലെന്ന് പ്രതികരിച്ച ദിവസമാണല്ലോ സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി ജയരാജന്റെ കാര്യത്തിലുള്ള പാർട്ടി വിധി പരസ്യമായി പ്രഖ്യാപിച്ചത്.  കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ അഴിമതി മാതൃകയുടെ ചരിത്രം അനുഭവിച്ചവർക്ക് സി.പി.എം നടപടി ഒരപൂർവ മാതൃകയായി തോന്നുന്നതും സ്വാഭാവികം.
നിയമപരവും ധാർമികവും രാഷ്ട്രീയവുമായ കാരണങ്ങളാണ് ഇ.പി ജയരാജന്റെ രാജി പ്രശ്‌നത്തിനിടയാക്കിയത്. ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നില്ലെങ്കിൽ നേരിടേണ്ടിവരിക സത്യപ്രതിജ്ഞാ ലംഘനമെന്ന ഭരണഘടനാ പ്രശ്‌നത്തെയാണ്.  മന്ത്രിയെന്ന നിലയിൽ  തന്റെ അറിവിലോ പരിഗണനയിലോ വരുന്ന വിഷയങ്ങൾ ബന്ധുക്കൾക്കും സ്വന്തക്കാർക്കും വേണ്ടി ഉപയോഗപ്പെടുത്തില്ലെന്ന പ്രതിജ്ഞ എടുക്കുന്നവരാണ് മന്ത്രിമാർ.  അതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങളിൽനിന്നും പ്രത്യാഘാതങ്ങളിൽനിന്നും ഒഴിവാകാനാണ് മുഖ്യമന്ത്രി ജയരാജന്റെ രാജി ആവശ്യപ്പെട്ടത്.  സ്വജനപക്ഷപാതം അഴിമതിയായതുകൊണ്ട് വിജിലൻസ് പിറകെ കേസെടുക്കുകയും ചെയ്തു.  
രാജിവെച്ച് മാതൃക കാണിച്ച ജയരാജൻ  മന്ത്രിസഭയിൽ തിരിച്ചുവരാനുള്ള ഭഗീരഥ പ്രതിജ്ഞയിലുമാണ്.  ജയരാജന്റെ പേരിലുള്ള  ധാർമികവും രാഷ്ട്രീയവുമായ തെറ്റുകൾക്ക് നടപടിയെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഘടകമായ കേന്ദ്രകമ്മിറ്റിയായിരുന്നു. സംസ്ഥാന പാർട്ടിയും കേന്ദ്ര നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭേദത്തെ തുടർന്ന് ആറു മാസക്കാലം അതു നീട്ടിക്കൊണ്ടുപോയി.  ഒടുവിൽ ആരോഗ്യ പ്രശ്‌നം പറഞ്ഞ് യോഗത്തിൽനിന്ന് ഇ.പി ജയരാജൻ വിട്ടുനിന്നപ്പോൾ നടപടി ഇനിയും നീണ്ടുപോകുമെന്ന സ്ഥിതിയുമുണ്ടായി.
അച്ചടക്ക നടപടി ഒരു ശിക്ഷയാണെന്നും അത് എന്തുകൊണ്ട് സ്വീകരിക്കുന്നുവെന്നും തന്റെ ഘടകത്തിലിരുന്ന് കേൾക്കാൻ തിരുത്തലിന് വിധേയനാകുന്ന ഒരു പാർട്ടിയംഗം ബാധ്യസ്ഥനാണ്. രാജി 
സന്നദ്ധതയ്ക്കനുസരിച്ചുള്ള ചെറിയ ശിക്ഷയാണ് അച്ചടക്ക നടപടിയുടെ ഫലമായി നൽകുക. ഇ.പി ജയരാജന്റെ കാര്യത്തിൽ ലഘു ശിക്ഷയായ താക്കീത് നൽകിയാൽ മതിയെന്നാണ് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ ജനറൽ സെക്രട്ടറി വാർത്താസമ്മേളനത്തിലൂടെ പരസ്യ ശാസനയാണ് നടത്തിയത്.  ഇതാകട്ടെ, സി.പി.എം ഭരണഘടനയിലെ താക്കീത്, ശാസന എന്നീ അച്ചടക്ക നടപടികൾക്കു ശേഷമുള്ള കൂടുതൽ ഗൗരവമുള്ള  നടപടിയാണ്.   
കേന്ദ്ര കമ്മിറ്റിയംഗം എന്നതടക്കമുള്ള പാർട്ടിയിൽ വഹിക്കുന്ന സ്ഥാനങ്ങൾ നീക്കം ചെയ്യുന്നതിന് തൊട്ടു മുമ്പുള്ളത്.  വെറും താക്കീത് എന്ന പാർട്ടിക്കകത്തെ നടപടി പരസ്യ ശാസനയെന്ന കടുത്ത നടപടിയാക്കി ജനറൽ സെക്രട്ടറി പരസ്യപ്പെടുത്തിയതെങ്ങനെയെന്ന് സി.പി.എം നേതൃത്വം തന്നെ വിശദീകരിക്കേണ്ടിയിരിക്കുന്നു.  
പാർട്ടിയുടെ ഉള്ളറകളിൽ നടന്ന  തർക്കത്തിന്റെ പല മാനങ്ങളും  ഇതിൽ വായിച്ചെടുക്കാം.  ജയരാജൻ വഴങ്ങില്ലെന്ന് സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ കരുതിയോ? സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടിത്തത്തെ സാങ്കേതികമായി ജനറൽ സെക്രട്ടറി മറികടക്കുകയായിരുന്നോ?  
വാർത്ത റിപ്പോർട്ടു ചെയ്ത പാർട്ടി മുഖപത്രവും ഈ ആശയക്കുഴപ്പം പ്രതിഫലിപ്പിക്കുന്നുണ്ട്.  ഏതൊരു അച്ചടക്ക നടപടിയും ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുക എന്ന പതിവു വിട്ട് കണ്ണൂരിൽനിന്നുള്ള രണ്ട് കേന്ദ്ര കമ്മറ്റിയംഗങ്ങൾക്കെതിരായ നടപടിയുടെ വാർത്ത ഏഴാം പേജിൽ മുക്കുകയാണ് പത്രം ചെയ്തത്.  എ.കെ.ജി ഭവനു മുമ്പിൽനിന്ന് മാധ്യമങ്ങളിലൂടെ ജനറൽ സെക്രട്ടറി താക്കീത് നടത്തിയിട്ടും പാർട്ടി പത്രം 'ഇ.പിയെയും പി.കെ ശ്രീമതിയെയും താക്കീതു ചെയ്യും' എന്നാണ് തലക്കെട്ട് കൊടുത്തത്.  
സി.പി.എം സ്വയം തെറ്റു തിരുത്തുന്ന ഒരു പാർട്ടിയാണെന്നും അതൊരു വിശ്വ മാതൃകയാണെന്നും വാദിക്കുന്നവർ ദൃശ്യ മാധ്യമങ്ങളിൽ വലിയ സാന്നിധ്യമാണെന്നത് എന്തിനുമേതിനും മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന സി.പി.എമ്മിന്റെ സൗഭാഗ്യം. അതിലേറെ അവർ ഇ.പി ജയരാജനെ അടുത്ത ഒഴിവിൽ കേരളത്തിൽ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി വാഴിക്കണമെന്നു കൂടി ആവശ്യപ്പെടാൻ മുതിർന്നിരിക്കുന്നു.  അത് ഇ.പി ജയരാജന്റെ ഭാഗ്യം.  തെറ്റുകൾ ആവർത്തിച്ച് അവയെല്ലാം ശരിയാണെന്ന് പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കുന്ന ഒരസാധാരണ രാഷ്ട്രീയ പ്രതിഭയാണ് ജയരാജൻ.  
കളങ്കിതരുടെ പണം പാർട്ടിയംഗങ്ങൾ പറ്റിക്കൂടെന്ന സി.പി.എം നിലപാടിന് വിരുദ്ധമായി ലോട്ടറി രാജാവിൽനിന്ന് രണ്ടു കോടി രൂപ പറ്റിയ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.  അന്നത്തെ താക്കീതിന്റെ മൂന്നാം മാസം കേന്ദ്ര കമ്മറ്റിയിലേക്ക് പാർട്ടി അദ്ദേഹത്തെ നിയോഗിച്ചു.  പാർട്ടി പ്ലീനത്തിന് മറ്റൊരു കളങ്കിതന്റെ വ്യവസായ സ്ഥാപനത്തിന്റെ പരസ്യം പാർട്ടി മുഖപത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് തിരുത്തലിന്റെ സ്വയംമാതൃക അദ്ദേഹം കാണിച്ചു.  അത് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകരെ പ്ലീനം നടക്കുന്ന തിരുമുറ്റത്തു വെച്ചു തന്നെ ഭീകരമായി ഭത്സിച്ച് പ്ലീനത്തിന്റെ തിരുത്തൽ മാതൃക വെളിപ്പെടുത്തി.  
ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധിയോടെ പിണറായി വിജയന് രാജിവെക്കേണ്ടിവന്നാൽ ഇ.പി ജയരാജനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ചാനൽ സംവാദത്തിൽ ചിലർ വാശിയോടെ വാദിക്കുന്നതു കേട്ടത്. ജയരാജനു പറ്റിയത് തീരുമാനമെടുക്കുന്നതിലെ ചെറിയൊരു പിശകു മാത്രമാണെന്നും.  അതിന് ഒരു നീണ്ടകാല ശിക്ഷയോ?
കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയുമായ ഇ.എം.എസ് അവസാന കാലത്ത്  അഭിമാനപൂർവ്വം നടത്തിയ വിലയിരുത്തൽ ഇവിടെ സ്മരണീയമാണ്:  കമ്യൂണിസ്റ്റു മന്ത്രിസഭയിലേയോ ഇടതുമന്ത്രിസഭയിലേയോ ഇന്ന അംഗം ഇന്ന അഴിമതി കാട്ടി എന്ന് ചൂണ്ടിക്കാണിക്കാൻ ഒരാൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.   ഇപ്പോൾ സി.പി.എമ്മിനു തന്നെ അത് തിരുത്തി പറയേണ്ടിവന്നിരിക്കുന്നു. അതെന്തുകൊണ്ടെന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം.
 

Latest News