തീക്കാറ്റടിക്കുന്ന, അപായമണികൾ ആവർത്തിച്ചു മുഴങ്ങുന്ന ദേശീയ രാഷ്ട്രീയാവസ്ഥയിൽ കേരളത്തിൽ മതനിരപേക്ഷത ഉറപ്പുനൽകുന്ന ഇടതു ജനാധിപത്യമുന്നണി ഗവണ്മെന്റ് നിലനിൽക്കേണ്ടത് അനിവാര്യമാണ്.
സാർവദേശീയ - ദേശീയ അന്തരീക്ഷത്തിൽനിന്ന് ഭീഷണികൾ ഒരു പോലെയാണ് ഉയരുന്നത്. അത് വായിച്ചെടുക്കാൻ കഴിയുന്നവർക്കെല്ലാം ഈ തിരിച്ചറിവുണ്ടാകും. എന്നാൽ അത്തരമൊരു തിരിച്ചറിവ് ഇനിയും ഉണ്ടാവേണ്ടത് ഇ.എം.എസിന്റെയും നായനാരുടെയും പിൻഗാമിയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ ഗവണ്മെന്റിനെ നയിക്കുന്നതിൽ മുഖ്യ പങ്കാളിത്തമുള്ള സി.പി.എം മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കുമാണ്. ഇക്കാര്യം ചൂണ്ടിപ്പറയുന്നത് കൊണ്ട് ആരും ചൊടിച്ചിട്ടും ആക്ഷേപിച്ചിട്ടും കാര്യമില്ല.
ഭരണഘടനാപരമായ ജനാധിപത്യവും അതുറപ്പ് നൽകുന്ന മൗലികാവകാശങ്ങളും നിയമവാഴ്ചയും രാജ്യത്ത് അപകടത്തിലാണെന്ന് കഴിഞ്ഞദിവസം രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് പ്രതിപക്ഷ പാർട്ടികൾ ഉൽകണ്ഠ അറിയിച്ചു. അതിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉൾപ്പെട്ടിരുന്നു. ഈ ദേശീയസ്ഥിതികൾ ഉയർത്തുന്ന അരക്ഷിതാവസ്ഥയുടെ നടുവിലാണ് കേരളത്തിൽ ഇടതുപക്ഷ ഗവണ്മെന്റ് പ്രവർത്തിക്കുന്നത്. അതിനൊത്തുയർന്നുള്ള ഇടപെടലും സമാശ്വാസ സംരക്ഷണ നടപടികളുമാണ് എൽ.ഡി.എഫ് ഗവണ്മെന്റിൽനിന്ന് പ്രതീക്ഷിക്കുന്നത്. സർക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും അതിന് രാഷ്ട്രീയ ദിശാബോധം നൽകുന്ന ഇടത് പാർട്ടികൾക്കും ഈ ഗവണ്മെന്റ് ജനങ്ങളുടെ ആശ്വാസത്തണലാണെന്ന് ഉറപ്പുവരുത്താൻ കഴിയണം.
പക്ഷേ, അവർ തലമറന്ന് എണ്ണതേക്കുകയോ തീക്കൊള്ളികൊണ്ട് തലചൊറിയുകയോ പോലുമാണെന്ന് ചുറ്റും നടക്കുന്നതും കേൾക്കുന്നതും ബോധ്യപ്പെടുത്തുന്നു. അതിനെ ശക്തമായി വിമർശിക്കേണ്ടത് രാജ്യത്തെ വിഴുങ്ങാൻനോക്കുന്ന അരക്ഷിതാവസ്ഥക്കെതിരെ പ്രതികരിക്കുന്നവരുടെ ബാധ്യതയായി മാറുന്നു. അത് കേൾക്കുമ്പോൾ വക്രബുദ്ധിയെന്നോ ഗൂഢാലോചനയെന്നോ ഒക്കെ വിലയിരുത്തുന്നതും സമീപിക്കുന്നതും ദൗർഭാഗ്യത്തിന് കേരളത്തിലെ സി.പി.എം നേതാക്കളെ നയിക്കുന്ന അരാഷ്ട്രീയതയാണ്. ഇത് ബോധ്യപ്പെടാൻ അധികസമയം വേണ്ടിവന്നില്ല എന്നതാണ് സമീപ സംഭവവികാസങ്ങളെ ഗവണ്മെന്റും പാർട്ടിയും കൈകാര്യം ചെയ്തതിൽനിന്ന് ബോധ്യപ്പെടുന്നത്.
ഗവണ്മെന്റ് തെറ്റുചെയ്‌തെന്നു കണ്ടാൽ തിരുത്തുമെന്ന് ആവർത്തിച്ചു പറയുന്നവർ കാട്ടിക്കൂട്ടുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും നിരക്കാത്ത കാര്യങ്ങളാണ്. വലതുപക്ഷത്തേക്ക് ഈ സർക്കാറിനെ വലിച്ചുകൊണ്ടുപോകുന്ന രാഷ്ട്രീയ - നയ മാറ്റങ്ങൾകൂടിയാണിത്. ഒരു വർഷം പൂർത്തിയാക്കുന്ന ഈ ഗവണ്മെന്റ് ഇടതുപക്ഷ രാഷ്ട്രീയ മണ്ഡലമാകെ ദുർബലമാക്കിയിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയമണ്ഡലം വികസിക്കാൻ സഹായിക്കുകയും. മാത്രമല്ല തങ്ങളുടെ പരമ്പരാഗത പൊതുമണ്ഡലത്തെ വിഴുങ്ങാനുമുള്ള അവസരം മത്സരിച്ചു ചെയ്തുകൂട്ടുകയാണ് ഈ സർക്കാർ.
ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരംകൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യംതന്നെ അതിന്റെ തെളിവാണ്. പോലീസ് നയം സംബന്ധിച്ച് ഉപദേശിക്കാൻ ഒരാൾകൂടി ഇരിക്കട്ടെ എന്നനിലയ്ക്ക് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ആശ്രിതവത്സലനായ രമൺ ശ്രീവാസ്തവയെ നിയമിച്ചതടക്കമുള്ള തീരുമാനങ്ങൾ ഒറ്റപ്പെട്ടതല്ല. എൽ.ഡി.എഫ് ഗവണ്മെന്റ് ഏതുവഴിക്കാണ് പോകുന്നതെന്ന് ഇനിയും സി.പി.എം ആലോചിക്കുന്നില്ലെങ്കിൽ മുന്നണിയിലെ ഘടകകക്ഷികൾ ചിന്തിക്കാനും അത് തിരുത്താനും സമയം വൈകി.
ഇത് സൃഷ്ടിക്കുന്ന നയപരമായ വൈരുധ്യം ഗവണ്മെന്റിന്റെ പ്രവർത്തനത്തെ ഗൗരവമായി ബാധിച്ചതും ക്രമസമാധാനപ്രശ്‌നമായി വളരുന്നതും ജനങ്ങൾ നേരിൽ കാണുകയാണ്. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഔദ്യോഗികമായി നടത്തിയ ശ്രമങ്ങളെ പ്രാദേശിക സി.പി.എം തടഞ്ഞതും ചോദ്യംചെയ്തതും ഈ വൈരുദ്ധ്യം മൂർച്ഛിക്കുകയാണെന്നതിന്റെ തെളിവാണ്. റവന്യൂ മന്ത്രിയുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഉത്തരവുകൾ പൊലീസ് പരസ്യമായി തള്ളിക്കളഞ്ഞത് ഗൗരവമായി പ്രശ്‌നമാണ്.
മുഖ്യമന്ത്രിയും പാർട്ടിയും ആവശ്യപ്പെട്ടിട്ട് മന്ത്രിപ്പണി രാജിവെക്കേണ്ടിവന്ന ഒരു സി.പി.എം നേതാവ് ഇപ്പോൾ നവമാധ്യമങ്ങളിൽ രാഷ്ട്രീയത്തിന്റെ ഹരിശ്രീ എഴുതിപഠിക്കുകയാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും ഇടതുപക്ഷ - ജനാധിപത്യമുന്നണിയുടെ രണ്ടാണിക്കല്ലുകളിലൊന്നായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ പരസ്യമായി കിഴുക്കാനാണ് അദ്ദേഹം എഴുത്ത് ആയുധമാക്കിയത്. സി.പി.ഐ സെക്രട്ടറി അതിരുവിടുന്നെന്ന് അതിരില്ലാത്ത നവമാധ്യമ കടലിൽ മലർന്നുകിടന്ന് അദ്ദേഹം ആക്ഷേപിക്കുന്നു. ഇടതുപക്ഷ - ജനാധിപത്യമുന്നണിയുടെ മേലാളായി സി.പി.ഐ സെക്രട്ടറിയെ ആരു നിയമിച്ചെന്ന് ചോദിക്കുന്നു. മുന്നണിക്ക് അങ്ങനെയൊരു മേലാവുണ്ടെന്നും ഉണ്ടെങ്കിൽ അത് തന്നെപ്പോലുള്ളവരാണെന്നും നടിക്കാനുള്ള രാഷ്ട്രീയബോധമേ അദ്ദേഹത്തിന് കൈമുതലായിട്ടുള്ളൂ എന്ന് പരിതപിക്കേണ്ടിവരുന്നു.
സർക്കാർ ഉദ്യോഗസ്ഥന്മാർതൊട്ട് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻവരെയുള്ളവരെ കൊഞ്ഞാണന്മാരായി മറ്റൊരുമന്ത്രി വിശേഷിപ്പിക്കുന്നു. കയ്യേറ്റമൊഴിപ്പിക്കാൻ വരുന്നവർക്കെതിരെ മന്ത്രിസഭയിലിരുന്ന് വെല്ലുവിളിക്കുന്നു. ഇടതുപക്ഷ - ജനാധിപത്യമുന്നണി എന്നത് സി.പി.എമ്മിന് കീഴ്‌പ്പെട്ട ഒന്നല്ലെന്നും സി.പി.എമ്മിനെപ്പോലെ തുല്യ അധികാരാവകാശങ്ങളുള്ള, നിർദ്ദേശങ്ങളും വിമർശനങ്ങളും ഉൾക്കൊണ്ടും സമന്വയപ്പെട്ടും പ്രവർത്തിക്കേണ്ട ഒരു രാഷ്ട്രീയ സംവിധാനമാണെന്നും മന്ത്രിമാരും കേന്ദ്രകമ്മറ്റിയംഗങ്ങളും മറക്കുന്നു. പരിഹാസ്യമാകുന്നത് ഇവർ ചേർന്നു നയിക്കുന്ന ഇടതുമുന്നണി ഗവണ്മെന്റും ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.
സമരം നടത്തുന്നതാണ് പ്രധാനം, ജയിച്ചോ തോറ്റോ എന്നതല്ല. സമരത്തിന് ന്യായമായ ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം വ്യവസ്ഥകൾ അംഗീകരിച്ച് സർക്കാർ അവസാനിപ്പിച്ചത്. അതിനുശേഷം ഈ സമരത്തിനുപിന്നിൽ ആരുടേയോ ഗൂഢാലോചനയുണ്ട് എന്ന് ആരോപിക്കുന്നതും പ്രചരിപ്പിക്കുന്നതും മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തതാണ്.
സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റിന്റെ അതിക്രമത്തിന്റെ രക്തസാക്ഷിയായ ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എൽ.ഡി.എഫ് ഗവണ്മെന്റ് സ്വീകരിച്ച ആശ്വാസനടപടികൾ സ്വാഗതാർഹമാണ്. പക്ഷേ ഏതൊരു ഗവണ്മെന്റും സ്വീകരിക്കേണ്ട നടപടികളാണ് ഇത്. മറ്റു ഗവണ്മെന്റുകൾ ചെയ്യാത്ത ജനപക്ഷ നിലപാടുകൾ സ്വീകരിക്കേണ്ടത് ഇടതുഗവണ്മെന്റിന്റെ ബാധ്യതയാണ്. മുഖ്യമന്ത്രിയടക്കമുള്ളവർ അതു മറന്നുകൂടാ.
മൂന്നുമാസമായിട്ടും ജിഷ്ണുവിന്റെ മരണത്തിനുത്തരവാദിയായവർ നിയമത്തിന്റെ പിടിയിൽപെടാതെ രക്ഷപ്പെടുകയാണ്. കോടതി ഇടപെടലിൽ അവർ സംരക്ഷിക്കപ്പെടുന്നത് പൊലീസ് അതിന്റെ ചുമതല നിർവ്വഹിക്കാത്തതുകൊണ്ടാണ്. മകൻ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രിയും ഇടതുപക്ഷ പാർട്ടിനേതാക്കളും അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിച്ചില്ല. അത് ബി.ജെ.പിയോ യു.ഡി.എഫോ മുതലെടുക്കുന്നത് സ്വാഭാവികമാണ്. അതിനവസരമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ഈ ഗവണ്മെന്റിനും അതിനെ നയിക്കുന്ന രാഷ്ട്രീയമുന്നണിക്കുമാണെന്ന കുറ്റബോധമാണ് മുഖ്യമന്ത്രിക്കും മറ്റും ഉണ്ടാകേണ്ടത്.
അതിനുപകരം എവിടെയോ ആരോ ആലോചന നടത്തിയെന്നും ആ വക്രബുദ്ധികളുടെ ഗൂഢാലോചനയാണ് ഈ പ്രശ്‌നത്തിന് കാരണമെന്നും മുഖ്യമന്ത്രിയും പാർട്ടിനേതാക്കളിൽ ചിലരും ആരോപിച്ചാൽ ജനങ്ങൾ അത് വിഴുങ്ങുമെന്ന് കരുതരുത്. ഗൂഢാലോചന കേസുകളിലൂടെ വളർന്നുവന്ന ചരിത്രമുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി ഇപ്പോൾ ഈ ഗവണ്മെന്റിനെതിരെയുള്ള ഗൂഢാലോചനയുടെ തെളിവായി ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തെയും അതിന് പിന്തുണനൽകിയവരെയും കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണ്.
ചിലരിപ്പോൾ വല്ലാതെ പാടുപെടുന്നുണ്ട്. എന്തെങ്കിലും പാകത്തിൽ ഇടിച്ചുതാഴ്ത്താൻ പറ്റുമോയെന്ന് മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ വിഷുവിന് പിണറായി വിജയന്റെ പടംവെച്ച് വിഷുക്കണി കണ്ട ജിഷ്ണുവിന്റെ കുടുംബം അങ്ങനെ ചെയ്യുമെന്ന് രാഷ്ട്രീയത്തിന്റെ കറുപ്പും വെളുപ്പും കൃത്യമായി തിരിച്ചറിയുന്ന കേരള സമൂഹത്തെ വിശ്വസിപ്പിക്കാനാവില്ല. അവർ ഗവണ്മെന്റിന്റെ തെറ്റുകളെ തെറ്റുകളായും ശരികളെ ശരികളായും വിലയിരുത്താൻ കഴിവുള്ളവരാണ്.
ബി.ജെ.പിക്കോ യു.ഡി.എഫിനോ മറ്റാർക്കെങ്കിലുമോ ആ രാഷ്ട്രീയ ബോധത്തിൽ നുഴഞ്ഞുകയറി സ്വാധീനിക്കാനോ അനുകൂലമാക്കാനോ കഴിയില്ല. ഈ പ്രാഥമിക ബോധമെങ്കിലും മുഖ്യമന്ത്രിക്കും സഹപ്രവർത്തകർക്കും ഉണ്ടായില്ല. റവന്യൂ മന്ത്രിയേയും കൃഷിമന്ത്രിയേയും തിരിച്ചറിയാൻ കഴിയാത്ത സംസ്ഥാനത്തെ പൊലീസ് മേധാവികൾ നയിക്കുന്ന നിയമപാലകരാണോ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പോകുന്നത്. ജയിലിലടച്ച നിരപരാധികളെ സർക്കാരിനെതിരായ ഗൂഢാലോചനയ്ക്ക് തൂക്കിലേറ്റാൻ പോകുന്നത്!
യഥാർത്ഥത്തിൽ മുഖ്യമന്ത്രിയെ നയിക്കുന്നത് തെരഞ്ഞെടുപ്പിനുമുമ്പുവരെ സി.പി.എമ്മിനകത്ത് വി.എസുമായി ബന്ധപ്പെട്ടു നടന്ന ഉൾപ്പാർട്ടിപ്രശ്‌നങ്ങൾ സൃഷ്ടിച്ച ഭീതിയാണെന്നു തോന്നുന്നു. ഭൂമിയിൽ ആരെങ്കിലും തപസ് തുടങ്ങിയാൽ അത് തന്റെ സ്ഥാനം അപഹരിക്കാനാണെന്ന ദേവേന്ദ്രന്റെ ഭീതിപോലെ അത് വളരുകയാണ്. അന്താരാഷ്ട്ര ഗൂഢാലോചനപോലും ഇതിനുപിന്നിലുണ്ടെന്ന് മനസ്സാക്ഷി സൂക്ഷിപ്പുകാർ അവകാശപ്പെടുന്നു.
ഇടതുപക്ഷ - ജനാധിപത്യമുന്നണി ഗവണ്മെന്റ് കേരള സമൂഹത്തിന്റെ കാവൽകോട്ടയായി നിലകൊള്ളണമെന്ന് വിശ്വസിക്കുന്നവർ മൂന്നോനാലോ ലക്ഷംവരുന്ന സി.പി.എം പാർട്ടി അംഗങ്ങളോ അനുഭാവികളോ മാത്രമല്ല. മൂന്നുകോടിയിലേറെയുള്ള കേരളത്തിലെ ജനങ്ങളാകെ ഇന്നത്തെ സാഹചര്യത്തിൽ ഈ ഗവണ്മെന്റിനെ സംരക്ഷിക്കാൻ പരപ്രേരണകൂടാതെ മുന്നോട്ടുവരേണ്ടവരാണ്. പക്ഷെ, ജനങ്ങളുടെയാകെ ഗവണ്മെന്റാണ് എന്ന വിശ്വാസം സൃഷ്ടിക്കാൻ കഴിയണം. തങ്ങളുടെ പരിമിതികളും വീഴ്ചകളും ആ നിലയ്ക്ക് മുഖ്യമന്ത്രിയും സഹപ്രവർത്തകരും പരിശോധിക്കുകയാണ് വേണ്ടത്. വികലമായ ചിന്തകൾക്ക് സത്യത്തിന്റെ ചിറകു പിടിപ്പിക്കാനൻ ഔദ്യോഗിക അധികാരങ്ങളും പോലീസിനെയും ഉപയോഗിക്കുന്നതുകൊണ്ട് സാധ്യമാകില്ല.
കേരളത്തിലെ അമ്മമാരും കുട്ടികളും സഹോദരീ സഹോദരന്മാരും ഇത്തവണ വിഷുക്കണി കാണുമ്പോൾ അവരുടെ മനസ്സിൽ തെളിയുന്നത് ജിഷ്ണുവിന്റെയും തളർന്ന അമ്മ മഹിജയുടെയും മുഖമായിരിക്കും. അത് അവരുടെ വികാരം മാത്രമല്ലെന്നും സമൂഹത്തിന്റെയാകെ വികാരമാണെന്നും കാണാനും ഉൾക്കൊള്ളാനും കഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.