Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചോർത്തൽ ഒരു തെക്കൻ വീരഗാഥ

കേരളത്തിന്റെ കന്നി ബജറ്റ് ചോർന്നതു സംബന്ധിച്ച്   ആദ്യ സ്പീക്കർ ശങ്കരനാരായണൻ തമ്പി നൽകിയ റൂളിങ്ങാണ് ബജറ്റിന്റെ രഹസ്യാത്മകത സംബന്ധിച്ച സഭയുടെ ആധികാരിക നിലപാട്.  ബജറ്റ് രേഖകളുടെ ഉടമസ്ഥാവകാശം നിയമസഭയ്ക്കാണ്. അതു സംബന്ധിച്ച് അംഗങ്ങൾക്ക് പരാതിയുണ്ടായാൽ സ്പീക്കർ അതിൽ നടപടിയെടുക്കുമെന്നാണത്. 
ഇതിനർത്ഥം ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സഭയിൽ എത്തുന്നതിനുമുമ്പ് മറ്റാർക്കെങ്കിലും കൈമാറുന്നത് തെറ്റും കുറ്റവുമാണെന്നാണ്. ബജറ്റ് പ്രസംഗം സ്പീക്കർക്കും അംഗങ്ങൾക്കും വിതരണം ചെയ്തശേഷമാണ് ധനമന്ത്രി പ്രസംഗം വായിച്ചുതുടങ്ങുക.  അത് പൂർത്തിയായാൽ  ബജറ്റ് രേഖകൾ സഭയിൽ വെക്കുന്നതോടെയാണ് ബജറ്റ് അവതരണവും അതിന്റെ രഹസ്യാത്മകതയും പൂർത്തിയാകുന്നത്.  ബജറ്റ് സഭയുടേതാകുന്നതോടെ അതിന്റെ  കസ്റ്റോഡിയൻ സ്പീക്കറാകുന്നു. സ്പീക്കറുടെ അംഗീകാരത്തോടുകൂടിയാണ് ബജറ്റ് പ്രസംഗവും അനുബന്ധരേഖകളും മാധ്യമങ്ങൾക്കുള്ള സംക്ഷിപ്ത വിവരക്കുറിപ്പും പരസ്യപ്പെടുത്താൻ മാധ്യമങ്ങൾക്കു നൽകുന്നത്.  
ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ ഇത്തവണ ബജറ്റിന്റെ സംക്ഷിപ്ത രൂപം പുറത്തു പരസ്യമായി എന്നതാണ് യഥാർത്ഥ വിഷയം. അത് സമൂഹ മാധ്യമങ്ങളിലും ധനമന്ത്രിയുടെ ബജറ്റ് അവതരണം ശ്രവിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവിന്റെ കൈകളിൽപോലും എത്തി. ധനമന്ത്രിയുടെതന്നെ ഓഫീസിൽനിന്നാണ് അത് സംഭവിച്ചത് എന്നതാണ് ഗുരുതരമായ വീഴ്ച. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന് ധനമന്ത്രി  തോമസ് ഐസക്കിന് സമ്മതിക്കേണ്ടിവന്നതുതന്നെ അതുകൊണ്ടാണ്.     ബജറ്റ് രേഖകളൊന്നും പുറത്തായിട്ടില്ലെന്ന ധനമന്ത്രിയുടെ വാദത്തെ ഇത് പരിഹാസ്യമാക്കുന്നു. ധനമന്ത്രിയുടെ പ്രസംഗം നിയമസഭാ രേഖകളിൽ വരുന്നതിനു മുമ്പ്, സ്പീക്കറും മുഖ്യമന്ത്രിയും സഭാംഗങ്ങളും കേട്ടു മനസ്സിലാക്കുംമുമ്പ് അത് ചോർന്നതിന്റെ ഉത്തരവാദിത്വം ധനമന്ത്രി ഏറ്റെടുക്കാൻ അതുകൊണ്ടുതന്നെ ബാധ്യസ്ഥനാണ്.  
തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കണമെന്ന ജസ്റ്റിസ് എം.സി ഛഗ്ല കമ്മീഷന്റെ ശുപാർശ അനുസരിച്ച് നെഹ്‌റു ഗവണ്മെന്റിൽനിന്ന് ധനമന്ത്രി ടി.ടി കൃഷ്ണമാചാരി  രാജിവെച്ചതാണ് ഇന്ത്യൻ  പാർലമെന്റിലെ ആദ്യ കീഴ് വഴക്കം. 
കേരള ബജറ്റ് ചോർന്നിട്ടില്ലെന്ന വാദഗതികൾ സത്യസന്ധമല്ല- സാങ്കേതികം മാത്രമാണ്.  ബജറ്റ് രേഖകൾ ചോർന്നിട്ടല്ല എഴുപത് വർഷങ്ങൾക്കുമുമ്പ് ബ്രിട്ടനിൽ  ചാൻസലർ ഹഗ് ഡാൽട്ടൺ പ്രധാനമന്ത്രി അറ്റ്‌ലിക്ക് രാജിക്കത്ത് നൽകിയതും  അത് സ്വീകരിച്ചതും.  'പുകയിലയ്ക്കില്ല, ബിയറിന് ഒരു പെനി.  നായ്ക്കൾക്കുണ്ട്, കുതിരകൾക്കില്ല.  വില്പനനികുതി കൂട്ടും, ഇപ്പോൾ നികുതി ഉള്ളവയ്ക്കുമാത്രം.  ലാഭനികുതി ഇരട്ടിയാക്കും.' സഭയിലേക്ക് ബജറ്റ് അവതരിപ്പിക്കാൻ പോകുംവഴി ലോബിയിൽ കണ്ട 'സ്റ്റാർ' സായാഹ്നപത്രത്തിന്റെ ജോൺ കാർവലിനോട് ഡാൽട്ടൺ ഇത്രയേ പറഞ്ഞുള്ളൂ.  അറ്റ്‌ലി ഗവണ്മെന്റിന്റെ ബജറ്റിലെ ഈ നിർണ്ണായക വിവരങ്ങൾ ലീഡ് വാർത്തയാക്കി ഇരുപത് മിനിറ്റിനകം 'സ്റ്റാർ'പത്രം ലണ്ടൻ തെരുവുകളിലെത്തി.  അപ്പോൾ ഡാൽട്ടൺ തന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.
അറുപത് വർഷങ്ങൾക്കുമുമ്പ് തന്റെ കന്നിബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി സി. അച്യുതമേനോൻ ബജറ്റ് ചോർന്നു എന്ന പ്രസ്താവനയാണ് ആദ്യം സഭയിൽ നടത്തിയത്.  ഇപ്പോൾ സംഭവിച്ചതുപോലെ ബജറ്റിന്റെ ചുരുക്കമാണ് അന്ന് ചോർന്ന് 'കൗമുദി' പത്രത്തിൽ മുൻകൂറായി പ്രസിദ്ധീകരിച്ചത്.  ഇ.എം.എസ് ഗവണ്മെന്റ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. കൗമുദി പത്രാധിപരടക്കം നാലുപേർ പ്രതികളായ കേസിൽ പത്രാധിപരടക്കം മൂന്നുപേർക്ക് കോടതി പിഴശിക്ഷ നൽകി. സർക്കാർ പ്രസ്സിൽനിന്ന് ബജറ്റിന്റെ സംക്ഷിപ്തരൂപം സ്വയം കടത്തി കൗമുദി ലേഖകനെത്തിച്ച സർക്കാർ പ്രസിലെ യൂണിയൻ നേതാവിനെ തെളിവില്ലാതെ ഹൈക്കോടതി  വിട്ടയച്ചു.   
 ധനമന്ത്രിയുടെ ഓഫീസിൽനിന്നുതന്നെ  ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ ലക്ഷ്മണരേഖ ലംഘിച്ച് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നതാണ് അന്നത്തേതിൽനിന്നുള്ള  ഏക വ്യത്യാസം. 
തന്റെ അറിവിൽ വരുന്ന രഹസ്യവിവരങ്ങൾ മറ്റാർക്കും കൈമാറില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയംകൂടിയാണിത്.    അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണോ വേണ്ടയോ എന്നത് മന്ത്രി ഐസക് തീരുമാനിക്കേണ്ട കാര്യമാണ്.   രാജിമോഹം നടപ്പില്ല എന്ന് അദ്ദേഹം പരിഹസിച്ചുകണ്ടു.   അങ്ങനെ ചെയ്യാൻ ലാൽ ബഹദൂർ ശാസ്ത്രി, എ.കെ ആന്റണി തുടങ്ങിയവരെപ്പോലെ ഒരു ബൂർഷ്വാ മന്ത്രിയല്ലല്ലോ ഐസക്.  മന്ത്രി തോമസ് ഐസക് ജാഗ്രത കാട്ടിയില്ല എന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തര കാര്യാലോചന നടത്തി പാർട്ടി പരോക്ഷമായി പരസ്യപ്പെടുത്തിയതിനു ശേഷമാണ് അദ്ദേഹം വീരസ്യം പറഞ്ഞതും. 
പാർട്ടി മറ്റൊരു വിവരംകൂടി രേഖാമൂലമല്ലാതെ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.  പാർട്ടി അറിയാതെ നിയമിച്ച മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗമാണ് പിണറായി ഗവണ്മെന്റിന്റെ കന്നി ബജറ്റിന്റെ ശോഭ കെടുത്തിയതും അവമതിപ്പുണ്ടാക്കിയതും എന്ന്. പ്രതിപക്ഷത്തിന് ആയുധമാക്കാനും ഗവർണർതന്നെ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കാനും കാരണമാക്കിയതെന്ന്. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റിൽനിന്ന്  പഴ്‌സണൽ സ്റ്റാഫിലേക്ക് സ്വയം ധനമന്ത്രി നിയമിച്ച ആളെ ചോർച്ച നടന്ന് മണിക്കൂറുകൾക്കകം പാർട്ടി ഇടപെട്ട് ഒഴിവാക്കി. 
വാനപ്രസ്ഥത്തിലേക്ക് കൽപിച്ചുവിട്ട ചോർത്തലുകാരന്റെ പേർ വെളിപ്പെട്ടിട്ടുണ്ട്. ഈ പേഴ്‌സണൽ ബന്ധത്തിന്റെ അടിവേരുകൾ നായനാർ മന്ത്രിസഭയുടെ കാലത്തെ ആസൂത്രണ ബോർഡിൽ തോമസ് ഐസക് അംഗമായിരുന്നതുമുതൽ ഈ 'പേഴ്‌സണൽ' ബന്ധത്തിന്റെ വേരുകൾ ആഴ്ന്നുകിടപ്പുണ്ട്.   
ശാസ്ത്രസാഹിത്യ പരിഷത്, ജനകീയാസൂത്രണം, വിഭാഗീയത തുടങ്ങിയ സി.പി.എമ്മിലെ ഉൾപ്പാർട്ടി പ്രശ്‌ന വിവാദങ്ങളുമായി ഈ പേർ ബന്ധപ്പെട്ടതാണ്. ഡോ. തോമസ് ഐസക്കിന്റെ നിലപാടുകൾ ഈ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതായും ഓർക്കുന്നു. 
ഐസക് വീണ്ടും ധനമന്ത്രിയായതോടെ മന്ത്രിയുടെ ഓഫീസിലെത്തി  അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയർത്തത്തക്കവിധം ബജറ്റ് സാമൂഹ്യ മാധ്യമങ്ങളിലടക്കം 'നേരോടെ നേരത്തെ' എത്തിക്കുക എന്ന പ്രതിബദ്ധത മാത്രമേ അദ്ദേഹം പതിവുപോലെ കാണിച്ചിട്ടുള്ളു. 
സ്പീക്കറും സഭാചട്ടങ്ങളും ബജറ്റിന്റെ രഹസ്യാത്മകതയുമൊന്നും അതിനിടയിൽ ഓർത്തുകാണില്ല.   തീർച്ചയായും ഒരു തെക്കൻ വീരഗാഥ.
 

Latest News