സൗദിയിലേക്ക് പുതിയ കമ്പനികളുടെ കുത്തൊഴുക്ക്; 40,000 കമ്പനികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രജിസ്റ്റര്‍ ചെയ്തത് 40,000 പുതിയ കമ്പനികള്‍. ഇതോടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം പന്ത്രണ്ടര ലക്ഷം കവിഞ്ഞു.
സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക, വിദേശ വൈദഗ്ധ്യവും സാങ്കേതിക വിദ്യയും ആകര്‍ഷിക്കുക, സൗദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എണ്ണ ഇതര കയറ്റുമതി വര്‍ദ്ധിപ്പിക്കുക എന്നീ നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദേശ നിക്ഷേപം മൂന്ന് ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
2023ന്റെ ആദ്യ പാദത്തില്‍ ഏകദേശം 88,858 പുതിയ ബിസിനസ് ലൈസന്‍സുകള്‍ സൗദി ഗവണ്‍മെന്റ്  ഇഷ്യൂ ചെയ്തതായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജനറല്‍ അതോറിറ്റി അറിയിച്ചു. ഇതിനു പുറമെ, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളുടെ വളര്‍ച്ചക്കും   3.2 ട്രില്യണ്‍ ഡോളര്‍ വരുമാനം നേടുന്നതിനും വലിയ സൗദി കമ്പനികളെ പിന്തുണയ്ക്കുന്നതിനാണ് പുതിയ ശരീക് പ്രോഗ്രാമിന് രൂപം നല്‍കിയത്.  
2021ല്‍ ആരംഭിച്ച ദേശീയ നിക്ഷേപ സ്ട്രാറ്റജിയില്‍ ഉത്പാദനം, പുനരുപയോഗ ഊര്‍ജം, ഗതാഗതം, ലോജിസ്റ്റിക്‌സ്, ടൂറിസം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യ സംരക്ഷണം എന്നിവക്കുള്ള നിക്ഷേപ പദ്ധതികളും ഉള്‍പ്പെടുന്നു. വിദേശ നിക്ഷേപം വര്‍ധിപ്പിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ലക്ഷ്യം.
മൊത്തം ജിഡിപിയുടെ 65 ശതമാനമായി സ്വകാര്യമേഖലയുടെ സംഭാവന ഉയര്‍ത്തുകയും നേരിട്ടുള്ള  വിദേശ നിക്ഷേപം മൊത്തം ജിഡിപിയുടെ 5.7 ശതമാനമായി ഉയര്‍ത്തുകയും ചെയ്തുകൊണ്ട് സൗദി സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തുകയാണ് ദേശീയ നിക്ഷേപ സ്ട്രാറ്റജി  ലക്ഷ്യമിടുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതിവര്‍ഷം 103 ബില്യണ്‍ ഡോളറായി ഉയരുമെന്നും 2030 ഓടെ ആഭ്യന്തര നിക്ഷേപം പ്രതിവര്‍ഷം 450 ബില്യണ്‍ ഡോളറായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
സൗദിയില്‍ ബിസിനസ് ആരംഭിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിനുമുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കിയതോടെയാണ് രാജ്യത്ത് പുതിയ കമ്പനികള്‍ അവിശ്വസനീയമാം വര്‍ധിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News