അണ്ടര്‍-19 ലോകകപ്പ് ഫൈനല്‍; ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി

ബെനോനി -അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഏഴിന് 253 പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. ഓപണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (3) മൂന്നാം ഓവറില്‍ പെയ്‌സ്ബൗളര്‍ കാലം വൈഡ്‌ലറുടെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ റയാന്‍ ഹിക്‌സ് പിടിച്ചു. 
നേരത്തെ ഇന്ത്യന്‍ വംശജനായ ഹര്‍ജാസ് സിംഗാണ് (64 പന്തില്‍ 55) ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമായ ഹര്‍ജാസ് മൂന്നു സിക്‌സറും മൂന്നു ബൗണ്ടറിയും പായിച്ചു. സ്പിന്നര്‍ മുരുഗന്‍ അഭിഷേകിനെ ഉയര്‍ത്തിയത് ഗ്രൗണ്ടിന് പുറത്താണ് പതിച്ചത്. 
ഓപണര്‍ സാം കോണ്‍സ്റ്റാസിനെ (0) രാജ് ലിംബാനി പുറത്താക്കിയതോടെ ഓസീസിനും മൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഹാരി ഡിക്‌സനും (42) ക്യാപ്റ്റന്‍ ഹ്യൂ വയ്ബ്ഗനും (48) ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. അവസാന ഓവറുകളില്‍ ഒലിവര്‍ പീക്കാണ് (43 പന്തില്‍ 46 നോട്ടൗട്ട്) ഫിനിഷിംഗ് ടച്ച് നല്‍കിയത്. 
ഓപണിംഗ് ബൗളര്‍മാരായ രാജ് ലിംബാനിയും (10-0-38-3) നമാന്‍ തിവാരിയും (9-0-63-2) അഞ്ച് വിക്കറ്റ് പങ്കുവെച്ചു.
 

Latest News