ചിരി വിടതെ ക്ലിന്‍സ്മാന്‍,  കത്തി മൂര്‍ച്ച കൂട്ടി വിമര്‍ശകര്‍

ദോഹ - യൂര്‍ഗന്‍ ക്ലിന്‍സ്മാന്റെ ചിരിയാണ് തെക്കന്‍ കൊറിയയില്‍ സംസാര വിഷയം. ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ 64 സ്ഥാനം പിന്നിലുള്ള ജോര്‍ദാനോട് തെക്കന്‍ കൊറിയ സെമിഫൈനലില്‍ 0-2 ന് തോറ്റപ്പോള്‍ കോച്ചിന്റെ മുഖത്ത് ആരും ചിരി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചിരി തന്റെ സഹജഭാവമാമെന്നാണ് ജര്‍മന്‍കാരന്‍ പറയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനോട് കഷ്ടിച്ച് രക്ഷപ്പെട്ടപ്പോഴും ക്ലിന്‍സ്മാന്‍ ചിരിക്കുകയായിരുന്നു. യൂറോപ്പില്‍ കളിക്കുന്ന നിരവധി പ്രമുഖരുടെ പടയുണ്ടായിട്ടും ഒരു കളിയിലും ആധിപത്യം നേടാന്‍ കൊറിയക്ക് സാധിച്ചിരുന്നില്ല. ക്ലിന്‍സ്മാന്റെ തന്ത്രങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. 
കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച ജോര്‍ദാന്‍ അര്‍ഹിച്ച വിജയമായിരുന്നു ഇത്. നാലു തവണ ഏഷ്യന്‍ കപ്പില്‍ പിന്നിലായ ശേഷം തിരിച്ചുവന്ന കൊറിയയെ ഇത്തവണ ഭാഗ്യം കൈവിട്ടു. സൗദി അറേബ്യക്കും ഓസ്‌ട്രേലിയക്കുമതിരെ അവസാന സെക്കന്റുകളില്‍ ഗോളടിച്ച് തിരിച്ചുവന്ന തെക്കന്‍ കൊറിയയുടെ ഭാഗ്യം ഒടുവില്‍ അലിഞ്ഞുതീര്‍ന്നു. ഏഷ്യന്‍ വമ്പന്മാരെ 2-0 ന് അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി ജോര്‍ദാന്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റുറപ്പിച്ചു. ഇറാനോ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തറോ ആയിരിക്കും ഫൈനലില്‍ ജോര്‍ദാന്റെ എതിരാളികള്‍. 
ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെ അവസാന സെക്കന്റുകളിലെ സെല്‍ഫ് ഗോളില്‍ സമനിലയുമായി രക്ഷപ്പെട്ടതായിരുന്നു കൊറിയ. എന്നാല്‍ ഇത്തവണ ഇരട്ട ഗോളടിക്കുകയും പിന്നീട് ഉജ്വലമായി കൊറിയന്‍ മുന്നേറ്റം നിര്‍വീര്യമാക്കുകയും ചെയ്തു ജോര്‍ദാന്‍. ്അമ്പത്തിമൂന്നാം മിനിറ്റില്‍ യസാന്‍ അല്‍നിഅ്മത്തും 13 മിനിറ്റിനു ശേഷം മൂസ അല്‍തമാരിയുമാണ് ജോര്‍ദാന്റെ ഗോളടിച്ചത്. രണ്ട് ഗോള്‍ തിരിച്ചടിക്കുക കൊറിയക്ക് എളുപ്പമായില്ല. സര്‍വശ്രമവും നടത്തിയെങ്കിലും ജോര്‍ദാന്‍ പ്രതിരോധം മറികടക്കാന്‍ കൊറിയന്‍ മുന്‍നിരക്ക് സാധിച്ചില്ല. ഒരു ഷോട്ട് പോലും ഗോളിലേക്ക് പായിക്കാന്‍ അവര്‍ക്കായില്ല. പെനാല്‍ട്ടി കിട്ടാനായി വീഴ്ച അഭിനയിച്ചതിന് ജൂംഗ് സ്യേംഗ് ഹൂന്നിന് മഞ്ഞക്കാര്‍ഡ് കിട്ടി. 

Latest News