ബുംറ സ്‌പെഷ്യല്‍, ഇന്ത്യക്ക് 106 റണ്‍സ് ജയം

വിശാഖപട്ടണം - ഇംഗ്ലണ്ട് വാലറ്റം വീരോചിതം പൊരുതിയെങ്കിലും രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പെയ്‌സര്‍ ജസ്പ്രീത് ബുംറയിലൂടെ ഇന്ത്യ വിജയത്തിലേക്ക് വഴി കണ്ടു. ബെന്‍ ഫോക്‌സിനെ (36) സ്വന്തം ബൗളിംഗില്‍ പിടിക്കുകയും ടോം ഹാര്‍ട്‌ലിയുടെ (360 കുറ്റി തെറിപ്പിക്കുകയും ചെയ്ത ബുംറ നാലാം ദിനം ചായക്ക് അല്‍പം മുമ്പ് ഇന്ത്യയെ വിജയത്തിലേക്കുയര്‍ത്തി. ഇംഗ്ലണ്ട് 292 ന് ഓളൗട്ടായി. അഞ്ചു മത്സര പരമ്പര ഇതോടെ 1-1 ആയി. 
അഞ്ഞൂറാം വിക്കറ്റിനുള്ള ആര്‍. അശ്വിന്റെ ശ്രമം വിജയത്തിലെത്തിയില്ല. 399 റണ്‍സ് ലക്ഷ്യമാണ് ഇംഗ്ലണ്ട് പിന്തുടര്‍ന്നത്. ബന്‍ സ്റ്റോക്‌സിനെ (11) ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ ഏഴിന് 220 ല്‍ നിന്ന് അവസാന മൂന്നു ബാറ്റിംഗ് ജോഡി 72 റണ്‍സ് കൂടി നേടി. 
രാവിലെ ഒല്ലി പോപ്പിന്റെയും (23) ജോ റൂട്ടിന്റെയും (16) വിലപ്പെട്ട വിക്കറ്റെടുത്താണ് അശ്വിന്‍ വിക്കറ്റ് നമ്പര്‍ 499 ലെത്തിയത്. ടോം ഹാര്‍ട്‌ലിയും അശ്വിന്റെ പന്തില്‍ പുറത്തായതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യൂയിലൂടെ ബാറ്റര്‍ ആയുസ്സ് നീട്ടി. ഹാര്‍ട്‌ലിയും ബെന്‍ ഫോക്‌സും 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നൈറ്റ് വാച്ച്മാന്‍ റിഹാന്‍ അഹമദ് (23), ഓപണര്‍ സാക് ക്രോളി (73) എന്നിവരും ചെറുത്തുനിന്നു. ഇന്ത്യന്‍ ബൗളര്‍മാറില്‍ അനില്‍ കുംബ്ലെ മാത്രമാണ് ഇതുവരെ 500 കടന്നത്. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ആണ് ജയിച്ചത്
 

Latest News