കോലി മാപ്പ് പറഞ്ഞു, പിന്നെ പുലരും വരെ കുടിച്ചു -എല്‍ഗര്‍

ന്യൂദല്‍ഹി - ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിക്കെതിരെ ഞെട്ടിക്കുന്ന പരാതിയുമായി ഈയിടെ വിരമിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഡീന്‍ എല്‍ഗര്‍. 2015 ലെ ഇന്ത്യന്‍ പര്യടനത്തില്‍ മൊഹാലിയിലെ അവസാന ടെസ്റ്റിനിടെ കോലി അനാവശ്യ ശണ്ഠ കൂടുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്ന് മുന്‍ നായകന്‍ വെളിപ്പെടുത്തി. ആര്‍. അശ്വിനും രവീന്ദ്ര ജദേജക്കുമെതിരെ പ്രയാസകരമായ പിച്ചില്‍ താന്‍ പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവമെന്ന് തന്റെ പോഡ്കാസ്റ്റില്‍ എല്‍ഗര്‍ ആരോപിച്ചു. 
ഉപയോഗിച്ച മോശം ഭാഷയുടെ യഥാര്‍ഥ അര്‍ഥം കോലിക്ക് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്ന എല്‍ഗര്‍ മറുപടി നല്‍കി. ഐ.പി.എല്ലില്‍ എബി ഡിവിലിയേഴ്‌സിനൊപ്പമാണല്ലോ കോലി കളിക്കുന്നത്. ഇതാവര്‍ത്തിച്ചാല്‍ അടിച്ചു താഴെയിടുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും എല്‍ഗര്‍ പറയുന്നു. 
2017-18 ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വന്നപ്പോള്‍ തന്നെ അടുത്തേക്ക് വിളിച്ച് കോലി ഇതിന് മാപ്പ് പറയുകയും പരമ്പരക്കു ശേഷം പുറത്തുപോയി ആഘോഷിച്ചാലോയെന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെ പുലര്‍ച്ചെ മൂന്നു മണി വരെ ഞങ്ങള്‍ കുടിച്ചു-എല്‍ഗര്‍ പറഞ്ഞു. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ക്യാപ്റ്റനായാണ് എല്‍ഗര്‍ വിരമിച്ചത്. ആ മത്സരം ഇന്ത്യ ജയിച്ചു.

Latest News