ആഫ്രിക്കന്‍ കപ്പില്‍ ഇരട്ട ഷോക്ക്, അള്‍ജീരിയയും പുറത്ത്

ബുവാകെ - ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളില്‍ അട്ടിമറിക്കഥ തുടരുന്നു. മൗറിത്താനിയയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ് അള്‍ജീരിയ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. അള്‍ജീരിയയെക്കാള്‍ 75 റാങ്ക് പിന്നിലാണ് മൗറിത്താനിയ. ക്യാപ്റ്റന്‍ മുഹമ്മദ് ദെല്ല യാലിയാണ് മുപ്പത്തേഴാം മിനിറ്റില്‍ വിജയ ഗോള്‍ കണ്ടെത്തിയത്. ബുര്‍ക്കിനാഫാസോയെ തോല്‍പിച്ച് അംഗോളയും നോക്കൗട്ടിലേക്ക് മുന്നേറി. 1990 ലും 2019 ലും ചാമ്പ്യന്മാരായ അള്‍ജീരിയ ഇത്തവണ കിരീടസാധ്യത കല്‍പിക്കപ്പെട്ട ടീമായിരുന്നു. എന്നാല്‍ ഒരു കളി പോലും ജയിക്കാതെയാണ് ഐവറികോസ്റ്റില്‍ നിന്ന് മടങ്ങുന്നത്. മൂന്ന് ആഫ്രിക്കന്‍ കപ്പുകളിലായി എട്ട് മത്സരം കളിച്ച മൗറിത്താനിയ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിരുന്നില്ല. 
സൗദി അറേബ്യയില്‍ അല്‍അഹ്‌ലിക്കു കളിക്കുന്ന റിയാദ് മഹ്‌റേസ് ടൂര്‍ണമെന്റിന്റെ താരങ്ങളിലൊരാളാവുമെന്നാണ് കരുതിയത്. എന്നാല്‍ അള്‍ജീരിയയുടെ ആദ്യ രണ്ടു കളികളില്‍ നിരാശപ്പെടുത്തിയതോടെ റിസര്‍വ് ബെഞ്ചിലായി. ആദ്യ പകുതിയിലും കളിയുടെ അവസാന നിമിഷങ്ങളിലും മൗറിത്താനിയന്‍ ബോക്‌സിലായിരുന്നു കളി മുഴുവന്‍. 
ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളടിച്ച് 3-2 ന് ഗാംബിയയെ തോല്‍പിച്ചതോടെ കാമറൂണ്‍ നോക്കൗട്ടിലെത്തി. നാലു തവണ ചാമ്പ്യന്മാരായ ഘാന പുറത്തായി. തിങ്കളാഴ്ച ഇക്വറ്റോറിയല്‍ ഗ്വിനിയോട് 0-4 ന് തകര്‍ന്ന ആതിഥേയരായ ഐവറികോസ്റ്റിന്റെ വിധി ഇന്നറിയാം.
 

Latest News