Sorry, you need to enable JavaScript to visit this website.

ബെന്‍സീമ സൗദി വിടുന്നു, ലിയോണോ യുനൈറ്റഡോ?

ജിദ്ദ - സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദില്‍ നിന്ന് ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമ കൂടൊഴിയുമെന്ന് സൂചന. സമ്മര്‍ദ്ദം താങ്ങാനാവില്ലെന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. താല്‍ക്കാലിക ലോണില്‍ മറ്റൊരു ക്ലബ്ബിലേക്ക് മാറാനാണ് പദ്ധതി. ഫ്രാന്‍സിലെ ലിയോണും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണ് ബെന്‍സീമക്കു പിന്നാലെയുള്ളത്. യുനൈറ്റഡ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതായും സൂചനയുണ്ട്. സൗദി പ്രൊ ലീഗില്‍ തന്നെയുള്ള മറ്റൊരു ക്ലബ്ബിലേക്ക് ലോണില്‍ മാറാനുള്ള ഇത്തിഹാദിന്റെ ഓഫര്‍ ബെന്‍സീമ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്താറുകാരന്റെ പ്രായവും ഉയര്‍ന്ന പ്രതിഫലവുമാണ് യുനൈറ്റഡിനെ പിന്തിരിപ്പിച്ചത്. 2004 ല്‍ ലിയോണിലാണ് ബെന്‍സീമ അരങ്ങേറിയത്. അവര്‍ക്കൊപ്പം നാലു തവണ ഫ്രഞ്ച് ലീഗ് ചാമ്പ്യനായിരുന്നു. ചെല്‍സിക്കും താല്‍പര്യമുണ്ട്.
ബാലന്‍ഡോര്‍ നേടിയ വര്‍ഷം ബെന്‍സീമ റയല്‍ മഡ്രീഡ് വിട്ടത് വലിയ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഇത്തിഹാദിന് വേണ്ടി 12 ഗോളടിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് നിരന്തര വിമര്‍ശനമുയര്‍ന്നു. 
ഫ്രഞ്ച് ഫോര്‍വേഡ് അവധി കഴിഞ്ഞ് നിശ്ചയിച്ചതിലും 17 ദിവസം പിന്നിട്ടപ്പോഴാണ് ഇത്തിഹാദില്‍ തിരിച്ചെത്തിയത്. ഇതോടെ താരത്തെ ക്ലബ്ബില്‍ വേണ്ടെന്ന നിലപാടിലാണ് പുതിയ കോച്ച് മാഴ്‌സെലൊ ഗലാഡൊ. അനുരഞ്ജന ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. ഫെബ്രുവരി നാലിന് ഇത്തിഹാദ് അടുത്ത മത്സരം കളിക്കാനിരിക്കെ ഈ സാഹചര്യം തുടരാനാവില്ലെന്ന നിലപാടായിരുന്നു ക്ലബ്ബ് മാനേജ്‌മെന്റിന്. ബെന്‍സീമയും ക്ലബ്ബ് മാനേജ്‌മെന്റും തമ്മിലുള്ള ചര്‍ച്ച സുഖകരമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തേക്കാണ് ഇത്തിഹാദുമായി ബെന്‍സീമ കരാറൊപ്പിട്ടിരുന്നത്. 
സൗദി പ്രൊ ലീഗിന്റെ സീസണ്‍ പാതി ഇടവേളയിലാണ് മുപ്പത്താറുകാരന്‍ അവധിക്ക് പോയത്. 7.6 കോടി പേര്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വരെ മൗറിഷ്യസിലായിരുന്നു ബെന്‍സീമയെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ടാണ് ജിദ്ദയില്‍ തിരിച്ചെത്തിയത്. ഈ മാസം രണ്ടിന് തിരികെയെത്തേണ്ടതായിരുന്നു. പത്ത് ദിവസത്തോളം ബെന്‍സീമയെ ബന്ധപ്പെടാന്‍ ക്ലബ്ബധികൃതര്‍ക്കോ കോച്ചിനോ സാധിച്ചിരുന്നില്ല. 
നിലവിലെ ചാമ്പ്യന്മാരായ ഇത്തിഹാദ് ലീഗില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ഡിസംബറില്‍ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റു. ഫെബ്രുവരി ഏഴിനാണ് ലീഗ് പുനരാരംഭിക്കുന്നത്. ബെന്‍സീമയുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെയാണ് നൂനൊ എസ്പിരിറ്റോയെ പരിശീലക സ്ഥാനത്തു നിന്ന് ഇത്തിഹാദ് പുറത്താക്കിയത്. മാഴ്‌സെലൊ ഗലാഡോയാണ് ഇപ്പോള്‍ കോച്ച്.
 

Latest News