ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇത്തവണ കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ജപ്പാനെ ഒന്നിനെതിരെ രണ്ടു ഗോളിന് ഇറാഖ് ഞെട്ടിച്ചു. ആദ്യ പകുതിയിലെ രണ്ട് ഹെഡര്‍ ഗോളുകളിലൂടെ അയ്മന്‍ ഹുസൈനാണ് ഇറാഖിന്റെ ഹീറോ ആയത്. ഏഷ്യന്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ 26 കളികളില്‍ ജപ്പാന്റെ ആദ്യ തോല്‍വിയാണ് ഇത്. ഇതോടെ പ്രി ക്വാര്‍ട്ടറില്‍ മിക്കവാറും അവര്‍ തെക്കന്‍ കൊറിയയെ നേരിടേണ്ടി വന്നേക്കാം. ഇറാഖ് ഫിഫ റാങ്കിംഗില്‍ 63ാം സ്ഥാനക്കാരും ജപ്പാന്‍ 17ാം സ്ഥാനക്കാരുമാണ്.
ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളിലാണ് ലിവര്‍പൂള്‍ താരം വതാരു എന്‍ഡോയിലൂടെ ജപ്പാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. തുടര്‍ന്ന് ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു.
പ്രി ക്വാര്‍ട്ടറിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഇറാഖ്. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുമാണ് നേരത്തെ പ്രി ക്വാര്‍ട്ടറിലെത്തിയത്.
ആദ്യ കളിയില്‍ വിയറ്റ്‌നാമിനെ 4-2 ന് തോല്‍പിച്ച ജപ്പാന് അവസാന ലീഗ് മത്സരത്തില്‍ ഇന്തോനേഷ്യയുമായി ഏറ്റുമുട്ടണം. അവസാന 10 കളികളില്‍ പരാജയറിയാത്ത ജപ്പാന്‍ ആ കളികളില്‍ 43 ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന നിരവധി കളിക്കാരും അവരുടെ ടീമിലുണ്ടായിരുന്നു. എന്നാല്‍ 40,000 കാണികളുടെ പിന്തുണയോടെ ഇരമ്പിക്കയറിയ ഇറാഖിന്റെ ആവേശത്തിന് മുന്നില്‍ അവര്‍ക്ക് മറുപടിയുണ്ടായില്ല. രണ്ടാം പകുതിയില്‍ ജപ്പാന് പെനാല്‍ട്ടി വിധിച്ചെങ്കിലും വീഡിയൊ റിവ്യൂയിലൂടെ ശരിയായ തീരുമാനത്തിലെത്തുകയും റഫറി പെനാല്‍ട്ടി പിന്‍വലിക്കുകയും ചെയ്തു.