രണ്ട് പെനാല്‍ട്ടി ലഭിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് തോറ്റു

ഭുവനേശ്വര്‍ - സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നോക്കൗട്ട് സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരം കേരളാ ബ്ലാസ്റ്റേഴ്‌സ് കളഞ്ഞുകുളിച്ചു. രണ്ട് പെനാല്‍ട്ടി ഗോളുകള്‍ നേടിയിട്ടും ജാംഷഡ്പൂര്‍ എഫ്.സിയോട് ബ്ലാസ്‌റ്റേഴ്‌സ് 2-3 ന് തോറ്റു. പത്ത് പേരുമായാണ് ജാംഷഡ്പൂര്‍ കളിയവസാനിപ്പിച്ചത്. 
28ാം മിനിറ്റില്‍ ദായ്‌സുകെയെ വീഴ്ത്തിയതിനും അറുപതാം മിനിറ്റില്‍ ചീമ ചുകുവു ബോക്‌സില്‍ എതിരാളിയെ തള്ളിയതിനുമാണ് ബ്ലാസ്‌റ്റേഴ്‌സിന് പെനാല്‍ട്ടി ലഭിച്ചത്. രണ്ടും ദിമിത്രിയോസ് ദിയാമന്റാകോസ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ അതിനിടയില്‍ രണ്ടു തവണ ജാംഷഡ്പൂര്‍ കരുത്തരായ എതിരാളികളെ ഞെട്ടിച്ചു. 33, 57 മിനിറ്റുകളില്‍ ചുകുവാണ് സ്‌കോര്‍ ചെയ്തത്. അറുപത്തൊമ്പതാം മിനിറ്റില്‍ ജെറമി മന്‍സോറൊ പെനാല്‍ട്ടിയിലൂടെ ജാംഷഡ്പൂരിന്റെ വിജയഗോള്‍ കണ്ടെത്തി. ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി ചുകുവു പുറത്തായെങ്കിലും ജാംഷഡ്പൂര്‍ ലീഡ് കാത്തു 
മറ്റൊരു കളിയില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് 2-1 ന് ഷില്ലോംഗ് ലജോംഗിനെ തോല്‍പിച്ചു. രണ്ട് കളിയില്‍ രണ്ടാം ജയവുമായി ജാംഷഡ്പൂര്‍ നോക്കൗട്ടിലെത്തി. 

Latest News