വംശഹത്യയുടെ നൂറാം നാള്‍, ഇസ്രായിലിനെതിരെ ലോകത്ത് പ്രതിഷേധം ഇരമ്പുന്നു

ഗാസ- വംശഹത്യയുടെ നൂറാം നാളില്‍ ലോകത്ത് ഇസ്രായിലിനെതിരെ പ്രതിഷേധം നുരയുന്നു. ജോഹന്നാസ്ബര്‍ഗ് മുതല്‍ വാഷിംഗ്ടണ്‍ ഡിസി വരെ, ലോകമെമ്പാടുമുള്ള ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ ഗാസയ്‌ക്കെതിരായ ഇസ്രായിലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം ഉയരുന്നു.

അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ പാവക്കുട്ടികളെ വലിച്ചെറിഞ്ഞു. ഗാസയില്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി.

ഇസ്രായിലിനകത്തും പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അമര്‍ഷം പുകയുകയാണ്. ലക്ഷം പേര്‍ പങ്കെടുത്ത പ്രകടനമാണ് നടന്നത്. ബന്ദികളെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമാണ് പ്രകടനക്കാര്‍ ഉയര്‍ത്തിയത്. അത് യുദ്ധവിരുദ്ധ പ്രകടനമായി മാറുകയായിരുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള സമയം അതിക്രമിച്ചതായി ഇസ്രായില്‍ സൈനികമേധാവിയും പറഞ്ഞു. എന്നാല്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ഇാ്രയില്‍ യുദ്ധ വിമാനങ്ങള്‍ ശക്തമായ ആക്രമണം നടത്തി.

റഫയിലെ ഒരു വീടിനു നേരെ രാത്രി ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടുവയസ്സുകാരി ഉള്‍പ്പെടെ 14 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലേക്ക് ഇസ്രായിലി ബുള്‍ഡോസറുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 23,843 പേര്‍ കൊല്ലപ്പെടുകയും 60,317 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ഇറാഖിലെ യു.എസ് വിരുദ്ധ സേന പുതിയ ആക്രമണങ്ങള്‍ നടത്തിയതായി അവകാശപ്പെട്ടു. സിറിയയിലെ രണ്ട് യു.എസ് താവളങ്ങളിലാണ് ആക്രമണം.

രണ്ട് യു.എസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണുകള്‍ ഉപയോഗിച്ചതായി ഇറാനുമായി സഖ്യമുള്ള ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് അംബ്രല്ല ഗ്രൂപ്പ് പറഞ്ഞു. ദേര്‍ അസ് സോര്‍ പ്രവിശ്യയിലെ അല്‍-ഉമര്‍ എണ്ണപ്പാടത്തും മറ്റൊന്ന് വടക്കുകിഴക്കന്‍ സിറിയയിലെ അല്‍-ഖദ്ര ഗ്രാമത്തിലും. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതും വായിക്കുക:

ഹൂത്തികളെ ആക്രമിച്ചതിന് പ്രതികാരം: ആറു മണിക്കൂറിനിടെ ഇസ്രായിലില്‍ എട്ടിടത്ത് ആക്രമണം

  യെമനിലെ ആക്രമണങ്ങള്‍ ഹൂത്തികള്‍ ക്ഷണിച്ചുവരുത്തിയത് - യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി

ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മാലദ്വീപ് പ്രസിഡന്റ്, ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും ലൈസന്‍സില്ല

 

Latest News