തൃശൂര്‍-രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ വധക്കേസ്. തെളിവുകളുടെ അഭാവത്തില്‍ ഒമ്പത് പ്രതികളെയും കോടതി വെറുതെ വിട്ടു.
തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് മണ്ഡലം പ്രസിഡണ്ട് ആയിരുന്ന ലാല്‍ജി കൊള്ളന്നൂര്‍ കൊല്ലപ്പെട്ടത്.
2013 ഓഗസ്റ്റിലാണ് ബൈക്കില്‍ എത്തിയ സംഘം തൃശൂര്‍ അയ്യന്തോളില്‍ വച്ച് ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത് .
എ ഐ ഗ്രൂപ്പ് തര്‍ക്കത്തിനെ തുടര്‍ന്നുണ്ടായ കൊലപാതക കേസില്‍ 10 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണ കാലയളവില്‍ ഒരു പ്രതി മരിച്ചു.
രണ്ടു ദൃക്‌സാക്ഷികളും, സാഹചര്യ തെളിവുകളും, സാക്ഷി മൊഴികളും പോലീസിന് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചു. എന്നാല്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. വിചാരണ കാലയളവില്‍ ദൃക്‌സാക്ഷികളുള്‍പ്പടെ നിരവധി സാക്ഷികള്‍ കൂറുമാറി. ഇതോടെയാണ് ഒമ്പത് പ്രതികളെയും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.കെ.മിനിമോള്‍ വെറുതെ വിട്ടത്. അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശന്‍, അനൂപ്,രവി, രാജേന്ദ്രന്‍, സജീഷ്,ജോമോന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. അയ്യന്തോള്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌റും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനുമായിരുന്നു കൊല്ലപ്പെടുമ്പോള്‍ ലാല്‍ജി കൊള്ളന്നൂര്‍. തൃശൂരില്‍ അതേ വര്‍ഷം മൂന്നു മാസത്തിനിടയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമായിരുന്നു ലാല്‍ജിയുടേത്. ഏപ്രിലില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മധു ഈച്ചരത്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി പ്രേംലാല്‍ എന്ന പ്രേംജിയുടെ സഹോദരനാണ് ലാല്‍ജി. മധുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ലാല്‍ജിയുടെ കൊലയില്‍ കലാശിച്ചത് .
ഐ ഗ്രൂപ്പുകാരായിരുന്ന മധുവും ലാല്‍ജിയും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്പരം തെറ്റുകയായിരുന്നു. മധുവിന്റെ നോമിനിക്കെതിരെ പ്രേംജി മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ വീട്ടില്‍ കയറി മധുവും സംഘവും ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മധുവിനെ അയ്യന്തോള്‍ ശ്രീ കാര്‍ത്യായനി ക്ഷേത്രത്തിന് മുന്നിലിട്ട് പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ലാല്‍ജിക്ക് നേരെയുണ്ടായ ആക്രമണം. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍.
VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും
പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളയും കാണാനില്ല; ലോഡ്ജുകളിൽ പരിശോധന
അച്ഛനും അമ്മക്കും സുഹൃത്തുക്കള്‍ക്കും നടിയുടെ നഗ്നചിത്രങ്ങള്‍; പുരുഷ സുഹൃത്തിനെ സംശയിച്ച് നടി