മധ്യനിര വീണ്ടും തകര്‍ന്നു, പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക്‌

മെല്‍ബണ്‍ - ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അബ്ദുല്ല ശഫീഖും (62) ക്യാപ്റ്റന്‍ ഷാന്‍ മസൂദും (54) നല്‍കിയ നല്ല തുടക്കം പാക്കിസ്ഥാന്‍ പാഴാക്കി. ഒന്നിന് 124 ല്‍ നിന്ന് അവര്‍ ആറിന് 194 ലേക്ക് തകര്‍ന്നു. മുഹമ്മദ് രിസ്‌വാന്‍ (29 നോട്ടൗട്ട്) പിന്നീട് പിടിച്ചു നിന്നത്. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ഓസീസ് സ്‌കോറിന് 124 റണ്‍സിന് പിന്നിലാണ് അവര്‍. ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയയാണ് ജയിച്ചത്. 
ശഫീഖ്, മുന്‍ നായകന്‍ ബാബര്‍ അസം (1), ആഗാ സല്‍മാന്‍ (5) എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകള്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് സ്വന്തമാക്കി. ഇമാമുല്‍ ഹഖിനെയും (10) മസൂദിനെയും സ്പിന്നര്‍ നാഥന്‍ ലയണ്‍ പുറത്താക്കി. 1995 നു ശേഷം പാക്കിസ്ഥാന്‍ ടീം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ജയിച്ചിട്ടില്ല.
രാവിലെ ഏഴ് വിക്കറ്റെടുത്ത പാക്കിസ്ഥാന്‍ 318 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഒതുക്കി. മൂന്നിന് 187 ലാണ് ഓസീസ് ഇന്നിംഗ്‌സ് പുനരാരംഭിച്ചത്.  

Latest News