ആരാധകരുടെ പ്രിയ താരമായി സിന്നര്‍

ലണ്ടന്‍ - പുരുഷ ടെന്നിസ് അസോസിയേഷന്റെ രണ്ട് പ്രമുഖ അവാര്‍ഡുകള്‍ യാനിക് സിന്നര്‍ക്ക്. ഈ വര്‍ഷം ഏറ്റവും മെച്ചപ്പെട്ട കളിക്കാരനും ആരാധകരുടെ പ്രിയ താരവുമാണ് ഇരുപത്തിരണ്ടുകാരന്‍. സിന്നറുടെ കോച്ചുമാരായ ഡാരന്‍ കാഹിലും സിമോണ്‍ വാനോസിയും മികച്ച പരിശീലകനുള്ള അവാര്‍ഡ് പങ്കിട്ടു. സിന്നറുടെ നേതൃത്വത്തിലാണ് ഇറ്റലി 1976 നു ശേഷം ആദ്യമായി ഈ വര്‍ഷം ഡേവിസ് കപ്പ് ചാമ്പ്യന്മാരായത്. എ.ടി.പി ഫൈനല്‍സിന്റെ കലാശപ്പോരാട്ടത്തില്‍ നോവക് ജോകോവിച്ചിനോട് തോല്‍ക്കുകയായിരുന്നു. നാലാം റാങ്കായാണ് സീസണ്‍ അവസാനിപ്പിച്ചത്. 
ഈ വര്‍ഷത്ത ഏറ്റവും മികച്ച പുതുമുഖമായി പത്തൊമ്പതുകാരന്‍ ആര്‍തര്‍ ഫില്‍സ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റെഫന്‍ എഡ്ബര്‍ഗ് സ്‌പോര്‍ട്‌സ്മാന്‍ഷിപ് അവാര്‍ഡ് കാര്‍ലോസ് അല്‍കാരസിനും ആര്‍തര്‍ ആഷെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ഫെലിക്‌സ് ഓജര്‍ അലിയസിമെക്കും ലഭിച്ചു. കോര്‍ടിലും പുറത്തുമുള്ള മാന്യതക്കും പ്രൊഫഷനലിസത്തിനും സത്യസന്ധതക്കുമാണ് എഡ്ബര്‍ഗ് അവാര്‍ഡ് അല്‍കാരസിന് ലഭിച്ചത്. അച്ഛന്റെ നാടായ ടോഗോയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അലിയസിമെയെ ആദരിച്ചത്. 

Latest News