റൊണാള്‍ഡോയെക്കാള്‍ 62 ഗോള്‍ കൂടുതല്‍, സിന്‍ക്ലയര്‍ വിരമിച്ചു

വാന്‍കൂവര്‍ - ഇന്റര്‍നാഷനല്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച റെക്കോര്‍ഡിനുടമ കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ 23 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ ബൂട്ടഴിച്ചു. ഓസ്‌ട്രേലിയക്കെതിരായ 1-0 വിജയമായിരുന്നു നാല്‍പതുകാരിയുടെ അവസാന മത്സരം. മത്സരത്തിന്റെ വേദിയായ വാന്‍കൂവര്‍ ബി.സി പ്ലെയ്‌സിന്റെ പേര് താല്‍ക്കാലികമായി ക്രിസ്റ്റിന്‍ സിന്‍ക്ലയര്‍ പ്ലെയ്‌സ് എന്നാക്കി മാറ്റി. 
2000 ല്‍ അരങ്ങേറിയ സിന്‍ക്ലയര്‍ 331 കളികളില്‍ 190 ഗോളടിച്ചു. പുരുഷ ടോപ്‌സ്‌കോറര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെക്കാള്‍ 62 ഗോള്‍ കൂടുതല്‍. ക്രിസ്റ്റിയാനൊ 205 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. അമേരിക്കയുടെ ക്രിസ്റ്റീന്‍ ലില്ലി മാത്രമേ സിന്‍ക്ലയറിനെക്കാള്‍ അധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂ -354. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചത് ക്രിസ്റ്റ്യാനോയാണ്. 
രണ്ടാം പകുതിയില്‍ സിന്‍ക്ലയര്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ പകരം ഇറങ്ങിയത് സോഫി ഷ്മിറ്റാണ്. സോഫിയും 19 വര്‍ഷത്തെ കരിയറിനു ശേഷം വിടവാങ്ങുകയാണ്. സിന്‍ക്ലയര്‍ ടോക്കിയൊ ഒളിംപിക്‌സില്‍ വനിതാ ഫുട്‌ബോള്‍ സ്വര്‍ണം നേടിയ കാനഡ ടീമംഗമാണ്. 2012 ലെയും 2016 ലെയും ഒളിംപിക്‌സുകളില്‍ വെങ്കലവും കരസ്ഥമാക്കിയിരുന്നു. ആറ് ലോകകപ്പുകളില്‍ കളിച്ച അഞ്ച് കളിക്കാരിലൊരാളാണ് അവര്‍. അഞ്ച് ലോകകപ്പുകളില്‍ ഗോളടിച്ച മൂന്നു പേരിലൊരാളും. പക്ഷെ ലോകകപ്പ് നേടാന്‍ സാധിച്ചില്ല. 

 

Latest News