ഫൈനൽ എക്‌സിറ്റ്

നാൽപ്പത്തിയെട്ട് ഡിഗ്രി ചൂടുമായി ഭൂമിയെ ചുംബിച്ചു തലോടിക്കൊണ്ടിരിക്കുന്ന സൂര്യനു കീഴിൽ പൂഴിമണലിലൂടെ നടന്ന് അവർ സൈറ്റിനോട് ചേർന്നുള്ള വിശ്രമ ഷെഡിലേക്ക് കയറി. 
'ഇതിൽ വീട്ടിലെ നമ്പറൊന്ന് എടുത്തു താ... 
പുറത്തെ വെയിലിൽ നിന്നു അകത്തു കയറിയാൽ  അന്ധൻമാരെ പോലെയാണ്. കുറച്ച് നേരത്തേക്കൊന്നും കാണാൻ കഴിയുന്നില്ല.'
'എന്തിനാ മൂസാക്കാ എന്നോടിത് എപ്പോഴും ഇങ്ങിനെ  പറയുന്നത്. നിങ്ങളെ അറിയാത്തവരോട് കാച്യ പോരെ. വർഷം എറെയായില്ലെ നമ്മൾ ഒപ്പം കൂടിയിട്ട്.
പ്രായമായാൽ കണ്ണിന് അൽപം കാഴ്ച കുറവൊക്കെ സാധാരണയാണ്. കണ്ണട വെക്കാൻ പറഞ്ഞാൽ അത് കേൾക്കില്ല പണി പോകുമത്രെ.  കണ്ണട വച്ചവർ ഇതുപോലുള്ള പണിക്ക് കൊള്ളാത്തവരാണെന്ന്  നിങ്ങളോടാരാ പറഞ്ഞത് ?
എന്നാ വേണ്ട. ഈ മണ്ട മൊബൈലൊന്ന് മാറ്റാൻ പറഞ്ഞാൽ നൂറ്, നൂറ് പ്രയാസങ്ങൾ നാട്ടിലേത് വലിച്ചിടും 
'ജോസേ.... നീ തന്നെ ഇതൊക്കെ പറയണം. കൂടപ്പിറപ്പിനേക്കാൾ എന്റെ എല്ലാം അറിയുന്നവൻ നീയല്ലേ?. 
നമ്മളല്ലെ എല്ലാ സുഖ ദുഃഖങ്ങളെയും പരസ്പരം  പങ്കുവെക്കുന്നത്.
കഴിഞ്ഞ ലീവിൽ ഞാൻ  നാട്ടിലേക്ക് പോയപ്പോൾ നല്ലൊരു മൊബൈൽ വാങ്ങിയതല്ലെ.
പ്രവാസികൾ അങ്ങിനെയല്ലെ കഷ്ടത്തിൽ ജീവിച്ച് പരമാവധി ഒതുങ്ങി രണ്ട് വർഷം തികഞ്ഞ് നാട്ടിലേക്കുള്ള യാത്രയിലല്ലെ  മൊബൈലും, പുതു ഡ്രസ്സുമൊക്കെ വാങ്ങാറ്.
അങ്ങിനെ ഞാനും ചെയ്തില്ലേ?... ലീവ് കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ കുട്ടികൾക്കത് കളിക്കാൻ വേണമെന്ന് പറഞ്ഞ് അത് അവരെടുത്ത് അവരെനിക്ക് വീട്ടിലെ പഴയ ഫോണ് തന്നതാണെന്ന്  നിനക്കറിയാവുന്ന കാര്യമല്ലേ? 
പിന്നെ വന്നിട്ട് ഈ മൂന്ന് വർഷമായിട്ടും ഇത് മാറ്റിയില്ല എന്നത് ശരിയാണ്. ഇനി അതിനുള്ള കാരണവും ഞാൻ നിന്നോട് പറയണോ?  
'വേണ്ട, വേണ്ട.  പറയണ്ട, പറയണ്ട. നിങ്ങൾ ഫോൺ ചെയ്യീം. ഞാൻ അപ്പോഴേക്കും. ഈ കീസ് പൊട്ടിച്ച് വിരിച്ച് ചോറും, കറിയുമൊക്കെ കെട്ടഴിക്കട്ടെ. സൂപ്രവൈസർ  വരുമ്പോഴേക്കും എല്ലാം കഴിഞ്ഞ് ജോലിക്കിറങ്ങിയില്ലെങ്കിൽ പണി പാളും, ഞാൻ പറയണ്ടല്ലൊ പിന്നെത്തെ പുകില്  ' 
'ഗൾഫ് എന്നാൽ സുഖലോപിതരായ ജനങ്ങൾ  മാത്രം ജീവിക്കുന്നൊരിടം എന്നാണ് നാട്ടിലുള്ളവർ ധരിച്ചു വച്ചിരിക്കുന്നത്.
അവരുടെ കാഴ്ചയിൽ നമ്മളും അതിൽപ്പെടും. 
ഈ നാൽപ്പത്തിയെട്ട് ഡിഗ്രി ചൂടും, ലീവ് ദിവസമായ വെള്ളിയാഴ്ച കൂടി ലീവെടുക്കാതെ.  
മൂടിപ്പുതച്ചുറങ്ങാൻ കൊതിയുണ്ടായിട്ടും കാലത്ത് അലാറം വച്ച് എണീറ്റ് ഈ പരിപ്പ് കറിയും, ചോറും പാചകം ചെയ്ത് കീസിൽ കെട്ടി കൊണ്ടുവന്ന്  ഈ ഒഴിഞ്ഞ മരുഭൂമിയിലെ പൊള്ളുന്ന ഷീറ്റിന്റെ  തണലിലായി തറയിൽ വിരിച്ച പ്ലാസ്റ്റിക്ക് കീസ് സുപ്രയിൽ നിന്നും നിലത്തിരുന്ന് കഴിക്കുന്നതൊക്കെ നാട്ടിലുള്ളവരുണ്ടോ അറിയുന്നു. 
ഇനി അറിഞ്ഞാലും.
അറിയാൻ വേണ്ടി പറഞ്ഞാലും. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ അത് പുറത്തേക്ക് വിടും. 
അവർക്ക് അവരാഗ്രഹിച്ച ഗൾഫ് സാധനങ്ങൾ കിട്ടി കൊണ്ടേയിരിക്കണം അതു മതി. 
നീ പറഞ്ഞില്ലെ കണ്ണട വെക്കാൻ, അതുവച്ചാൽ എനിക്ക് ഇത്രയും കാണാൻ കഴിയില്ല. വര വീണ് വര വീണ് ഈ ഫോണിന്റെ ഡിസ്‌പ്ലേയിലേറെ മോശമാ  അതിന്റെ അവസ്ഥ.
മൂന്നു വർഷത്തിലേറെ ആയില്ലെ അത് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. നാട്ടിലെത്തിയിട്ട് വേണം ഒരു കണ്ണു ഡോക്ടറെ കണ്ട് കണ്ണട വെക്കാൻ. 
ഇത് നല്ല കഥ. 
രണ്ട് വർഷം കഴിഞ്ഞ് കമ്പനി തന്ന ലീവിന് നാട്ടിൽ പോകാതെ.ലീവ്  വേണ്ട ടിക്കറ്റ് കാശ് മതിയെന്ന് പറഞ്ഞ്  ടിക്കറ്റ് കാശു കൂടി വാങ്ങിനാട്ടിലേക്ക് അയച്ച്.  ഇനിയിപ്പൊ നാലു വർഷം തികഞ്ഞ് അടുത്ത ലീവിൽ നാട്ടിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങളുടെ പ്ലാനാ തയ്യാറാക്കുന്നത് 
'ജോസേ... ശവത്തിൽ കുത്തരുത് . എനിക്കായിട്ട് ഒരു പ്ലാനൊന്നും ഇല്ല. മറ്റു ഗൾഫുകാരുടെ ആഗ്രഹങ്ങളേ എനിക്കുമൊള്ളൂ. 
കണക്കുകൂട്ടലുകൾ.
വർഷങ്ങൾ കഴിഞ്ഞ് നാട്ടിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് മനസ്സിൽ സ്വപ്‌നം കൊണ്ടൊരു കൊട്ടാരം പണിത് അതിൽ ഒരു മായാലോകത്തങ്ങിനെ ജീവിക്കുക.  സ്വപ്‌നം കാണാനും അവകാശമില്ലെ. 
'നടക്കട്ടെ, നടക്കട്ടെ ഏതായാലും എളുപ്പം സംസാരിച്ച് വച്ചളിം നേരം ഒരുപാടായി' 
'എന്തുണ്ട് വിശേഷങ്ങളൊക്കെ. മക്കളൊക്കെ സ്‌കൂൾ വിട്ട് വന്നോ? ' 
'ഒന്നും പറയണ്ട. വെള്ളിയാഴ്ച ആയത് കൊണ്ട് നിങ്ങൾ വിളിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ. 
നിങ്ങൾ മറന്നോ ? ലെനുവിന്റെ കാര്യം.
അവളുടെ പിറന്നാളല്ലെ ഇന്ന്. അവൾക്ക് നൂറായിരം ആവശ്യങ്ങളാ.
ബർത്ത് ഡേ കേക്ക് വേണം,പുതിയ ഉടുപ്പ് വേണം.
ക്ലാസിലെ കുട്ടികൾക്ക് കൊടുക്കാൻ മിഠായികൾ വേണം. അങ്ങിനെ പോകുന്നു അവളുടെ ആവശ്യങ്ങൾ.  
അല്ല.അവളെ പറഞ്ഞിട്ടും കാര്യമില്ല. സ്‌കൂളിൽ ചേർത്തിട്ടുള്ള ആദ്യത്തെ ബർത്ത്‌ഡേയല്ലേ. 
'അതൊക്കെ വാങ്ങി കൊടുത്തൂടായിരുന്നോ. അവളുടെ ഈ കൊച്ചു, കൊച്ചു ആഗ്രഹങ്ങളെങ്കിലും നിറവേറ്റികൊടുത്തിലെങ്കിൽ  വാപ്പ ഗൾഫിലാന്ന് പറഞ്ഞിട്ട് എന്താ കാര്യം. അതൊക്കെ പോട്ടെ എവിടേ എന്നിട്ടവള് '?
'ഉപ്പച്വാ. ലെനുവാണ്.
ഉപ്പച്ചിനോട് ഞാൻ മിണ്ടൂല. എന്റെ പിറന്നാളായിട്ട് ഉപ്പച്ചി ഇപ്പോഴല്ലെ വിളിച്ചത്. ഉമ്മച്ചി എപ്പോഴും പറയും. ഉപ്പച്ചിന്റെ റൂമിലും ഏ സി യുണ്ട്. ജോലിക്ക് പോകുന്ന ബസ്സിലും ഏസിയുണ്ട്. എല്ലാം ഉള്ള ഗൾഫിലായപ്പോൾ ഉപ്പച്ചിക്ക് എന്നോട് പഴയ സ്‌നേഹമൊന്നും ഇല്ല. ഞാൻ ഉപ്പച്ചിനോട് മിണ്ടൂല' 
'എന്റെ ചക്കര കുട്ടിയല്ലെ അങ്ങിനെ പറയല്ലേ നീ. 
മോൾക്ക് വേണ്ടതൊക്കെ വാങ്ങിച്ചു തരാൻ ഉപ്പച്ചി  ഉമ്മച്ചിയോട് പറഞ്ഞിട്ടുണ്ട് കെട്ടോ.' 
'ഉം...ഉം.. പിന്നെ ഉപ്പച്വാ  ഇന്ന് വെള്ളിയാഴ്ച അല്ലെ.
ഉമ്മച്ചി നല്ല ബിരിയാണി ഉണ്ടാക്കി തന്നു. പായസോം. 
ഉപ്പച്ചിക്കും ബിരിയാണി  ആണോ? 
' ഉം...ഉം.. ആണ്'
അപ്പോഴേക്കും തറയിൽ വിരിച്ച പ്ലാസ്റ്റിക്ക് സുവറയിലേക്ക് ജോസ് ചോറ് കീസ് അഴിച്ചിട്ടിരുന്നു. കൂടെ കെട്ടഴിച്ച് വച്ച പരിപ്പ് കറിയുടെ കീസും. 
' നോക്കീം. ലെനി ഫോൺ എന്റെ അടുത്ത് തന്ന് കളിക്കാനോടി. പരാതി പറയ്വാന്ന് കരുതരുത്.  നിങ്ങൾ പോയീട്ട് മൂന്നു വർഷായീന്ന് ഒഴിച്ചാൽ എന്താ ഉള്ളത്.
ആലോചിച്ചിട്ട് ഒരു എത്തും,പിടിയും കിട്ടുന്നില്ല. ആ ലോണെങ്കിലും ഒന്നു വീടിക്കിട്ടിയാൽ മതിയായിരുന്നു എന്ന ഒറ്റ തേട്ടമേ ഒള്ളൂ.  
ഇനി അടുത്ത വർഷമെങ്കിലും ഒന്ന് വന്ന് പോയിട്ടില്ലങ്കിൽ മോളൊക്കെ ഉപ്പാന്റെ മുഖം മറക്കും. മറ്റുള്ളവരേ പോലെ കണ്ടു സംസാരിക്കാൻ പറ്റിയ ഫോണുമില്ലല്ലോ നമുക്ക് 
' ഉം.... ഉം... ' 
'നിങ്ങൾക്കിപ്പൊ ഗൾഫിന്റെ സുഖത്തിൽ കൊല്ലം മൂന്ന് മറിഞ്ഞതൊന്നും ഓർമ്മ കാണില്ല. ബാക്കിയുള്ളോരൊരു  ജീവച്ഛവമായി ഇവിടെ ഉണ്ടെന്ന കാര്യം മറക്കരുത്.' 
'ഒന്നും മറന്നിട്ടല്ല.  നീയും കൂടെ എന്നെ കുറ്റപെടുത്തല്ലെ.
കടം വീടിക്കോട്ടെ എന്നു കരുതിയല്ലെ ലീവിനു കൂടി നാട്ടിലേക്ക് വരാതെ കമ്പനിയിൽ നിന്നും ടിക്കറ്റ് കാഷും കൂടി വാങ്ങി അങ്ങോട്ടയച്ചത്. 
എല്ലാം ശരിയാകും.
നീ ക്ഷമിക്ക്.
നമുക്കും ഒരു നല്ല കാലം വരും .ഇനി അടുത്ത ആഴ്ച വിളിക്കാം കെട്ടോ  . ഞാൻ വെക്കട്ടെ.' 
' ഉം..ഉം.... ' 
' എന്തിനാ മൂസാക്കാ നിങ്ങൾ കരയുന്നത്. അതൊക്കെ വിട്ടേക്ക്ന്ന്' 
'അല്ല ജോസേ... അത് കരഞ്ഞതല്ല. കണ്ണിലേക്ക് വിയർപ്പ് ഇറങ്ങിയതാ.. എന്താ ചൂട്' 
'ഹാ... നാട്ടിലെ മക്കളോട് സംസാരിച്ചാൽ എന്റെ കണ്ണിലും ഇങ്ങിനെ വിയർപ്പ് ഉണ്ടാവാറുണ്ട് കെട്ടോ' 
ബോഡിങ്ങ് പാസ് കിട്ടി കേബിനിലിരിക്കുമ്പോൾ ജോസിന്റെ ചിന്തകൾ ഒരുപാട്  പിന്നിലേക്ക് പോയി. 
അടുത്തിരുന്ന യാത്രക്കാരന്റെ സംസാരമാണ് പരിസരബോധം വീണ്ടെടുക്കാൻ ജോസിനെ തുണച്ചത്. 
'നിങ്ങൾ മൂസാക്കാന്റെ ആരാ..? 
കുറേ ദിവസമായോ...? എന്താ സംഭവിച്ചത്... ? ' 
'മൂസാക്ക എന്റെ ആരാ...? സുഹൃത്തോ ?. അതോ കൂടപ്പിറപ്പോ എനിക്കറിയില്ല. അതിനൊരു ഉത്തരം തരാൻ. 
വർഷങ്ങളായി ഞങ്ങൾ ഊണും, ഉറക്കവും, ജോലിയും ഒരുമിച്ചാണ്. നാലു വർഷം തികഞ്ഞ് ഈ മാസം ലീവിൽ നാട്ടിൽ പോകേണ്ട ആളാ.
കണ്ണിന് കുറച്ച് കാഴ്ച കുറവുണ്ടായിരുന്നു. നാട്ടിൽ പോകാൻ തീരുമാനിച്ചതിൽ പിന്നെ വലിയ സന്തോഷത്തിൽ ഓടിനടന്ന് ജോലി ചെയ്യുന്നതിന് ഇടയിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് കാല് വഴുതി താഴേക്ക് വീണു. ദിവസങ്ങളായി.
പേപ്പർ വർക്ക് കഴിഞ്ഞ് ബോഡി ഇന്നാണ് കിട്ടിയത്. 
കൂട്ടുകുടുംബത്തിലൊക്കെ  വിവരം അറിയിച്ചിരുന്നു. 
പക്ഷെ. മൂസാക്കാന്റെ വീട്ടിൽ മാത്രം വിവരം അറിഞ്ഞിട്ടില്ല. ദിവസങ്ങൾക്കുള്ളിൽ ലീവിൽ  കളിക്കോപ്പുകളും കുഞ്ഞുടുപ്പും, മിഠായിയുമുള്ള ഗൾഫ് പെട്ടിയുമായി വരുന്നതും കാത്തിരിക്കുന്ന ഭാര്യയുടേയും, മക്കളുടേയും മുമ്പിലേക്ക് എംബാം ചെയ്ത ഈ പെട്ടിയുമായി എങ്ങിനെ ചെല്ലുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. 
ഇത് കാണുമ്പോൾ അവിടെത്തെ അവസ്ഥ എന്താകും.
എങ്ങനെ അവരത് കേൾക്കും.   എന്ത് പറഞ്ഞ് അവരെ സമാധാനിപ്പിക്കും. അതാണ് ഇനിയുള്ള വലിയ വിഷമം.''
ജോസിന്റെ മിഴി നിറഞ്ഞൊഴുകിയ തുള്ളികൾ മൂസാക്കയുടെ ബോഡിങ്ങ് പാസടങ്ങിയ എക്‌സിറ്റ് പാസ്‌പോർട്ടിലേക്ക്  വീണുടഞ്ഞു. 

Latest News