ഇംഗ്ലണ്ട് x പാക്കിസ്ഥാന്‍
കൊല്‍ക്കത്ത, നാളെ രാവിലെ 11.30
കൊല്‍ക്കത്ത - വലിയ പ്രതീക്ഷകളോടെ വന്ന രണ്ട് ടീമുകള്‍ ലോകകപ്പില്‍ നാളെ അവസാന മത്സരത്തില്‍ ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ദുരന്തമായിരുന്നു ഈ ലോകകപ്പ്. ആദ്യ ഏഴു കളികളില്‍ ഒരു ജയം മാത്രമാണ് അവര്‍ നേടിയത്, ബംഗ്ലാദേശിനെതിരെ. തോല്‍വികളില്‍ മിക്കതും കനത്തതായിരുന്നു. എല്ലാ പ്രതീക്ഷയും അസ്തമിച്ച ശേഷമാണ് അവര്‍ മറ്റൊരു ജയം നേടിയത്, നെതര്‍ലാന്റ്‌സിനെതിരെ. 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ഇംഗ്ലണ്ട് ഇല്ലാതെ അരങ്ങേറാന്‍ സാധ്യതയേറെയാണ്.
ആദ്യ രണ്ടു കളികളും ജയിച്ച് നന്നായി തുടങ്ങിയ പാക്കിസ്ഥാന് ഇന്ത്യക്കെതിരായ തോല്‍വിയോടെയാണ് താളം തെറ്റിയത്. തുടര്‍ച്ചയായ നാലു കളികള്‍ തോറ്റതോടെ അവര്‍ പ്രതീക്ഷ കൈവിട്ടതായിരുന്നു. ബംഗ്ലാദേശിനും ന്യൂസിലാന്റിനുമെതിരായ വന്‍ വിജയത്തിലൂടെയാണ് അവര്‍ തിരിച്ചുവന്നത്. പക്ഷെ മോശം റണ്‍റെയ്റ്റ് അന്തിമമായി അവരുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞു.
പക്ഷെ പാക്കിസ്ഥാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇംഗ്ലണ്ടിനെ 290 റണ്‍സിന് തോല്‍പിക്കാമെന്ന വിശ്വാസത്തിലാണ് പാക്കിസ്ഥാന്‍. 2019 ലും ഇതേ രീതിയിലാണ് പാക്കിസ്ഥാന്‍ പുറത്തായത്. അന്ന് ബംഗ്ലാദേശിനെതിരെ മുന്നൂറിലേറെ റണ്‍സിന്റെ മാര്‍ജിന് ജയിക്കണമായിരുന്നു. അത് സാധിച്ചില്ല. ഇത്തവണ അഫ്ഗാനിസ്ഥാനെതിരെ ജയിക്കാമായിരുന്ന കളി തോറ്റതാണ് അവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒരു വിക്കറ്റ് തോല്‍വി നിര്‍ഭാഗ്യകരമായിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷമായി സാഹസിക ക്രിക്കറ്റാണ് ഇംഗ്ലണ്ട് കളിച്ചത്. അതിന് ഫലമുണ്ടായി. മിക്ക ടീമുകളും ആ ശൈലി കടമെടുത്തതോടെ ഇംഗ്ലണ്ട് പിന്തള്ളപ്പെട്ടു. ന്യൂസിലാന്റിനെതിരായ ഉദ്ഘാടന മത്സരം വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ തോല്‍വിയോടെ അത് പ്രതിസന്ധിയായി മാറി. തുടര്‍ന്നങ്ങോട്ട് തോല്‍വി പരമ്പരയായിരുന്നു.
ഇന്ന് ഇരു ടീമുകളും അഭിമാനപ്പോരാട്ടമാണ്. വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള ആശ്വാസമാണ് ഇരു ടീമുകളും തേടുന്നത്. രണ്ട് ടീമിലെയും പല കളിക്കാരും ഇനി ഏകദിനങ്ങളില്‍ മുഖം കാണിക്കില്ല.
1983 നു ശേഷം ലോകകപ്പില്‍ ഒരിക്കലേ ഇംഗ്ലണ്ടിനോട് പാക്കിസ്ഥാന്‍ തോറ്റിട്ടുള്ളൂ. അവസാന ആറ് കളികളില്‍ അഞ്ചും പാക്കിസ്ഥാനാണ് ജയിച്ചത്. എന്നാല്‍ 1999 ല്‍ ഫൈനല്‍ കളിച്ച ശേഷം പാക്കിസ്ഥാന്‍ ഒരു തവണ മാത്രമാണ് ലോകകപ്പില്‍ സെമിഫൈനലിലെത്തിയത് -2011 ല്‍.






