ഗാസയിൽ ആശുപത്രിക്കുനേരെപോലും ആക്രമണം നടത്തി അഞ്ഞൂറോളം പേരെ കൂട്ടക്കുരുതി ചെയ്ത ക്രൂരതയുടെ പശ്ചാത്തലത്തിലാണ് 2021 ൽ പുറത്തുവന്ന ഫർഹ എന്ന അറബിക് ചലച്ചിത്രത്തെ കുറിച്ചൊരു കുറിപ്പെഴുതുന്നത്. 1948 ൽ ഇസ്രായിൽ രൂപീകരണ കാലത്ത് ഫലസ്തീൻ ജനതക്കെതിരെ അവരുടെ പട്ടാളം, ബ്രിട്ടീഷ് ഒത്താശയോടെ നടത്തിയ ക്രൂരതകളുടെ നേർകാഴ്ചയാണ് ഈ ചിത്രം. ഈ കാഴ്ചയാകട്ടെ ഒരു മുറിയിലടക്കപ്പെടുന്ന പതിനാലുകാരിയായ ഒരു പെൺകുട്ടിയുടെ വാതിലിന്റെയും ചുമരിന്റേയും ഇടയിലുള്ള ദ്വാരങ്ങളിലൂടെ കാണുന്ന ദൃശ്യങ്ങളിലൂടെയാണ് ചിത്രീകരിക്കുന്നത്. യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഫലസ്തീൻ വംശജയായ ജോർദാനിയൻ സംവിധായിക ഡാറീൻ ജെ. സല്ലം 92 മിനിട്ടുള്ള, ആരുടേയും ഹൃദയത്തെ തകർക്കുന്ന ഈ ചിത്രം തയ്യാറാക്കിയിട്ടുള്ളത്.
സംവിധായിക ഡാറിൻ ജെ. സല്ലം
റോമാക്കാരുടെയും ഹിറ്റ്‌ലറുടെ നാസി ഭരണകൂടത്തിന്റെയും മറ്റു സ്വേച്ഛാധിപതികളുടെയും ക്രൂരപീഡനങ്ങളും കൂട്ടക്കൊലകളും അതിജീവിച്ച് നൂറ്റാണ്ടുകളായുള്ള ജൂതന്മാരുടെ സഹനജീവിതത്തിനിടയ്ക്കാണ് 1940-കളിൽ 'വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങുക' എന്ന ആഹ്വാനം കേട്ട് ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജൂതന്മാർ അവർക്ക് സ്വന്തമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി ഫലസ്തീനിന്റെ മണ്ണിലേക്ക് ഒഴുകുന്നത്. പക്ഷേ, പീഡനങ്ങളും യാതനകളും ഒരുപാട് അനുഭവിച്ച ഒരു സമൂഹത്തിന്റെ അതിജീവനം, നിരപരാധികളായ മറ്റൊരു സമൂഹത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകുന്നതിനും, പീഡിതർ പീഡകരും കൂട്ടക്കൊലകൾ നടത്തുന്ന ക്രൂരന്മാരുമായി മാറുന്ന ഒരു ഭീകര ചരിത്രത്തിനാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. ഹിറ്റ്ലറുടെ ക്രൂരതകൾ നേരിട്ട ഇസ്രായിലികൾ ഹിറ്റ്ലറെക്കാൾ വലിയ കൊലയാളികളും അധിനിവേശകരുമായി മാറുന്ന കാഴ്ച്ച കണ്ട് ലോകം നിസ്സഹായരായി നോക്കിനിന്നു. സമാധാനവും സന്തോഷകരവുമായിരുന്ന ഒരു സമൂഹത്തിന്റെ ജീവിതം എങ്ങനെയാണ് ഇന്ന് കാണുന്ന നിലയിലായത് എന്നുള്ളതിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.
അന്നത്തെ ക്രൂരതകൾക്ക് ദൃക്‌സാക്ഷിയായ റാദിഹ് എന്ന പെൺകുട്ടിയുടെ യഥാർത്ഥ കാഴ്ചകളാണ് ഈ സിനിമ. ഫർഹ എന്നാണ് സിനിമയിൽ കുട്ടിക്ക് പേരു നൽകിയിരിക്കുന്നത്. ഫർഹ, സാധാരണ പെൺകുട്ടികളേക്കാൾ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന പെൺകുട്ടിയാണ്. നാട്ടുനടപ്പനുസരിച്ച് മതവിദ്യാഭ്യാസം മാത്രം നേടി വളരെ ചെറുപ്പത്തിലെ വിവാഹിതയാകാൻ അവളൊരുക്കമായിരുന്നില്ല. നഗരത്തിൽ പോയി സ്‌കൂൾ വിദ്യാഭ്യാസം നേടുക, അധ്യാപികയായി തിരിച്ചുവന്ന് സ്വന്തം നാട്ടിൽ പെൺകുട്ടികൾക്കായുള്ള സ്‌കൂൾ ആരംഭിക്കുക എന്നതായിരുന്നു അവളുടെ ഏക ആഗ്രഹം. ആദ്യം അനുകൂലമല്ലാതിരുന്ന പിതാവിനെ കൊണ്ട് അതു സമ്മതിപ്പിച്ച് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോഴായിരുന്നു അവളുടെ ജീവിതം തകർത്ത ദുരന്തങ്ങൾ സംഭവിക്കുന്നത്.
ഇസ്രായിൽ സേന ഫർഹയുടെ ഗ്രാമവും വളയുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യാനാരംഭിച്ചതോടെയാണ് ഫർഹയുടെ സ്വപ്‌നങ്ങൾ തകരുന്നത്. കൂട്ടുകാരിയുടെ കുടുംബത്തോടൊപ്പം പോയി രക്ഷപ്പെടാൻ പിതാവ് നിർബന്ധിച്ചിട്ടും അവൾ തയ്യാറായില്ല. മറ്റു മാർഗമില്ലാതെ പിതാവ് അവളെ വീടിന്റെ ഒരു മുറിയിലിട്ടുപൂട്ടി, വീടും പൂട്ടി പോരാട്ടത്തിനു പോകുകയായിരുന്നു. ദിവസങ്ങളോളം ആ മുറിയിലെ ഏകാന്തതയിലും ഇരുട്ടിലുമായിരുന്നു അവളുടെ ജീവിതം. മുറിയുടെ വാതിലിന്റെ ചെറിയ വിടവിലൂടെയാണ് പുറത്തുനടക്കുന്ന ക്രൂരതകൾ അവൾ കാണുന്നത്. ഒപ്പം വെടിയൊച്ചകളും സ്‌ഫോടനശബ്ദങ്ങളും കേൾക്കുകയും ചെയ്യുന്നു. ഇസ്രായിൽ പട്ടാളം ഒരു നവജാതശിശുവടക്കമുള്ള അഞ്ചംഗ കുടുംബത്തോട് ചെയ്ത ക്രൂരതകളും കൂട്ടക്കൊലകളും നേരിൽ കണ്ടതോടെ അവൾ പൂർണമായി തകരുന്നു. പിതാവിനെ പിന്നീടവൾ കണ്ടിട്ടില്ല. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ട അവൾ പിന്നീട് സിറിയയിൽ അഭയം തേടിയെന്നാണ് സംവിധായിക പറയുന്നത്. ഫർഹയെ കാണുമ്പോൾ ആരും ഓർക്കുക ആൻഫ്രാങ്കിനെയായിരിക്കും എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
ഒരു പെൺകുട്ടിയുടെ കാഴ്ചയിലൂടെ പ്രധാനമായും ഒരു കുടുംബത്തോട് പട്ടാളം ചെയ്യുന്ന ക്രൂരതൾ ചിത്രീകരിച്ച ഈ ചിത്രം ഇന്നും തുടരുന്ന അധിനിവേശത്തിന്റെ നേർകാഴ്ചയായി തന്നെ മാറുകയാണ്. ചിത്രം പുറത്തുവന്ന് ഈ രണ്ടാം വർഷത്തിലിതാ പതിന്മടങ്ങ് ക്രൂരതകളാണ് ഇസ്രായിൽ പട്ടാളം ഫലസ്തീൻ ജനതക്കുനേരെ നടത്തുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് ആശുപത്രി ആക്രമണം. യു. എൻ അടക്കമള്ള ലോകം പതിവുപോലെ നോക്കുകുത്തികളായി മാറിയിരിക്കുന്നു. ഹമാസ് നടത്തിയ 'ആക്രമണ'ത്തിന്റെ പേരിൽ ഹമാസിനെ മാത്രമല്ല, ഫലസ്തീൻ എന്ന സ്വപ്‌നത്തേയും ഗാസ നഗരത്തേയുെമാക്കെ പൂർണമായി തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ഏതൊരു മനസ്സിനേയും മഥിക്കുന്ന, നിർബന്ധമായും കാണേണ്ട ഒന്നാണ് ഫർഹയുടെ കാഴ്ചകൾ. സിനിമ നെറ്റ്ഫ്ലക്‌സിൽ ലഭ്യമാണ്. ഈ സിനിമ പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ ഇസ്രായിൽ നെറ്റ്ഫ്ലക്‌സ് ബഹിഷ്‌കരിച്ചിരിക്കുകയാണ് എന്നതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ.