അഫ്ഗാന്‍ കൈവിട്ടത് ആറ്  അവസരം, പിടിച്ചുകയറി കിവീസ്

ഹൈദരാബാദ് - ലോകകപ്പില്‍ ന്യൂസിലാന്റിനെതിരായ കളിയില്‍ അഫ്ഗാനിസ്ഥാന്‍ കൈവിട്ടത് അഞ്ച് ക്യാച്ച്. ഒരു സ്റ്റമ്പിംഗ് ചാന്‍സും അവര്‍ കളഞ്ഞുകുളിച്ചു. അഞ്ച് ക്യാച്ചില്‍ ഒരെണ്ണം മാത്രമേ പ്രയാസകരമെന്ന് പറയാനാവൂ. 
ഫസലുല്ല ഫാറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ തുടങ്ങി ചോര്‍ച്ച. വില്‍ യംഗിനെ റണ്ണെടുക്കും മുമ്പെ വൈഡ് സ്ലിപ്പില്‍ റഹ്മത് ഷാ കൈവിട്ടു. അതിന് വലിയ വില നല്‍കേണ്ടി വന്നു. യംഗ് (64 പന്തില്‍ 54) ആദ്യ വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെക്കൊപ്പം മുപ്പതും രണ്ടാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രക്കൊപ്പം എഴുപത്തൊമ്പതും റണ്‍സ് കൂട്ടുകെട്ടുകളുണ്ടാക്കി.
സ്പിന്നര്‍ മുജീബുറഹ്മാന്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ രചിനെ മിഡ്‌വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹശ്മതുല്ല ശാഹിദിക്ക് പിടിക്കാനായില്ല. ഇരുപതാം ഓവറില്‍ രചിന് രണ്ടാമത്തെ ജീവന്‍ കിട്ടി. സ്പിന്നര്‍ റാഷിദ് ഖാന്റെ പന്തില്‍ സ്റ്റമ്പ് ചെയ്യാന്‍ വിക്കറ്റ്കീപ്പര്‍ക്ക് സാധിച്ചില്ല. 
റാഷിദിന് മറ്റൊരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. നാല്‍പത്തൊന്നാം ഓവറില്‍ ടോം ലേതം നല്‍കിയ അനായാസ അവസരം മുജീബുറഹ്മാനാണ് പാഴാക്കിയത്. റാഷിദിന്റെ അടുത്ത ഓവറില്‍് ലേതമിനെ ക്യാപ്റ്റന്‍ ഹശ്മതുല്ലക്കും പിടിക്കാനായില്ല. അവസാനത്തേത് പ്രയാസകരമായിരുന്നു. നവീനുല്‍ ഹഖിന്റെ ബൗളിംഗില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ പിടിക്കാന്‍ റാഷിദ് നടത്തിയ ഭഗീരഥ ശ്രമം വിജയിച്ചില്ല.
 

Latest News