ബ്രസീലിനെ ഞെട്ടിച്ച് ഉറുഗ്വായ്,  നെയ്മാറിന് ഗുരുതര പരിക്ക്

മോണ്ടിവിഡിയൊ -ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ ഉറുഗ്വായുടെ യുവനിര മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചു. സൗദി അറേബ്യയിലെ അല്‍ഹിലാലിന്റെ കളിക്കാരനായ നെയ്മാറിന് ഗുരുതരമെന്ന് സംശയിക്കുന്ന കാല്‍മുട്ടിലെ പരിക്കുമായി കണ്ണീരോടെ കളം വിട്ടു. 42ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസ് ഗോള്‍മുഖത്ത് നിന്നുള്ള ഹെഡറോടെയാണ് ഉറുഗ്വായ്ക്ക് ലീഡ് നല്‍കിയത്. 77ാം മിനിറ്റില്‍ നിക്കൊളാസ് ഡി ലാ ക്രൂസ് ലീഡ് വര്‍ധിപ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 37 മത്സരങ്ങള്‍ക്കു മുമ്പാണ് ബ്രസീല്‍ അവസാനം തോറ്റത്. 
പുതിയ കോച്ച് ഫെര്‍ണാണ്ടൊ ഡിനിസിന്റെ കീഴില്‍ തീര്‍ത്തും മോശമായ പ്രകടനമാണ് ബ്രസീല്‍ കാഴ്ചവെച്ചത്. പരിക്കേറ്റു വീണ നെയ്മാറിനു ചുറ്റും ഇരു ടീമുകളിലെയും കളിക്കാര്‍ സങ്കടത്തോടെ ഒത്തുകൂടി. മുപ്പത്തൊന്നുകാരന്റെ 128ാം മത്സരമായിരുന്നു ഇത്. 
മറ്റൊരു അട്ടിമറിയില്‍, ലാറ്റിനമേരിക്കയില്‍ നിന്ന് ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത വെനിസ്വേല 3-0 ന് ചിലിയെ തോല്‍പിച്ചു. ഇക്വഡോറും കൊളംബിയയും ഗോള്‍രഹിത സമനില പാലിച്ചു. പാരഗ്വായ് 1-0 ന് ബൊളീവിയയെ കീഴടക്കി. 
അര്‍ജന്റീന-പെറു മത്സരം ഗോള്‍രഹിതമായി മുന്നേറുകയാണ്. അര്‍ജന്റീനക്ക് ഒമ്പത് പോയന്റുണ്ട്. ഉറുഗ്വായ്, ബ്രസീല്‍, വെനിസ്വേല ടീമുകള്‍ക്ക് ഏഴ് വീതവും. ബൊളീവിയക്ക് പോയന്റില്ല.
 

Latest News