ഹാങ്ചൗ മിഴിയടച്ചു, ഇനി നഗായോയില്‍

ഹാങ്ചൗ - തൊട്ടുപിന്നിലുള്ള എട്ട് രാജ്യങ്ങള്‍ നേടിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം ചൈന വാരിക്കൂട്ടുന്നതു കണ്ട് ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് മിഴിയടച്ചു. മൂന്നു വര്‍ഷത്തിനു ശേഷം ജപ്പാനിലെ നഗായൊ ഇരുപതാമത്തെ ഏഷ്യന്‍ ഗെയിംസിന് വേദിയൊരുക്കും. എക്കാലത്തെയും വലിയ കായികമേളക്കാണ് ഹാങ്ചൗവില്‍ തിരശ്ശീല വീണത്. 1982 ലെ ദല്‍ഹി ഏഷ്യന്‍ ഗെയിംസ് മുതല്‍ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാത്ത ചൈന ഇത്തവണ സംഘാടനത്തിലും കളിക്കളത്തിലും ഏഷ്യയിലെ സൂപ്പര്‍പവറാണെന്നു തെളിയിച്ചാണ് ഏഷ്യന്‍ കായികമാമാങ്കത്തിന് വേദിയൊരുക്കിയത്. ഇന്ത്യയും 28 സ്വര്‍ണമുള്‍പ്പെടെ 107 മെഡലുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. 
എണ്‍പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന താമരക്കുമ്പിള്‍ സ്റ്റേഡിയത്തില്‍ ലവ് ഏഷ്യ സന്ദേശം അലയടിച്ച നൃത്ത സംഗീത സന്ധ്യയിലാണ് സമാപനച്ചടങ്ങ് നടന്നത്. ചൈനീസ് തായ്‌പെയിയുടെ ഗു ഷിയാവു ഷുവാംഗ് കരാട്ടെയില്‍ അവസാനത്തെ സ്വര്‍ണം നേടി. 
201 സ്വര്‍ണ മെഡലുകളാണ് ചൈന നേടിയത്. 2010 ല്‍ ചൈനയിലെ തന്നെ ഗ്വാംഗ്ഷുവില്‍ നടന്ന ഏഷ്യാഡില്‍ നേടിയതിനെക്കാള്‍ രണ്ടെണ്ണം കൂടുതല്‍.
 

Latest News