അത്‌ലറ്റിക്‌സില്‍ രണ്ട് സ്വര്‍ണം, ഏഴ് മെഡല്‍

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ കുലുക്കം. രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവുമായി  ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ തൂറും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്‌ലെയുമാണ് ചാമ്പ്യന്മാരായത്. പുരുഷ ലോംഗ്ജമ്പില്‍ മലയാളി അത്‌ലറ്റ് മുരളി ശ്രീശങ്കറും 1500 മീറ്ററില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഹര്‍മിലന്‍ ബയ്ന്‍സ്, അജയ്കുമാര്‍ സരോജ് എന്നിവരും വെള്ളി നേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍, ഹെപ്റ്റാത്തലണില്‍ നന്ദിന അഗസര എന്നിവര്‍ക്കാണ് വെങ്കലം. ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് 10 മെഡലായി. 
ഷോട്പുട്ടില്‍ ഏഷ്യന്‍ റെക്കോര്‍ഡുകാരന്‍ തേജീന്ദര്‍പാല്‍ തൂര്‍ 20.36 മീറ്ററാണ് എറിഞ്ഞാണ് സ്വര്‍ണം പിടിച്ചത്. സൗദി അറേബ്യയുടെ മുഹമ്മദ് ദാവൂദ തുലുവിനെയും (20.18 മീ.) ചൈനയുടെ യാംഗ് ലിയുവിനെയുമാണ് (19.97 മീ.) തേജീന്ദര്‍ മറികടന്നത്.
സ്റ്റീപ്പിള്‍ചെയ്‌സില്‍ ലോക മീറ്റില്‍ നിരാശപ്പെടുത്തിയ സാബ്‌ലെ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത് (8:19.50 മീ.). ജാപ്പനീസ് താരങ്ങളായ റിയോമ അവോകി (8:23.75) സേയ സുനാദ (8:26.47) എന്നിവരെ സാബ്‌ലെ മറികടന്നു. 
വനിതകളുടെ 1500 മീറ്ററില്‍ ബഹ്‌റൈന്റെ രണ്ട് ആഫ്രിക്കന്‍ ഇറക്കുമതികളോട് പൊരുതിയാണ് ഹര്‍മിലന്‍ രണ്ടാം സ്ഥാനത്തെത്തിയത് (4:12.74 മിനിറ്റ്). വിന്‍ഫ്രഡ് മുതിലെ യാവി സ്വര്‍ണവും (4:11.65) മാര്‍ത്ത ഹിര്‍പാതൊ (4:15.97) വെങ്കലവും കരസ്ഥമാക്കി. ഇന്ത്യയുടെ ദീക്ഷ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 
ഏഴിനങ്ങളുള്ള ഹെപ്റ്റാത്തലണില്‍ ചൈനയുടെ നിനാലി ഷെംഗിനും ഉസ്‌ബെക്കിസ്ഥാന്റെ എക്കാത്തറിന വെറോണിനക്കും പി്ന്നിലായി അഗ്‌സര വെങ്കലം സ്വന്തമാക്കി.
 

Latest News