നാൻജിംഗ് - സയ്‌ന നേവാളും മിക്‌സഡ് ഡബ്ൾസ് ജോഡി അശ്വിനി പൊന്നപ്പ-സത്‌വിക്‌സായ്‌രാജ് രംഗിറെഡ്ഢി കൂട്ടുകെട്ടും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രി ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചു. കിഡംബി ശ്രീകാന്തും അശ്വിനി-എൻ. സിക്കി റെഡ്ഢി സഖ്യവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
സയ്‌നക്കും ശ്രീകാന്തിനും അനായാസ ജയമായിരുന്നു. സയ്‌ന തുർക്കിയുടെ ആലിയെ ദെമിർബാഗിനെയും (21-17, 21-8) ശ്രീകാന്ത് അയർലന്റിന്റെ നഹാറ്റ് എൻഗുയനെയും (21-15, 21-16) തരിപ്പണമാക്കി. സയ്‌നക്ക് മുൻ ചാമ്പ്യൻ തായ്‌ലന്റിന്റെ രചനോക് ഇന്തനോണുമായാണ് പ്രി ക്വാർട്ടർ കളിക്കേണ്ടത്. രചനോക് ഡെന്മാർക്കിന്റെ മിയ ബിച്‌ഫെൽക്കിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആദ്യ ഗെയിം നഷ്ടപ്പെട്ട തായ്‌ലന്റുകാരി രണ്ടാം ഗെയിമിൽ 16-19 ന് പിന്നിലായിരുന്നു (16-21, 22-20, 21-10). രചനോക്കുമായി 14 മത്സരം കളിച്ചതിൽ ഒമ്പതും സയ്‌ന ജയിച്ചിട്ടുണ്ട്.
അശ്വിനി-സത്‌വിക് ജോഡി പതിനഞ്ചാം സീഡ് ജർമനിയുടെ മാർക്ക് ലാംസ്ഫസ്-ഇസബെൽ ഹെർട്രിഷ് സഖ്യത്തെ അട്ടിമറിച്ചു (10-21, 21-17, 21-18). കോമൺവെൽത്ത് ഗെയിംസിൽ തങ്ങൾ തോൽപിച്ച മലേഷ്യയുടെ ഏഴാം സീഡ് ഗോ സൂൻ ഹുവാത്-ഷെവോൻ ജെമി ലായ് ജോഡിയെയാണ് ഇനി നേരിടേണ്ടത്. പുരുഷ ഡബ്ൾസിൽ സത്‌വിക്കും ചിരാഗ് ഷെട്ടിയും രണ്ടാം ഗെയിം കൈവിട്ട ശേഷം ഡെന്മാർക്കിന്റെ മാർക്കസ് എലിസ്-ക്രിസ് ലാൻഗ്രിഡ്ജ് ജോഡിയെ തോൽപിച്ചു (21-19, 12-21, 21-19).
തരുൺ കോന-സൗരഭ് വർമ, മേഘന ജക്കാംപുഡി-പൂർവിഷ എസ്. റാം സഖ്യങ്ങൾ രണ്ടാം റൗണ്ടിൽ മൂക്കുകുത്തി.
പുരുഷ ചാമ്പ്യനാവാൻ പലരും സാധ്യത കൽപിക്കപ്പെടുന്ന ജപ്പാന്റെ കെൻഡൊ മൊമോത അനായാസ ജയത്തോടെ തുടങ്ങി. ഉക്രൈന്റെ ആർതെം പോചറ്ററോവിനെ ഇരുപത്തിമൂന്നുകാരൻ നേരിട്ടുള്ള ഗെയിമുകളിൽ തോൽപിച്ചു (21-13, 21-12). വനിതാ ടോപ് സീഡ് തായ് സു യിംഗ് 21-10, 21-16 ന് ഓസ്‌ട്രേലിയയുടെ സുവാൻ യു വെൻഡിയെ തകർത്തു. വനിതാ ഏഴാം സീഡ് കരൊലൈന മാരിനും എളുപ്പം ജയിച്ചു.