Sorry, you need to enable JavaScript to visit this website.

ഒമ്പതാം ക്ലാസ് വിദ്യര്‍ഥി ക്ലാസ് മുറിയില്‍ തളര്‍ന്നുവീണ് മരിച്ചു, ദാരുണ സംഭവം യു.പിയില്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. സിറ്റി മോണ്ടിസോറി സ്‌കൂളിലെ അലിഗഞ്ച് കാമ്പസിലാണ് അപൂര്‍വവും ദാരുണവുമായ സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആതിഫ് സിദ്ദീഖി കെമിസ്ട്രി ക്ലാസിലാണ് കുഴഞ്ഞുവീണ് മരിച്ചത്.  ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു.
കുട്ടിയെ ആദ്യം അടുത്തുള്ള മെഡിക്കല്‍ സ്ഥാപനത്തിലേക്കുംഅവിടെ നിന്ന് കെജിഎംയുവിന്റെ കാര്‍ഡിയോളജി വിഭാഗത്തിലേക്കും കൊണ്ടുപോയിരുന്നു. കെ.ജി.എം.യു ഡോക്ടര്‍മാരാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം  പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കെമിസ്ട്രി അധ്യാപകന്‍ നദീം ഖാന്‍ ക്ലാസെടുക്കുന്നതിനിടെയാണ് ആതിഫ് തളര്‍ന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കിയത്. ആതിഫിന്റെ സീറ്റിലേക്ക് ഓടിയെത്തി അവനെ കൈകളില്‍ എടുത്തുവെന്നും സി.പി.ആര്‍ നല്‍കിയെന്നും അധ്യാപകന്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ നഴ്‌സിനെ വിളിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് കെജിഎംയുവിലേക്ക് റഫര്‍ ചെയ്തു-ഖാന്‍ പറഞ്ഞു.
എല്ലാവരേയും വലിയ ദുഃഖത്തിലേക്കും ഞെട്ടലിലേക്കും തള്ളിവിട്ട അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ദാരുണവുമായ സംഭവമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ആതിഫിനെ ടീച്ചറും സ്‌കൂള്‍ നഴ്‌സും ചേര്‍ന്ന് കാറില്‍ അടുത്തുള്ള മെഡിക്കല്‍ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കുട്ടിയുടെ പിതാവിനെയും വിവരം അറിയിച്ചിരുന്നു. അദ്ദേഹവും മെഡിക്കല്‍ സെന്ററില്‍ എത്തി,' സിഎംഎസ് വക്താവ് ഋഷി ഖന്ന പറഞ്ഞു.

പലതവണ സിപിആര്‍ നല്‍കിയിട്ടും കുട്ടിക്ക് ബോധം വരാതിരുന്നപ്പോള്‍ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടാകാമെന്നും കെജിഎംയുവിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഖന്ന പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ സെന്റര്‍ നല്‍കിയ ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി കെജിഎംയുവിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെയുള്ള ഡോക്ടര്‍മാര്‍  മരിച്ചതായി അറിയിച്ചു. മുഴുവന്‍ സിഎംഎസ് കുടുംബവും ഞെട്ടലിലും സങ്കടത്തിലുമാണെന്നും  ഞങ്ങള്‍ കുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ആതിഫ് പഠനത്തില്‍ മിടുക്കനാണെന്നും സെപ്തംബര്‍ 2 ന് അവന്റെ 14ാം ജന്മദിനം ആഘോഷിച്ചെന്നും അധ്യാപകരും സഹപാഠികളും പറഞ്ഞു. ആതിഫിന്റെ പിതാവ് മുഹമ്മദ് അന്‍വര്‍ സിദ്ദിഖി  ബിസിനസുകാരനും മാതാവ് നിഘത് വീട്ടമ്മയുമാണ്.
ഖുറാംനഗറിലാണ് കുടുംബം താമസിക്കുന്നത്. ആതിഫിന് ഒരു ഇരട്ട സഹോദരനുണ്ട്, അയാന്‍.  അരീബയും അരുഷയും സഹോദരിമാരാണ്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായ മരണകാരണം വ്യക്തമാകുമെന്നും കെജിഎംയു കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ അക്ഷയ് പ്രധാന്‍ പറഞ്ഞു.

 

Latest News