പശു വളർത്തലിലൂടെ ജീവിതം വിജയം നേടുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത കുര്യനാട് ഇടത്തിനാൽ രശ്മി. ഒരു പതിറ്റാണ്ടോളമായി കൃഷിയും കന്നുകാലി വളർത്തലുമെല്ലാമായി ജീവിതം നയിക്കുകയാണ് ഈ കുടുംബിനി. നാടൻ ഹൈബ്രീഡ് പശുക്കളെ വളർത്തി പാലും തൈരും മോരും ചാണകവുമെല്ലാം വിറ്റ് മികച്ച വരുമാനമുണ്ടാക്കുകയാണിവർ. പശുവളർത്തലിലൂടെ ജീവിതം നയിക്കുന്നവർക്ക് ഉത്തമമാതൃകയാണ് ഈ പാലാക്കാരി.
ഇന്ത്യൻ പശുക്കളിലെ വിവിധ വകഭേദങ്ങൾ ഇവിടെ കാണാം. സുന്ദരിയെന്ന് അറിയപ്പെടുന്ന താർ പാർക്കർ, നീണ്ടു വളഞ്ഞ കൊമ്പുള്ള കാങ്കരേജ്, ചുവന്ന നിറമുള്ള റെഡ് സിന്ധി, ഗുജറാത്തിന്റെ ഗീർ, തമിഴ് നാടിന്റെ കങ്കയം, സഹിവാൾ, വെച്ചൂർ, കാസർകോട് കുള്ളൻ, കപില, മലനാട് ഗിദ, റാത്തി, വടകര, ചെറുവള്ളി... തുടങ്ങി നാടൻ പശുക്കളുടെ വൈവിധ്യമാണ് ഇവിടെ കാണാനാവുന്നത്.
ഓസ്‌ട്രേലിയയിൽ ഇരുപതു വർഷത്തോളം ജോലി നോക്കിയിരുന്ന ഭർത്താവ് സണ്ണി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോൾ ആരംഭിച്ച ജൈവകൃഷിയാണ് രശ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കൃഷിയിലും കന്നുകാലി വളർത്തലിലും തല്പരരായ ദമ്പതികൾക്ക് നാട്ടിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് കൃഷിയിടത്തിലേയ്ക്ക് നയിച്ചത്. കൃഷിഭവന്റെ സഹകരണത്തോടെ അരയേക്കറിൽ പച്ചക്കറി കൃഷി ചെയ്തു തുടങ്ങി. എന്നാൽ ജൈവകൃഷിയിൽ അത്യന്താപേക്ഷിതമായ ചാണകം ലഭിക്കാതെ വന്നതോടെയാണ് ഒരു പശുവിനെ വാങ്ങിയാലോ എന്ന ചിന്തയുദിച്ചത്. കുട്ടിക്കാലംതൊട്ടേ കന്നുകാലി വളർത്തലിൽ തല്പരയായിരുന്ന രശ്മിയുടെ ആഗ്രഹത്തിന് ഭർത്താവും തടസ്സമായില്ല. കറവയുള്ള ഒരു പശുവിനെയാണ് ആദ്യം വാങ്ങിയത്. പിന്നീട് ഈ മേഖലയിൽ കൂടുതൽ വ്യാപൃതയാകണമെന്ന ലക്ഷ്യമാണ് കൂടുതൽ പശുക്കളെ സ്വന്തമാക്കാനുള്ള പ്രചോദനമായത്.
വീടിനോടു ചേർന്നുള്ള തൊഴുത്തിലാണ് നാടൻ പശുക്കളെ വളർത്തുന്നത്. നാടൻ പശുക്കളുടെ പാലിനുള്ള ഔഷധഗുണമാണ് അവയെ വാങ്ങാനുള്ള പ്രേരണയായത്. ഇന്ത്യൻ പശുക്കളിൽ ഏറ്റവും സുന്ദരിയെന്നു പറയപ്പെടുന്ന താർ പാർക്കർ പശുക്കളെയാണ് പിന്നീട് സ്വന്തമാക്കിയത്. വലിയ ഹംബുള്ള ഇത്തരം പശുക്കൾക്ക് സൂര്യരശ്മിയെ ആഗിരണം ചെയ്യാനുള്ള കഴിവുള്ളതിനാൽ ഇവയുടെ പാലിൽ വൈറ്റമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ടെന്ന് രശ്മി പറയുന്നു. ഹൈബ്രീഡ് പശുക്കളുടെ തൊഴുത്തും തൊട്ടടുത്തുതന്നെയുണ്ട്.
ഗീർ പശുക്കളെ ഇന്ത്യയുടെ പാൽക്കാരിയായാണ് അറിയപ്പെടുന്നത്. നല്ല വലുപ്പമുള്ള ഇവയിൽനിന്നും പത്തു ലിറ്റർ പാലുവരെ ലഭിക്കും. ഗുജറാത്തിൽനിന്നും കൊണ്ടുവന്ന കാങ്കറേജ് ഇനങ്ങളിലുള്ള പശുക്കളിൽനിന്നും എട്ടു ലിറ്റർ പാലാണ് ലഭിക്കുന്നത്. രാജസ്ഥാനിൽനിന്നുള്ള റാത്തിയും ഏഴു ലിറ്റർ പാൽ തരുന്നുണ്ട്. തമിഴ് നാട്ടിൽനിന്നുള്ള കങ്കയം ഇനത്തിൽപ്പെട്ട പശുക്കളെ മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും നല്ല രീതിയിൽ പാൽ ലഭ്യമാകുന്ന ഇനങ്ങളാണിവ. കേരളത്തിലെ നാടൻ പശുക്കളിൽനിന്നും രണ്ടും മൂന്നും ലിറ്റർ പാൽ മാത്രമേ ലഭിക്കുകയുള്ളു. എങ്കിലും അവയ്ക്ക് നല്ല ഡിമാന്റാണ്. മാത്രമല്ല, ലിറ്ററിന് 120 രൂപ വരെ ലഭിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ മുറ ഇനത്തിൽപ്പെട്ട എരുമകളെയും രശ്മി വളർത്തുന്നുണ്ട്.
പുലർച്ചെ നാലുമണിക്കാണ് രശ്മിയുടെ ഒരു ദിവസം ആരംഭിക്കുന്നത്. തൊഴുത്തു വൃത്തിയാക്കി കറവയ്ക്കുള്ള ഒരുക്കം തുടങ്ങും. യന്ത്രം ഉപയോഗിച്ചാണ് കറവ നടത്തുന്നത്. സഹായത്തിനായി അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. അദ്ധ്വാനശീലരായ അഞ്ച് ബീഹാറികളാണ് വർഷങ്ങളോളമായി ഇവിടെ ജോലി നോക്കുന്നത്. പാൽ കറന്നുകഴിഞ്ഞാൽ സ്റ്റീൽ പാത്രങ്ങളിലേയ്ക്കു മാറ്റിവയ്ക്കും. നാടൻ പശുക്കളുടെ പാലിന് ആവശ്യക്കാരേറെയുണ്ട്. മുൻകൂട്ടി പറഞ്ഞവർക്ക് പാൽ വീടുകളിലെത്തിച്ചുനൽകുകയും ചെയ്യും.
കറവ കഴിഞ്ഞാൽ പശുക്കൾക്ക് ഭക്ഷണവും വെള്ളവും നൽകും. രാവിലെയും ഉച്ചയ്ക്കുമാണ് തീറ്റ നൽകുന്നത്. തീറ്റപ്പുല്ലാണ് പ്രധാന ഭക്ഷണം. അതിനായി മൂന്നര ഏക്കറിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ചോളം, പരുത്തിക്കുരു, ഉഴുന്നുതൊണ്ട് എന്നിവയും നൽകുന്നു. വളർത്തുപുല്ലും കാട്ടുപുല്ലും നൽകാറുണ്ട്. രാസപദാർത്ഥങ്ങൾ ചേർന്ന ഭക്ഷണം ഒരിക്കലും നൽകാറില്ല. ഉച്ചയ്ക്ക് കാത്‌സ്യം പൊടിയും ഉപ്പും വൈക്കോലും നൽകും. നാടൻ പശുക്കളിൽ വലിയവയെ രണ്ടു നേരം കറക്കുമെങ്കിൽ ചെറിയ ഇനങ്ങളെ ഒരു തവണ മാത്രമേ കറക്കുകയുള്ളു. ഫാനിന്റെ കാറ്റും സംഗീതവും ആസ്വദിച്ചാണ് പശുക്കളുടെ കിടപ്പ്.
പാലിൽനിന്നുള്ള വരുമാനം മാത്രമല്ല, പശുക്കിടാങ്ങളെ വില്പന നടത്തിയും രശ്മി നല്ല വരുമാനം നേടുന്നുണ്ട്. പശുക്കിടാങ്ങൾക്ക് ഇരുപത്തയ്യായിരം രൂപ മുതൽ ഇരുപത്തെട്ടായിരം രൂപ വരെ വില ലഭിക്കാറുണ്ട്. പശുക്കളെയും കിടാങ്ങളെയും അന്വേഷിച്ച് വില്പനക്കാരും ഇവരെ തേടിയെത്താറുണ്ട്. നാടൻ പശുക്കളുടെ പാലിനു ലഭിക്കുന്ന വില പോലെതന്നെ മോരിനും തൈരിനും നെയ്ക്കും നല്ല വില ലഭിക്കുന്നുണ്ട്. നാടൻ പശുക്കളുടെ വിഭവങ്ങൾ അന്വേഷിച്ചെത്തുന്നവരും ഏറെയാണ്. ചാണകമാകട്ടെ നന്നായി ഉണക്കിപ്പൊടിച്ചാണ് വില്പന നടത്തുന്നത്. ഒരു ടൺ ചാണകത്തിന് 3500 രൂപയാണ് വിലയീടാക്കുന്നത്.
അത്യുൽപാദനശേഷിയുള്ള പശുക്കളും രശ്മിയുടെ തൊഴുത്തിലുണ്ട്. വീടിനു സമീപത്തെ പറമ്പിലാണ് ഇവയ്ക്കുള്ള തൊഴുത്ത് ഒരിക്കിയിട്ടുളളത്. എച്ച്. എഫ്, ജഴ്‌സി ക്രോസ്, ജഴ്‌സി തുടങ്ങിയ ഹൈബ്രീഡ് പശുക്കൾ മുപ്പതോളമെണ്ണമുണ്ട്. ദിവസം അഞ്ഞൂറ് ലിറ്ററോളം പാലാണ് വില്പന നടത്തുന്നത്. സമീപപ്രദേശങ്ങളിലെ വീടുകളിലും ബാക്കി വരുന്ന പാൽ കുര്യനാട് പാൽ സഹകരണ സംഘത്തിലുമാണ് വില്പന നടത്തുന്നത്. കൈതയുടെ ഇല യന്ത്രം ഉപയോഗിച്ച് നുറുക്കിയും കാലിത്തീറ്റയുമാണ് പശുക്കളുടെ പ്രധാന ഭക്ഷണം.
നാടൻ പശുക്കളുടെ പാൽ അധികം വില്പന നടത്താറില്ല. അവ ഉപയോഗിച്ചാണ് തൈരും മോരും നെയ്യുമെല്ലാം ഉണ്ടാക്കുന്നത്. ഇതിനായി ആവശ്യക്കാർ നിരവധിയാണ് ഇവിടെയെത്തുന്നത്.
പശുവളർത്തലിനൊപ്പം പച്ചക്കറി കൃഷിയിലും മുട്ടക്കോഴി വളർത്തലിലും രശ്മി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പയറും വെണ്ടയും മുളകും വഴുതനയും തുടങ്ങി പതിനഞ്ചോളം പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്ന പറമ്പും ഇവിടെ കാണാം. തൊഴുത്തിൽനിന്നുള്ള ചാണകവും ഗോമൂത്രവുമാണ് പ്രധാന വളമായി നൽകുന്നത്. കൂടാതെ നൂറോളം മുട്ടക്കോഴികളെയും വളർത്തുന്നു. ബിവി ടു ഇനത്തിൽപ്പെട്ട നൂറോളം മുട്ടക്കോഴികളിൽനിന്നായി എൺപതു മുട്ടകൾ ഒരു ദിവസം ലഭിക്കുന്നുണ്ട്. അലങ്കാരക്കോഴികളും രശ്മിയുടെ വളർത്തുമൃഗങ്ങളുടെ കൂട്ടത്തിലുണ്ട്.
സങ്കരയിനങ്ങളിൽപ്പെട്ട ഒട്ടേറെ നായകളും രശ്മിയുടെ വളർത്തുമൃഗങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. രാജപാളയം, ലാബ്, ലാബ്രഡോ, ഡാഷ് ഇനങ്ങളിൽപ്പെട്ടവയവാണിവയിലറെയും. നായ്ക്കുട്ടികളെ വിറ്റും നല്ലൊരു വരുമാനം ഇവർ നേടുന്നുണ്ട്. കൂടാതെ നാടനും സങ്കരയിനങ്ങളിലുംപെട്ട നിരവധി ആടുകളുമുണ്ട്. മലബാറി, ഹൈദരാബാദി, സിയോഹി, പർപ്പസാലി തുടങ്ങിയ ഇനം ആടുകളാണ് കൂടുതലുള്ളത്. ആട്ടിൻപാലിനും ആവശ്യക്കാരേറെയുണ്ട്. പ്രാവുകൾ, വിദേശത്തുനിന്നും കൊണ്ടുവന്ന പൂച്ചകൾ, കാട, താറാവ് എന്നിവയും രശ്മിയുടെ ജൈവകുടുംബത്തിൽ സാന്നിധ്യമായുണ്ട്.
എൺപത് അടി നീളമുള്ള കുളം മുതൽ ചെറിയ കുളങ്ങളിലായി നിരവധി മത്സ്യങ്ങളെയും വളർത്തുന്നു. പിലോപ്പിയ, കാരി, വാള, ഗൗര... തുടങ്ങിയ നിരവധിയിനം മത്സ്യങ്ങളും ഈ കുളങ്ങളിൽ നീന്തിത്തുടിക്കുന്നു.
ഇന്ത്യൻ പശുക്കളെ സംരക്ഷിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഗോപാൽരത്‌ന പുരസ്‌കാരത്തിനും ഈ വീട്ടമ്മ അർഹയായിട്ടുണ്ട്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമായിരുന്നു അവാർഡ്. കൂടാതെ സംസ്ഥാന സർക്കാരിന്റെ കേരളത്തിലെ നാടൻ പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ബയോ ഡൈവേഴ്‌സിറ്റി പുരസ്‌കാരം, സമ്മിശ്ര കർഷകയ്ക്കുള്ള ബ്‌ളോക്ക് പുരസ്‌കാരം, ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യം മുൻനിർത്തിയുള്ള മികച്ച കർഷകയ്ക്കുള്ള അവാർഡ്, മികച്ച വനിതാ ക്ഷീര കർഷക, മികച്ച കാർഷിക കുടുംബം, അക്ഷയശ്രീ പുരസ്‌കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളും രശ്മിയെ തേടിയെത്തിയിട്ടുണ്ട്.
കൃഷിവകുപ്പിന്റെ നേതൃത്വത്തചന്റ ഇസ്രായിലിലെ കൃഷി രീതികൾ പഠിക്കാൻ പോയ സംഘത്തിലും രശ്മിയുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള ആറുപേരിൽ കോട്ടയം ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടത് രശ്മിയായിരുന്നു. കൂടാതെ ഗുജറാത്തിലെ ആനന്ദിൽ നടന്ന ലോകത്തെ വനിതാ ക്ഷീരകർഷകർ സമ്മേളിച്ച ജി.20 യിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. എഴുനൂറോളം വനിതാ ക്ഷീര കർഷകരായിരുന്നു ഈ സമ്മേളനത്തിൽ പങ്കെടുത്തത്.
ഇസ്രായിലിലെ കൃഷിരീതികൾ ഏറെ വിസ്മയം ജനിപ്പിക്കുന്നയായിരുന്നുവെന്ന് രശ്മി ഓർക്കുന്നു. ആധുനിക രീതിയിലുള്ള ഹൈടെക് കൃഷിരീതിയാണ് അവിടെ അവലംബിക്കുന്നത്. തുടക്കത്തിൽ പണം മുടക്കിയാൽ മറ്റൊന്നും ചിന്തിക്കേണ്ടതില്ല. ഏക്കറുകണക്കിന് സ്ഥലത്താണ് ഓറഞ്ചും ബട്ടർ ഫ്രൂട്ടും കൃഷി ചെയ്തിരിക്കുന്നത്. കൂടാതെ ആയിരം പശുക്കളുള്ള ഒരു ഫാമും സന്ദർശിക്കാൻ കഴിഞ്ഞു. ചുറ്റും വേലി കെട്ടിയ സ്ഥലത്ത് പശുക്കളെ അഴിച്ചുവിടുന്നതാണ് അവിടെ കണ്ടത്. കറവയ്ക്ക് സമയമായാൽ അവ കൂട്ടത്തോടെയെത്തുന്നു. കറവ കഴിഞ്ഞാൽ വീണ്ടും വിശാലമായ പുൽമേടുകളിൽ നടന്ന് തീറ്റതേടുന്നു. ഭക്ഷ്യോല്പാദനത്തിൽ ഇസ്രായിൽ ലോകത്തിനുതന്നെ മാതൃകയാണ്.
മുപ്പത് പശുക്കളെ ഉൾക്കൊള്ളുന്ന ഒരു ഹൈടെക് ഫാമിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ദിവസവും ആയിരം ലിറ്റർ പാൽ ഉല്പാദിക്കുകയാണ് ലക്ഷ്യം. ഭർത്താവ് സണ്ണിയാണ് രശ്മിയുടെ കാർഷികപ്രവർത്തനത്തിന് പിന്തുണയുമായി കൂടെ നിൽക്കുന്നത്. നാലു പെൺമക്കളാണ് ഇവർക്കുള്ളത്. മൂത്ത മക്കളായ സിനിയും സിസിയും യു.കെയിൽ ജോലി നോക്കുന്നു. മൂന്നാമത്തെ മകളായ അലീന കളമശ്ശേരി രാജഗിരി കോളേജിൽ രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് ഡിഗ്രി വിദ്യാർഥിയാണ്. ഇളയ മകളായ റിസ നാലാം ക്ലാസിലാണ്. എല്ലാവരും വിദേശത്തുപോയി പണം സമ്പാദിക്കുമ്പോൾ ഞങ്ങൾ ഈ വീട്ടുമുറ്റത്ത് ഇരുന്ന് പണമുണ്ടാക്കുകയാണ്- രശ്മി പറഞ്ഞുനിർത്തുന്നു.