ചെന്നൈ സ്വദേശിയുടെ മൃതദേഹം വയനാട്ടില്‍; അബദ്ധം സംഭവിച്ചത് എംബാം കേന്ദ്രത്തില്‍

നിഥിന്‍ (ഇടത്ത്) കൃഷണന്‍ (വലത്ത്)
അബുദാബി- കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിക്കേണ്ട മൃതദേഹങ്ങള്‍ മാറിയതില്‍ വിമാനക്കമ്പനിയുടെ ഭാഗത്ത് പിഴവില്ലെന്നും അബദ്ധം സംഭവിച്ചത് എംബാം കേന്ദ്രത്തിലാണെന്നും അബുദാബി, അല്‍ഐന്‍ സെക്ടറുകളുടെ ചുമതലയുള്ള എയര്‍ഇന്ത്യ മാനേജര്‍ രഞ്ജന്‍ ദത്ത പറഞ്ഞു.
വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് ബുക്ക് ചെയ്യുമ്പോള്‍ എല്ലാ രേഖകളുടേയും ഒറിജിനല്‍ ഹാജരാക്കിയിരുന്നു. മരണസര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ചെയ്തതിന് എംബസിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ട് എന്നിവയാണ് ഹാജരാക്കിയിരുന്നത്.
വയനാട് അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (29) മൃതദേഹത്തിനു പകരം തമിഴ്‌നാട് സ്വദേശി കാമാച്ചി കൃഷ്ണന്റെ (39) മൃതദേഹമാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നത്.
നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പെട്ടി തുറക്കുന്നതിന് മുന്‍പു തന്നെ മൃതദേഹം മാറിയെന്ന് മനസ്സലായിരുന്നു. സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചെന്നൈ സ്വദേശിയുടെ മൃതദേഹം ഇത്തിഹാദ് വിമാനത്തില്‍ കൊണ്ടു പോകാനാണ് ബുക്ക് ചെയ്തിരുന്നത്. നിഥിന്റെ മൃതദേഹം വയനാട്ടിലെത്തിക്കാനും അവിടെനിന്ന് കൃഷ്ണന്റെ മൃതദേഹം ചെന്നൈയിലെത്തിക്കാനും നടപടി സ്വീകരിച്ചതായി എയര്‍ ഇന്ത്യ അധികൃതരും എംബസി വൃത്തങ്ങളും അറിയിച്ചു.
 
 

Latest News