Sorry, you need to enable JavaScript to visit this website.

ആരാണീ തൊപ്പി; കണ്ണുതുറന്ന് ചുറ്റുമൊന്ന് നോക്കുന്നത് നല്ലതാണ്

അള്ളാണെ മുത്തേ...
ലൊട്ടേ...
ഇതൊക്കെയാണ് ഹൈലൈറ്റ്.
പിന്നെ പുളിച്ച തെറികളും.
ഫാന്‍സിന് തൊപ്പി പൊളിയാണ്. പവറാണ്.
ആരാണീ തൊപ്പി?
ചെറുപ്പം മുതലേ ഹൈപ്പര്‍ ആക്ടീവും റെബല്‍ സ്വഭാവവും പ്രകടിപ്പിക്കുന്ന ഒരാള്‍. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗെയിം കളിക്കാന്‍ പണം ചോദിച്ചിട്ട് ഉപ്പ കൊടുത്തില്ല. നാട്ടിലെ കടയില്‍ കയറി പണം വാരി ഓടി. കുട്ടിയെ നാട്ടുകാര്‍ പിടിച്ച് കെട്ടിയിട്ട് റോഡിലൂടെ നടത്തിച്ചു. ഇതുകണ്ട് ഉമ്മ ബോധം കെട്ട് വീണു. പിന്നെ ഉപ്പ അവനോട് മിണ്ടിയില്ല. ഉപ്പ പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് അവനെ പുറത്താക്കി. ഉമ്മ അവനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ കൂട്ടുകാരും അധ്യാപകരും കളിയാക്കി. ഒറ്റപ്പെടുത്തി. പിന്നെ പഠിത്തം നിര്‍ത്തി. ആരോടും കൂട്ടുകൂടാതെ മുറിയില്‍ അടച്ചിരുന്നു. ആകെയുണ്ടായിരുന്ന കൂട്ടുകാരനും ആത്മഹത്യ ചെയ്തതോടെ ഒറ്റപ്പെടലിന്റെ ഭീകരത വേട്ടയാടി.
ഡിപ്രഷന്‍ മറികടക്കാന്‍ ഗെയിം കളിച്ചുതുടങ്ങി. അതുപിന്നെ ലഹരിയായി. ലൈവ് സ്ട്രീം ഗെയിമുകളില്‍ അവന്‍ രാജാവായി. അതുവഴി പണവും ആരാധകരെയും സ്വന്തമാക്കി. യഥാര്‍ത്ഥ ലോകത്ത് കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും മാത്രം അനുഭവിച്ച അവന് വെര്‍ച്വല്‍ ലോകത്തെ ആരാധകരായിരുന്നു എല്ലാം. അതായിരുന്നു അവന്റെ യഥാര്‍ത്ഥ ലോകം. അവര്‍ പറയുന്നതെല്ലാം അവന്‍ ലൈവില്‍ ചെയ്തു കാണിച്ചു. സമൂഹത്തോടുള്ള വെറുപ്പ് കാരണം കുറേ കാലം പള്ളിക്കാട്ടില്‍ കിളച്ചുവെച്ച ഖബറുകളില്‍ കിടന്ന് ആളുകളെ പേടിപ്പിച്ചു. വ്‌ളോഗര്‍മാര്‍ വലിയ കാര്യമായി കരുതുന്ന യൂട്യൂബിന്റെ പ്ലേ ബട്ടണ്‍ വരെ അവന്‍ അടിച്ച് പൊട്ടിച്ചു. തോന്നുന്നതെല്ലാം ചെയ്ത് സമൂഹത്തോട് കൊഞ്ഞനം കുത്തി.
ജീവിതം പൂത്തിരി പോലെ കത്തിക്കേണ്ട ഒന്നാണെന്ന് കരുതുന്നവരും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അത്യാവശ്യം അടക്കവും ഒതുക്കവുമൊക്കെ വേണമെന്ന് കരുതുന്നവരും തമ്മിലുള്ള സ്ട്രഗിളാണ് നടന്നുകൊണ്ടിരിക്കുന്നത്. വീട്ടുകാരെയും നാട്ടുകാരെയും പേടിച്ച് ഒതുങ്ങിയും അടങ്ങിയും കഴിയുന്നവര്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക് തൊപ്പി ഒരു സൂപ്പര്‍ മാനാണ്. അവര്‍ക്ക് ചെയ്യാന്‍ കഴിയാത്തതാണല്ലോ അവന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹീറോ ഉണ്ടാകുന്നത് പലതരത്തിലാണ്. ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് വരെ ഫാന്‍സുള്ള കാലത്ത് തൊപ്പിയൊന്നും ഒരു സംഭവമേ അല്ല.

കുട്ടികള്‍ ഏതോ പാരലല്‍ ലോകത്താണെന്ന് കരുതി സമാധാനിക്കുന്നവരാണ് പലരും. സത്യത്തില്‍ അവര്‍ വിചാരിക്കുന്നത് നമ്മുടേതാണ് പാരലല്‍ ലോകമെന്നാണ്. അവരുടെ മുന്നിലുള്ള അതിവിശാലമായ ലോകമുണ്ടല്ലോ. അതാണ് ഇന്നത്തെ യഥാര്‍ത്ഥ ലോകം. ആ ലോകത്തേക്കൊന്ന് എത്തിനോക്കാന്‍ പോലും പറ്റാത്ത അന്യഗ്രഹ ജീവികളാണ് നമ്മള്‍.
തോറ്റ് തൊപ്പിയിടുന്നതിന് മുമ്പ് കണ്ണുതുറന്ന് ചുറ്റുമൊന്ന് നോക്കുന്നത് നല്ലതാണ്.
അവരെ ട്രീറ്റ് ചെയ്യാനുള്ള നമ്മുടെ കൈയിലെ പഴഞ്ചന്‍ പണിയായുധങ്ങളൊക്കെ മാറ്റിപ്പിടിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

 

Latest News