തലസ്ഥാനനഗരിയിൽ നിന്ന് ഏറ്റവും ദൂരെ, സംസ്ഥാനത്തിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്നതുമൂലം വികസനത്തിൽ ഏറെ പിറകിലായ ജില്ലയാണ് കാസർകോട്്് എന്നാണല്ലോ പൊതുവെ വിലയിരുത്തൽ. ഒരു പക്ഷെ കാസർകോട് ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് എൻഡോസൾഫാൻ ദുരിതങ്ങളുടെ പേരിലായിരിക്കും. ഏറെ ചർച്ചചെയ്യപ്പെട്ട ആ വിഷയങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. എന്നാൽ തങ്ങൾ പിന്നോക്കക്കാരല്ല എന്നിതാ ആവർത്തിച്ചു തെളിയിക്കുകയാണ് കാസർകോട്ടെ സിനിമാലോകം. 'തിങ്കളാഴ്ച നിശ്ചയ'ത്തിനും 'ന്നാ താൻ കേസ് കൊട്' നും ശേഷം പുറത്തുവന്ന 'മദനോത്സവും' കൂടി കണ്ടവർ ഈ അഭിപ്രായത്തെ എതിർക്കുമെന്നു തോന്നുന്നില്ല.
ഒരു വിഭാഗം രാഷ്ട്രീയക്കാർക്ക് പേരു കേൾക്കുമ്പോൾ തന്നെ ചോര തിളക്കുന്ന, എന്നാൽ രാഷ്ട്രീയക്കാരടക്കം ബഹുഭൂരിപക്ഷം പേരും ഏറെ ഇഷ്ടപ്പെട്ട 'സന്ദേശ' ത്തിനുശേഷം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രമാണ് സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം എന്നുറപ്പിച്ചു പറയാം. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി രതീഷ് ബാലകൃഷ്ണനാണ് ഈ പൊളിറ്റിക്കൽ സറ്റയറിന്റെ തിരക്കഥയൊരുക്കിയത്. പതിവുപോലെ ജീവിച്ചിരിക്കുന്ന ആരെ പറ്റിയുമല്ല ഈ സിനിമ എന്നൊക്കെ എഴുതി കാണിക്കുന്നുണ്ടെങ്കിലും ആരംഭം മുതൽ മിക്കവാറും എല്ലാകഥാപാത്രങ്ങളും നമുക്ക് സുപരിചിതരാണ്. ഏതു തെരഞ്ഞെടുപ്പിലും എവിടെയെങ്കിലും മത്സരിക്കാനെത്തുന്ന, പേരുമറ്റൊന്നാന്നെണെങ്കിലും മലയാളിക്കു പരിചിതനായ രാഷ്ട്രീയ നേതാവ് മദനൻ മഞ്ഞക്കാരനെ തോൽപ്പിക്കാൻ എതിരാളികൾ അതേപേരിലുള്ള മദനൻ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുവന്ന് നോമിനേഷൻ കൊടുപ്പിച്ച്, ക്വട്ടേഷൻ ഗുണ്ടകളുടെ സഹായത്തോടെ ഒളിവിൽ താമസിപ്പിക്കുന്നതും മദനനെ കണ്ടെത്താൻ മദനൻ മഞ്ഞക്കാരന്റെ ഗുണ്ടകൾ രംഗത്തിറങ്ങുന്നതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് വളരെ രസകരമായി സിനിമയിൽ അവതരിപ്പിക്കുന്നത്.
കോഴിക്കുഞ്ഞുങ്ങളെ മനോഹരമായി പെയ്ന്റടിച്ച്, വളരെ ബുദ്ധിമുട്ടി ജീവിക്കുന്ന മദനനെ അതിമനോഹരമായി അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. മദനൻ മഞ്ഞക്കാരനായി പ്രത്യക്ഷപ്പെടുന്നത് ബാബു ആന്റണിയും.
ഓർത്തോർത്തു ചിരിക്കാൻ ഈ ചിത്രത്തെ മാറ്റിയെടുത്തത് രാജേഷ് മാധവനും രഞ്ജി കാങ്കോലും അവതരിപ്പിച്ച ക്വട്ടേഷൻ നമ്പൂതിരിമാരാണ്. ന്നാ താൻ പോയി കേസ് കൊട് സിനിമയിൽ ജഡ്ജിയെ അവിസ്മരണീയമാക്കിയ പി പി കുഞ്ഞികൃഷ്ണൻ മദനന്റെ ഇളേപ്പനായി ഈ സിനിമയിലും ഗംഭീരമായി അഭിനയിച്ചു. സിനിമയിലെ ഓരോ രാഷ്ട്രീയക്കാരും സംഭവങ്ങളും നിരന്തരമായി മലയാളികൾ കാണുന്നവയാണ്.
വളരെ സ്വാഭാവികമായ രീതിയിൽ അവയെ അവതരിപ്പിക്കാനായി എന്നതുതന്നെ സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനകാരണം. കാസർകോട്ടെ ബളാൽ ഗ്രാമവും നാട്ടുവഴികളും ഭാഷയും ശൈലിയുമെല്ലാം ചിത്രത്തെ അത്യാകർഷകമാക്കുന്നു.
ശുദ്ധഹാസ്യത്തിന്റെ അകമ്പടിയോടെ ശക്തമായ രാഷ്ട്രീയ വിമർശനം നടത്തിയ ന്നാ താൻ കോസ് കൊട് സിനിമയുടെ സംവിധാനവും തിരക്കഥയും രതീഷ് ബാലകൃഷ്ണന്റേതു തന്നെയായിരുന്നു. റോഡിലെ കുഴിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. റിലീസ് ചെയ്യുന്ന സമയത്തുതന്നെ സംസ്ഥാനത്തുടനീളം റോഡിലെ കുഴികൾ ചർച്ചാവിഷയമായിരുന്നത് സിനിമക്ക് സഹായകരമായി എന്നതു യാഥാർത്ഥ്യമാണ്.
സിനിമക്കെതിരെ കടുത്ത സൈബർ അക്രമണത്തിനും അതു കാരണമായി. സിനിമ ഏറെസമയവും സംഭവിക്കുന്നത് കോടതിമുറിക്കുള്ളിലാണ്. വളരെ സ്വാഭാവികമായ കോടതി ദൃശ്യങ്ങൾ. നിയമവും നീതിയും പാവപ്പെട്ടവർക്ക് എത്രയോ അകലെയാണെന്ന ഗൗരവമായ വിഷയം കൂടിയാണ് ഹാസ്യത്തിൽ ചാലിച്ച് സംവിധായകൻ പറയുന്നത്.
ബോബൻ കുഞ്ചോക്കോയുടെ വ്യത്യസ്തമായ മുഖവും ഈ സിനിമയിലൂടെ പ്രേക്ഷകർ കണ്ടു. ഈ സിനിമക്കും ഏറെ മാസം മുമ്പാണ് സംസ്ഥാനപുരസ്‌കാരം നേടിയ കാസർകോട് ചിത്രം തിങ്കളാഴ്ച നിശ്ചയം മലയാളി കണ്ടത്. അതിസാധാരണമായ ഒരു വിഷയത്തെ അതിസാധാരണമായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ യഥാർത്ഥവിജയം. കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലെ പെൺകുട്ടിയുടെ വിവാഹത്തലേന്ന് നടക്കുന്ന സംഭവങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. അതാകട്ടെ ഏറെക്കുറെ പുതുമുഖങ്ങളായ, നാട്ടുകാരായ നടീനടന്മാരിലൂടെ. ഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനം തന്നെയാണ് ഇതിലും പ്രേക്ഷകർ അനുഭവിക്കുന്നത്. ഒപ്പം കാസർകോടിന്റെ താരതമ്യങ്ങളില്ലാത്ത അനുഭവവും.
സത്യത്തിൽ മംഗലാപുരത്തുനിന്നുള്ള മയക്കുമരുന്നിനെ ലക്ഷ്യമിട്ടാണ് മലയാള സിനിമ കാസർകോട്ടേക്കു പോകുന്നതെന്ന ഒരു നിർമ്മാതാവിന്റെ പ്രസ്താവനയാണ് ഈ കുറിപ്പിനു കാരണമായത്്്. ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തും കോഴിക്കോടും ഒറ്റപ്പാലവും കൊച്ചിയും തൊടുപുഴയും എന്തിന് കണ്ണൂർ പോലും സിനിമാ നിർമ്മാണ കേന്ദ്രങ്ങളായപ്പോൾ ഇല്ലാതിരുന്ന, ഒരു വിഭാഗത്തിന്റെ വേവലാതിയാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്.
കാസർകോടിനോടുള്ള അവജ്ഞക്കൊപ്പം അവിടെനിന്നു മികച്ച സിനിമകൾ പുറത്തുവരുന്നതുകൂടിയാണ് ഈ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്. വാസ്തവത്തിൽ പിറവി, ബോംബെ, മധുരനൊമ്പരക്കാറ്റ്, തൊണ്ടിമുതൽ തുടങ്ങി പല മികച്ച സിനിമകളും കാസർകോട്ടു നിന്നു പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിരവധി സിനിമകളുടെ നിർമ്മാണം അവിടെ പുരോഗമിക്കുന്നു എന്നതാണ് ഈ മേലാളവർഗ്ഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. മദനോത്സവത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥ് ഇതിനു മറുപടി പറഞ്ഞിട്ടുമുണ്ട്. 'അധികം പകർത്തപ്പെടാത്ത കാസർകോടിന്റെ ഉൾ നാടുകളുടെ ദൃശ്യഭംഗിയും സാംസ്‌സ്‌കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും
ഒക്കെയാവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക് നോക്കാൻ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാർ, തെയ്യം പോലുള്ള അനുഷ്്്ഠാന ലകൾ ഈ നാട്ടിലെ കലാകാരന്മാർക്ക് നൽകിയ ഊർജ്ജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്‌കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസർകോട് മണ്ണിൽ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാർ പ്രതിബന്ധങ്ങൾ താണ്ടി വളർന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങൾ. വലിയ നടന്മാർക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങൾക്ക് വലിയ തടസ്സമായിരുന്നു. കഥാപരിസരം സ്വന്തം നാടായപ്പോൾ, ഭാഷ സ്വന്തം സംസാരഭാഷ ആയപ്പോൾ ഉത്തര മലബാറിലെ നടന്മാർ വലിയ കഴിവുകൾ സ്‌ക്രീനിൽ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി. സിനിമ തങ്ങളുടെ ഒരു സാംസ്‌കാരിക പ്രവർത്തനം കൂടിയാണെന്നും സുധീഷ് ഗോപിനാഥ് പറയുന്നു.
സത്യത്തിൽ കാസർകോടിനോട് മാത്രമല്ല, ഉത്തരകേരളത്തോടുതന്നെ സിനിമാലോകവും പൊതുവിൽ കേരളവും കാണിക്കുന്ന മോശം സമീപനം തന്നെയാണ് മാമുക്കോയക്ക് അന്ത്യോപചാരം അർപ്പിക്കാൻ പ്രമുഖരൊന്നും എത്തിയില്ല എന്ന വിമർശനത്തിലൂടേയും പുറത്തുവരുന്നത്. അതിനെല്ലാം സിനിമയിലൂടെ മറുപടിപറയുകയാണ് കാസർകോട്ടുകാർ എന്നതാണ് മദനോത്സവത്തിന്റെ ഏറ്റവും വലിയ പ്രസക്തി.






