Sorry, you need to enable JavaScript to visit this website.

പുതുമകളുമായി ഐ.പി.എല്‍ തുടങ്ങുന്നു

ഗുജറാത്ത്-ചെന്നൈ
വെള്ളി വൈകു: 5.00 

മുംബൈ - ആവേശത്തിന്റെ എരുവും പുളിയുമായി ഐ.പി.എല്ലിന്റെ പതിനാറാം സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കുന്നു.  ഇംപാക്ട് പ്ലയര്‍, ടോസിനു ശേഷം ടീം പ്രഖ്യാപനം തുടങ്ങിയ മാറ്റങ്ങള്‍ കളിയെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. റെക്കോര്‍ഡ് തുകയില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കൂടി എത്തിയതോടെ കൂടുതല്‍ കരുത്താര്‍ജിച്ച മുംബൈ ഇന്ത്യന്‍സിനാണ് വിജയസാധ്യത കല്‍പിക്കുന്നത്. ഇതിനകം റെക്കോര്‍ഡ് കിരീടങ്ങള്‍ നേടിയ അവര്‍ ആറാം തവണ ചാമ്പ്യന്മാരാവാനാണ് കളത്തിലിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ലയണ്‍സിനെ ഹാര്‍ദിക് പാണ്ഡ്യ കിരീടത്തിലേക്ക് നയിച്ചത് ഏവരെയും അമ്പരപ്പിച്ചാണ്. കഴിഞ്ഞ രണ്ടു സീസണില്‍ പ്രവചിക്കപ്പെട്ടതു പോലെ ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര ധോണിയുടെ അവസാന ഐ.പി.എല്ലായേക്കാം. 
കോവിഡ് കാലത്ത് മുടങ്ങിയ ഹോം ആന്റ് എവേ മത്സരക്രമം തിരിച്ചുവരികയാണ്. എട്ടാഴ്ച നീളുന്ന ടൂര്‍ണമെന്റില്‍ 12 വേദികളിലായി 74 മത്സരങ്ങള്‍ അരങ്ങേറും. ഉദ്ഘാടന മത്സരം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ധോണിയുടെ സി.എസ്.കെയും തമ്മിലാണ്. 
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ ലേലത്തുക ലഭിച്ച ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറണ്‍ പഞ്ചാബ് കിംഗ്‌സിനാണ് കളിക്കുക. 1.98 മീറ്റര്‍ നീളമുള്ള ഗ്രീനാണ് രണ്ടാമത്തെ ഉയര്‍ന്ന വിലയുള്ള താരം. 
ജസ്പ്രീത് ബുംറയില്ലാത്തത് മുംബൈക്ക് നിരാശ പകരും. ജോഫ്ര ആര്‍ച്ചറുടെ തിരിച്ചുവരവ് ആ അസാന്നിധ്യം പരിഹരിക്കുമെന്നാണ് കരുതുന്നത്. 
ചെന്നൈ നാലു തവണ ചാമ്പ്യന്മാരാവുകയും അഞ്ചു തവണ റണ്ണേഴ്‌സ്അപ്പാവുകയും ചെയ്തിട്ടുണ്ട്. രവീന്ദ്ര ജദേജ, മുഈന്‍അലി, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ പ്രമുഖ കളിക്കാര്‍ ചെന്നൈയിലാണ്. സ്റ്റോക്‌സിനെ ഭാവി നായകനായാണ് ചെന്നൈ ടീമിലെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാണര്‍, ദക്ഷിണാഫ്രിക്കയുടെ അയ്ദന്‍ മാര്‍ക്‌റം, ഫാഫ് ഡുപ്ലെസി എന്നിവരാണ് വിദേശ നായകന്മാര്‍. റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിലാണ് വാണര്‍ ദല്‍ഹി കാപിറ്റല്‍സിനെ നയിക്കുന്നത്. മാര്‍ക്‌റം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും ഡുപ്ലെസി ആര്‍.സി.ബിയില്‍ വിരാട് കോലിയുള്‍പ്പെടെ താരനിരയെയും നയിക്കും. മെയ് 28 നാണ് ഫൈനല്‍. 
ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് നിരവധി പുതുമകളാണ്. കഴിഞ്ഞ സെയ്ദ് മുഷ്താഖലി ട്വന്റി20 ടൂര്‍ണമെന്റില്‍ പരീക്ഷിച്ച ഇംപാക്ട് പ്ലയര്‍ എന്ന ആശയമാണ് ഏറ്റവും പ്രധാനം. മറ്റൊന്ന് ടോസിനു ശേഷമുള്ള ടീം പ്രഖ്യാപനമാണ്. ടോസിനായി ക്യാപ്റ്റന്മാര്‍ വരുമ്പോള്‍ രണ്ട് ടീം ഷീറ്റ് കൈയില്‍ കരുതാം, ആദ്യം ബാറ്റിംഗാണെങ്കില്‍ ഒരു ടീമിനെയും ആദ്യം ബൗളിംഗാണെങ്കില്‍ മറ്റൊരു ടീമിനെയും പ്രഖ്യാപിക്കാം.
ടോസ് ചെയ്യുന്നതിന് മുമ്പ് ക്യാപ്റ്റന്മാര്‍ പ്ലേയിംഗ് ഇലവന്റെ ലിസ്റ്റ് കൈമാറുന്നതാണ് ഇപ്പോഴത്തെ രീതി. ടോസ് ആര്‍ക്കു കിട്ടിയാലും ടീമില്‍ മാറ്റം വരുത്താനാവില്ല. ഈ പരമ്പരാഗത രീതിയാണ് മാറ്റുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ പെയ്‌സ്ബൗളിംഗിനനുകൂലമാവുമെന്നു കരുതുന്ന പിച്ചില്‍ ടോസ് നേടുന്ന ക്യാപ്റ്റന് ടീമില്‍ കൂടുതല്‍ പെയ്‌സര്‍മാരെ ഉള്‍പെടുത്താം. ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ടൂര്‍ണമെന്റായ എസ്.എ20യില്‍ ഈ രീതി പരീക്ഷിച്ചിരുന്നു. അവര്‍ മറ്റൊരു രീതിയിലാണ് നടപ്പാക്കിയത്. 13 കളിക്കാരുടെ പേരടങ്ങിയ ലിസ്റ്റുമായി ക്യാപ്റ്റന്മാര്‍ വരികയും ആദ്യം ബാറ്റിംഗാണോ ബൗളിംഗാണോ എന്നറിഞ്ഞ ശേഷം അന്തിമ ഇലവനെ പ്രഖ്യാപിക്കുകയുമായിരുന്നു.
ടോസ് നേടുന്ന ടീമിന് ലഭിക്കുന്ന മുന്‍തൂക്കം നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കാരം നടപ്പാക്കിയതെന്ന് എസ്.എ20 ടൂര്‍ണമെന്റ് ഡയരക്ടര്‍ ഗ്രേം സ്മിത്ത് വിശദീകരിച്ചു. എസ്.എ20യില്‍ ഇത് പ്രകടമായി. ടോസ് നേടിയ ടീമിന്റെയും ടോസ് നഷ്ടപ്പെട്ട ടീമിന്റെയും വിജയങ്ങള്‍ ഏതാണ്ട് തുല്യമായിരുന്നു (15:16). ഇന്ത്യയില്‍ രാത്രിയിലെ മഞ്ഞുവീഴ്ച ടീമിന്റെ വിജയപരാജയങ്ങളെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീം മഞ്ഞില്‍ പന്ത് പിടിക്കാനും എറിയാനും പ്രയാസപ്പെടും. 2019 ല്‍ അവസാനമായി ഹോം ആന്റ് എവേ രീതിയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ 60 മത്സരങ്ങളില്‍ മുപ്പത്തിനാലെണ്ണം ടോസ് നേടിയ ടീമാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട ടീം ജയിച്ചത് 23 കളി മാത്രം.
ഇംപാക്ട് പ്ലയറെ ഏത് സമയത്തും ഉപയോഗിക്കാം. ഉദാഹരണത്തിന്, വേഗം കുറഞ്ഞ പിച്ചില്‍ ടീമിന് ടോസ് നഷ്ടപ്പെടുകയും ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നുവെന്നും കരുതുക. അവര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ ഒരു സ്പിന്നറെ അധികം ഉള്‍പെടുത്താം. ബാറ്റിംഗിന്റെ സമയമാവുമ്പോള്‍ ഈ സ്പിന്നറെ മാറ്റി ഒരു ബാറ്ററെ അധികം ഉള്‍പെടുത്താം.

Latest News