Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം പിടിക്കാന്‍ നിശ്ചയിച്ച് ബി.ജെ.പി, ജയശങ്കറോ നിര്‍മലയോ വരും

തിരുവനന്തപുരം- തലസ്ഥാന മണ്ഡലം കൈപ്പിടിയിലാക്കണമെന്ന ദൃഢനിശ്ചയവുമായി താരസ്ഥാനാര്‍ഥികളെ ബി.ജെ.പി തിരുവനന്തപുരത്ത് കെട്ടിയിറക്കാന്‍ സാധ്യത. ശശി തരൂര്‍ നിന്നാലും ഇല്ലെങ്കിലും ഇത്തവണ തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ദേശീയ തലത്തിലെ വി.ഐ.പി ആയിരിക്കുമെന്നാണ് സൂചന.
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയില്‍. ശശി തരൂര്‍ ആണെങ്കില്‍ ജയശങ്കര്‍ തന്നെ വരുമെന്നും കരുതപ്പെടുന്നു. തരൂരിന്റെ അക്കാദമിക പ്രഭാവത്തിനൊപ്പം നില്‍ക്കാന്‍ പറ്റുന്നയാളെന്നതാണ് കാരണം. തമിഴ് ബ്രാഹ്മണ സമുദായാംഗമായ ജയശങ്കറിന് തിരുവനന്തപുരത്തെ നായര്‍ വോട്ടുകള്‍ കിട്ടുമെന്നും പാര്‍ട്ടി കരുതുന്നു. നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ് ജയശങ്കര്‍.
നിര്‍മലയും തമിഴ്‌നാട്ടില്‍നിന്നാണ്.
എന്നാല്‍ തരൂര്‍ ഇത്തവണ തലസ്ഥാനത്ത് മത്സരിക്കുമോ എന്നത് വ്യക്തമല്ല. മൂന്നുതവണ അദ്ദേഹം ഇവിടെനിന്ന് എം.പിയായി. മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസും പാടുപെടും.
തിരുവനന്തപുരം, ബെംഗളൂരു റൂറല്‍, വിശാഖപ്പട്ടണം റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നില്‍ ജയശങ്കര്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇവിടങ്ങളിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ ജയശങ്കറിന് ബി.ജെ.പി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News