മലിന രാജ്യങ്ങളില്‍ ലോകത്ത് എട്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ന്യൂദല്‍ഹി- ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ലോകത്ത് എട്ടാം സ്ഥാനം നേടി ഇന്ത്യ. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനി ഐക്യുഎയറിന്റെ 'വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടി'ലാണ് റാങ്കിംഗ് പറയുന്നത്. 

ലോകത്ത് വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയിലാണ്. നഗരങ്ങളില്‍ മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാഡിയും നാലാമതായി ദല്‍ഹിയുമാണുള്ളത്. കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളും തൊട്ടുപിന്നാലെയുണ്ട്. മലിനീകരണം കൂടുതലുള്ള ആദ്യ പത്ത് നഗരങ്ങളില്‍ ആറെണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താനിലെ ലാഹോറിനും ചൈനയിലെ ഹോടനുമാണ് മലിനമായ നഗരങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യങ്ങള്‍. ചാഡ്, ഇറാഖ്, പാകിസ്താന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബുര്‍ക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, താജിക്കിസ്ഥാന്‍ എന്നിവയാണ് മാലിന്യ പട്ടികയില്‍ ഇന്ത്യയ്ക്കു മുമ്പിലുള്ളത്. മലിനീകരണം പൊതുവെ കുറഞ്ഞതായി അറിയപ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ബഹറൈനും കുവൈത്തും ഇന്ത്യയ്ക്ക് മുന്നിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 

പിഎം 2.5 അടിസ്ഥാനമാക്കി 131 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണു ഐക്യു എയര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. ദല്‍ഹിയിലെ മലിനീകരണം പിഎം 2.5 ലെവല്‍ 92.6 മൈക്രോഗ്രാം ആണ്. ഇത് സുരക്ഷിത പരിധിയില്‍ നിന്ന് 20 മടങ്ങ് അധികമാണ്. 

വായു മലിനീകരണത്തിന്റെ ഫലമായി ഇന്ത്യക്ക് ഇതുവരെ 150 ബില്യണ്‍ ഡോളര്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 7300 നഗരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Latest News