സൗദിയില്‍ ട്രാഫിക് പിഴ ബാക്കിയുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് അപ്‌ഡേറ്റ് ചെയ്യാന്‍ തടസ്സം

റിയാദ് - സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി വിദേശികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സേവനം പ്രയോജനപ്പെടുത്താന്‍ വ്യവസ്ഥകള്‍ ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.
വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം നിലയില്‍ അബ്ശിര്‍ വഴി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇവരൊഴികെയുള്ള മറ്റു വിദേശികള്‍ക്ക് സ്വന്തം നിലയില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. സൗദിയിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന തങ്ങളുടെ രാജ്യങ്ങളുടെ എംബസികള്‍ വഴി ഇഷ്യു ചെയ്യുന്ന പുതിയ പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്‌പോണ്‍സറും നിയമാനുസൃത ഓതറൈസേഷന്‍ വഴി ചുമതലപ്പെടുത്തുന്നവരും വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അബ്ശിര്‍ വഴി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. നിലവിലെ പാസ്‌പോര്‍ട്ടിലെ കാലാവധി 12 മാസത്തില്‍ കൂടുതലാണെങ്കിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. പുതിയ പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ഇഖാമയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടെങ്കിലും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വിദേശികള്‍ ഹുറൂബാക്കപ്പെട്ടവരാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ടെന്ന് അബ്ശിര്‍ പ്ലാറ്റ്‌ഫോം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News