Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂദൽഹി -  നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയിൽ. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതിൽ മൂന്നു പേരുടെ വിസ്താരം പൂർത്തിയായെന്നും സർക്കാർ വ്യക്തമാക്കി.
 ഇനി നാലു പേരെയാണ് കേസിൽ വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീർക്കാനാവും. കേസിലെ പ്രതി നടൻ ദിലീപിന്റെ വാദത്തെ സർക്കാർ എതിർത്തു. അനാവശ്യ ക്രോസ് വിസ്താരം നടത്തി പ്രതിഭാഗമാണ് വിചാരണ ദീര്ഘിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 
 അതിനിടെ കേസിൽ വിചാരണ പൂര്ത്തിയാക്കാൻ ആറു മാസത്തെ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വിചാണക്കോടതി ഹൈക്കോടതിയെ അറിയിച്ചു. ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, വിചാരണ എന്നു പൂർത്തിയാവും എന്ന് അറിയിക്കാൻ നിർദേശിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ എട്ടാം പ്രതിയും മഞ്ജുവിന്റെ മുൻ ഭർത്താവുമായ ദിലീപ് നേരത്തെ
നിലപാട് സ്വീകരിച്ചിരുന്നു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷന് കോടതിക്ക് മുന്നില് ചൂണ്ടിക്കാട്ടുന്നതെന്നാണ് ദിലീപിന്റെ ആരോപണം. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതിനെയും ദിലീപ് എതിര്ക്കുന്നുണ്ട്. ഇത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നാണ് ദിലീപിന്റെ ആരോപണം. എന്നാൽ മഞ്ജുവിന്റെ വിസ്താരത്തിലൂടെ ദിലീപ് കൂടുതൽ കുരുക്കിലാകുമെന്ന ഭയമാണ് ദിലീപിനെ വേട്ടയാടുന്നതെന്ന് മറുചേരി ചൂണ്ടിക്കാണിക്കുന്നു.
  കാവ്യ ദിലീപിനെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. പിതാവ് മാധവനെ വിസ്തരിക്കുന്നത് ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തതക്കുവേണ്ടിയാണെന്നും നടിക്കു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ പറയുന്നു.
 നടിയെ ആക്രമിച്ച കേസിൽ ഇതിനകം പലരും മൊഴി മാറ്റിയ പശ്ചാത്തലത്തിൽ കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവാര്യരുടെ തുടർ മൊഴി എന്താവുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. മഞ്ജു പഴയ മൊഴിയിൽ ഉറച്ചുനിൽക്കുമോ? അതോ മറ്റുള്ള പലരേയും പോലെ നടൻ ദിലീപിന് വക്കാലത്തുമായി കളംമാറി ഞെട്ടിക്കുമോ? എന്നടക്കമുള്ള പല ചർച്ചകൾ പവ വഴിക്കുണ്ട്. എന്നാൽ ദിലീപിന്റെ ഭാവിയിൽ ഏറെ നിർണായകമാവുന്ന മൊഴിയിൽ മഞ്ജു നടിക്കൊപ്പം തന്നെ നിൽക്കുമെന്നാണ് മഞ്ജുവാര്യരെ അറിയുന്നവരെല്ലാം തറപ്പിച്ചു പറയുന്നത്. 
 കൊച്ചിയിൽ വച്ച് നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാണ്. ആ നിലപാടിൽതന്നെയാണ് മഞ്ജു ഇപ്പോഴുമുള്ളതെന്നാണ് വിവരം. നേരത്തെ പോലീസിനും മജിസ്‌ട്രേറ്റിനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെല്ലാം നൽകിയ മൊഴി കോടതിയിലും മഞ്ജു ആവർത്തിച്ചിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് സംശയമേതുമില്ലാതെ മഞ്ജു മുൻ മൊഴികളിൽ വ്യക്തമാക്കുയുമുണ്ടായി. അതിനാൽ തന്നെ കേസന്വേഷണത്തിൽ ഏറെ ശക്തമായ മൊഴി കൂടിയായി മഞ്ജുവിന്റെ വാക്കുകൾ. 
 നടിയെ ആക്രമിച്ച കേസിൽ, പ്രോസിക്യൂഷന്റെ വാദം തന്നെയും മഞ്ജുവിന്റെ മൊഴി ആധാരമാക്കിയുള്ളതാണ്. അതിനാൽ അതിനെ ദുർബലപ്പെടുത്തുന്നതൊന്നും മഞ്ജുവിൽനിന്നും ഉണ്ടാകില്ലെന്നാണ് കേസിൽ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കുന്നത്.
 നടൻ ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള ബന്ധം മഞ്ജുവിനെ ആക്രമണത്തിനിരയായ നടി അറിയിച്ചതാണ് അവർക്കെതിരെ ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണ് പ്രോസിക്യുൂഷൻ വാദം. ഇത് തെളിയിക്കാനാണ് കേസിൽ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത്. തന്റെ മുൻ ഭർത്താവിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ ഉറച്ചുനിന്ന മഞ്ജു വാര്യർ തുടർന്നും പ്രോസിക്യൂഷന് ഒപ്പം ഉറച്ച് നില്ക്കുമെന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ കേസിലെ മറ്റു പല സാക്ഷികളെയും സ്വാധീനിച്ച പോലെ മഞ്ജുവിനെയും വളക്കാനുള്ള സാധ്യതകളിലാണ് പലരും സമൂഹമാധ്യമങ്ങളിലും മറ്റും ആശങ്ക ഉയർത്തുന്നത്. 
 'ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു ഞാൻ. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടു കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയുമുണ്ടായി. തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു ആക്രമിക്കപ്പെട്ട നടി പറഞ്ഞത്.  ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. തുടർന്ന് വീട്ടിൽ വഴക്കായി. അതിന്റെ പേരിൽ ദിലീപേട്ടന് പ്രസ്തുത നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു.' തുടങ്ങിയ കാര്യങ്ങളാണ് മഞ്ജു നേരത്തെ പറഞ്ഞത്. തുടർന്നും അതിനെ ബലപ്പെടുത്തുന്ന മൊഴികൾ നിരത്തുമോ അതോ ദിലീപിന് സഹായകമായ നിലപാട് സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളീയ പൊതുസമൂഹം.

 

Latest News