ദേശീയവാദം ഉയര്‍ത്തി തട്ടിപ്പ് മറച്ചുവെക്കാനാവില്ലെന്ന് അദാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്

ന്യൂയോര്‍ക്ക് സിറ്റി- ഇന്ത്യയെ ആസൂത്രിതമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരെയുള്ള കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നുമുള്ള അദാനിയുടെ മറുപടിക്കെതിരെ ആഞ്ഞടിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. ആദനി ഇന്ത്യയില്‍ കൊള്ളയടിയാണ് നടത്തുന്നതെന്നും ദേശീയ വാദം ഉയര്‍ത്തി തട്ടിപ്പ് മറച്ച് വെയ്ക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. വസ്തുതാപരമായ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമമെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. 

ഹിന്‍ഡര്‍ബര്‍ഗ് ആരോപണങ്ങള്‍ കളവാണെന്നും ഇന്ത്യക്ക് നേരെ കണക്കുക്കൂട്ടിയ ആക്രമണമാണെന്നുമാണ് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ 413 പേജുള്ള വിശദമായ കുറിപ്പില്‍ പറഞ്ഞത്. ഇത് കേവലം ഏതെങ്കിലും പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ലെന്നും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും അതിന്റെ വളര്‍ച്ചയ്യും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണെന്നുമാണ് പറഞ്ഞത്. സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതും ഹിന്‍ഡര്‍ബര്‍ഗിന്റെ ലക്ഷ്യമാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. 

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്.

Latest News